2011, ഡിസംബർ 29, വ്യാഴാഴ്‌ച

പുതുവത്സരം


പുതുവത്സരമൊന്നെന്റെ മുന്നിൽ
പൂത്തുനില്ക്കുന്നു മുന്നത്തേക്കാളേറെ ഭംഗിയിൽ
ഇന്നോളം നേടിയതുമിന്നലെ ചെയ്തതും
ഇനിയങ്ങോട്ടെന്തെന്നങ്ങനെ നൂറു ചോദ്യങ്ങൾ
ഈയമുരുക്കിയൊഴിക്കും മട്ടിലെൻ ഹൃത്തിനെ
ഇത്ര കായപ്പെടുത്തുവതറിയുന്നു ഞാനിങ്ങനെ


നാളെയെൻ കൂട്ടിനായ് ഞാനെന്തു കരുതണം
നാളിന്നുവരെ ചെയ്തതിൽ നിന്നെന്തു കൊള്ളണം
നെറികെട്ട വാഴ്വും നിണം പെട്ട കരവും
നിലയ്ക്കാത്ത കാമവെറിയും മാത്രം നീക്കിയിരിപ്പുമായ്
നടന്നു കയറുവതെങ്ങനെ ഞാനീ പുതു പുലരിയിൽ


എന്നിൽ പെയ്തലിയുമീ ഗന്ധക മഴകൾ
എന്നിൽനിന്നുറവകൊള്ളുന്ന അമ്ള രസങ്ങൾ
എന്റെയുള്ളിൽനിന്നും തികട്ടി വരും പാപവായ്പുകൾ
എന്നിൽ നിന്നും സ്രവിക്കുന്ന വിഷ ബീജങ്ങൾ
എല്ലാം വെട്ടിയരിഞ്ഞൊരാഴിയിലൊഴുക്കിയതിലുരുവാകും
എക്കലിൽ തളിർത്തെങ്കിൽ എന്നിലൊരു
പുതു മാനസം

ചൂണ്ടയിട്ടു കൊത്തിവലിക്കുന്ന നിന്റെ കണ്ണുകൾ
ചെറു സ്പർശംകൊണ്ടുമാത്രമെന്റെഭ്രമണംതിരുത്തുന്നവിരലുകൾ
ചിതറിത്തെറിച്ചെന്നെ തകർക്കുന്ന മാന്ത്രിക വാക്കുകൾ
ചതിക്കുഴി തീർത്തെന്നെ കാത്തുനിൽക്കുന്ന കാഴ്ചകൾ
ചില്ലകൾ തീർത്തെന്നിൽ പടർന്നു കയറുന്ന രതിചേഷ്ടകൾ
ചാരുവതെങ്ങനെയൊരു പഴി നിന്നിൽ ഞാൻ
ചാഞ്ഞു കിടക്കുകയല്ലയോ ഞാനിത്ര നാൾ


എന്റെ നെഞ്ചിൽ കുടില നൃത്തം ചെയ്യുന്ന വർഗ്ഗ ബോധം
എന്റെ നാവിൽ നിന്നും ഉറയൂരുന്ന സർപ്പജന്മം
എന്റെ മിഴിപെട്ടു കത്തിയമരുന്ന വിശ്വാസഗേഹം
എന്റെ വെറുപ്പിലൂറിയടിയുന്നതി തീക്ഷ്ണ ഭാവം
എല്ലാമൊരു ഭാണ്ഡത്തിലൊതുക്കിയൊരിക്കലീ
എരിതീയിൽ തള്ളിയൊരു പുതുവാഴ്വതെടുക്കുവാൻ
എത്രനാളിനിയും കാത്തു നില്പതു ഞാനെന്നിൽ
ഏക്കങ്ങളൊടുങ്ങിയൊരു പുത്താണ്ടു പിറക്കുവാൻ


ഇനിയില്ല നിന്റെ പാപ സൗധങ്ങളിൽ വീണുറങ്ങുവാൻ ഞാൻ
ഇല്ലില്ലൊരിക്കലുമിനിയനർഹമാമീ മധു നുകരുവാൻ
ഇക്കണ്ട കാലമൊട്ടുക്കും പകർന്നാടിയ കത്തി വേഷമെല്ലാം
ഇട്ടേച്ചൊരു പുത്തൻ കോലമൊന്നിൽ വാഴുവാൻ
ഇടയാവാതെ വന്നാലിനിയൊരിക്കലുമെന്നിൽ
ഇത്രമേലാവർത്തിക്കാതിരിക്കട്ടെ വീണ്ടുമൊരു
ഇതളായ് വിരിഞ്ഞു നിറഞ്ഞു നില്ക്കും പുതു വസന്തം

vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv

2011, ഡിസംബർ 20, ചൊവ്വാഴ്ച

മരണ ഗീതം


മരണം ഒരു നിത്യ സാമീപ്യമായ്
ഒരു ചെറു വിരൽത്തുമ്പു ദൂരം മാത്രമായ്

ഒരു കടുത്ത ഗന്ധമായൊരു നേർത്ത വായുവായ്
എന്നിലലിയാനെന്നെപ്പുണരാൻ
എന്നെയറിഞ്ഞെന്നിലെ നാളമണച്ചെന്നെ
നിത്യമായൊരു മൂകതയിലേക്കാനയിക്കാനെന്നുമേ
കുടികൊള്ളുന്നതത്ര വ്യക്തമായുണരുന്നു ഞാൻ


എന്റെ തീവ്ര വേഗങ്ങളിൽ എന്റെ സ്വാർത്ഥ സ്വപ്നങ്ങളിൽ
എന്റെ കുടില തന്ത്രങ്ങളിലെൻ വ്യർത്ഥ മോഹങ്ങളിൽ
എന്റെയൊടുക്കത്തെ ദുരമൂത്ത കാമവെറികളിൽ
എന്റെയടങ്ങാത്ത അഭിനിവേശങ്ങളിൽ
ആർത്തിമൂത്തു മണ്ണിന്റെ പൊക്കിൾച്ചുഴിവരെ
അട്ടഹസിച്ചു ചൂഴ്ന്നെടുക്കുന്നയെൻ തീരാ ആസക്തികളിൽ
നിനയ്ക്കാതെയൊരു കണം എന്നെ കൊത്തിയെടുത്തു
അത്രമേൽ സൂക്ഷ്മമായൊരു കണികയായ് മരണം ഞാനറിയുന്നു


ഇനിയെന്റെ മരണത്തിലൊന്നു മനം നൊന്തു കരയുവാൻ
ഇത്ര നഷ്ടമെൻ വേർപാടെന്നു വിലപിക്കുവാൻ
ഒരു ജീവനെയെങ്കിലും തേടുന്ന അശാന്തമീ വേളയിൽ
മിന്നിമറയുന്നൊരു നൂറു നാമങ്ങളെന്നിൽ നിന്നു


കാലമെല്ലാം  കൈകാൽ വളരുന്നതു കിനാകണ്ട്
സ്വന്തം വിശപ്പിന്റെ മുദ്രകളെയൊരു മുണ്ട് മുറുക്കിയുടുത്ത് മറന്ന്
ഇക്കണ്ട ഭാവത്തിലെന്നെ ഞാനാക്കിയ ശേഷവും
തലമൂത്ത പരിഷ്കാരവും സാമൂഹിക വ്യവസ്ഥിതിയുമെണ്ണി ഞാൻ
ദൂരെയൊരു വെറുപ്പിന്റെ വൃദ്ധാലയത്തിലൊടുക്കിയ
എന്റെ മാതാപിതാക്കളെങ്ങനെയറിയാനൊന്നു കരയാൻ
എന്റെ നിശ്വാസമെന്നിൽ  നിന്നടർന്നു വെറുമൊരു
ശവമായ് വെറും മണ്ണിൽ ഞാൻ കിടക്കുന്ന വേളയിൽ


യൗവ്വനത്തുടിപ്പും ശരീര കാന്തിയും ഒരുനാളിലൊമ്പതു വട്ടം
ഊറ്റിക്കുടിച്ച് ഞാനെന്റെയൊടുങ്ങാത്ത കാമക്കലി
എന്റെ വൈകൃത രതിചേഷ്ടകളെൻ കസർത്തുകൾ
ഒരു പരീക്ഷണ ശാലയ്ക്കു നല്കുന്ന പരിഗണനപോലുമേകാതെ
നിന്നിലാടിത്തിമിർത്തൊടുക്കമെന്നോമനേ അന്നു ഞാൻ
നിന്നിലൊടുങ്ങുന്നില്ലയെന്റെ ആവശ്യം നീ വെറും തോട്
വികാരമറിയാത്തവൾ, വിശപ്പില്ലാത്തവൾ, വെറും വിയർപ്പ്
വീണ്ടുമൊരു നൂറു ആക്ഷേപം നിന്നിൽ ചാർത്തിയൊടുക്കം ഞാൻ
നിന്നെ തെരുവിന്റെ ശാപവാക്കുകൾക്കു അപഹാസ്യയായ്
ദുശ്ശകുനമെന്നാൾക്കൂട്ടങ്ങൾക്കാർത്തു വിളിക്കുവാനായ്
എറിഞ്ഞുടച്ചു പോയ ശേഷവും കൊതിക്കുവതെങ്ങനെ
നീയൊന്നു തലതല്ലിക്കരയുവാനെന്റെ വിയോഗമോർത്ത്


വിത്തൊന്നിനൊമ്പത്, വളമിട്ടതു പന്ത്രണ്ട് പിന്നെ
പണിക്കൂലിയിത്ര, ഇത്ര ലാഭമെനിക്കു വേണം
എന്നമട്ടൊരു വാഴ നട്ട ലാഭക്കൊതിപോലെ ലാഘവം
നല്ല നാളെല്ലാം നാഴികയ്ക്ക് നാലാവർത്തി
മുടക്കും കണക്കും മാത്രം വിളമ്പി മുരടനായ്
മടുപ്പിന്റെ മുള്ളുകളതിരിട്ട പൊത്തൊന്നിൽ വളർക്കവേ
സ്വതന്ത്ര ആകാശം തിരഞ്ഞിറങ്ങിയയെൻ മക്കളെ
എങ്ങനെ കാംക്ഷിക്കുവാൻ ഞാനെന്റെ
ഒടുക്കത്തിലൊരിത്തിരി കണ്ണീർപകർന്നന്ന്
എന്നന്ത്യ യാത്രയിലൊരു നാടകമെങ്കിലുമാടുമെന്നു


ഇനിയെന്റെയഹന്തയ്ക്കു പാത്രമായ് നെറികെട്ടയെന്റെ
ജീവിത തലങ്ങളിൽ, ഞാൻ കാൽ കൊണ്ടു തട്ടിയെറിഞ്ഞ
എൻ സതീർത്ഥ്യരെന്റെ അതിർ പങ്കിടുവോർ
എന്റെ വെറുപ്പിന്റെ വീര്യം മടുത്തവർ, പിന്നെ
സ്വന്ത ബന്ധങ്ങളുടെ നൂലിഴകളിൽ നിന്നൊരിക്കൽ ഞാൻ
അടർത്തിമാറ്റി കടലിലൊടുക്കിക്കളഞ്ഞവർ
ആരുമാരുമൊരിക്കലും കരയുകില്ലൊരു കണം പോലും
വെറുമൊരു കാട്ടിക്കൂട്ടലിന്റെ പേരിലെങ്കിലും


ഒടുവിലെന്റെ ദേഹം മണ്ണിനുമഗ്നിക്കും
പഞ്ചഭൂതങ്ങൾക്കൊന്നിനും നായ്ക്കും നരിക്കും
നരനായ് പിറന്നവർക്കാർക്കും വേണ്ടാതെ
തെരുമൂലയിൽ വിറങ്ങലിച്ച് കിടക്കുന്ന നേരവും
ഒട്ടഹന്തയോടു കൂടി ഞാനിന്നു
 കൊതിച്ചു കൊള്ളട്ടെ
മൂന്നു തുണ്ടു കവിത പുതച്ചു കൊണ്ടെന്നെ നിങ്ങൾ
മുടിയനെന്നു ശപിച്ചുകൊണ്ടെങ്കിലും എൻ സഖേ
നിത്യശാന്തിയിലമരുവാൻ ഒടുക്കത്തെ യാത്രയേകുമെന്നു

vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv


 

2011, ഡിസംബർ 4, ഞായറാഴ്‌ച

പ്രവാസം


ഏതോ കിനാവറ്റ കരുണാലയം തേടി
നീയിന്നിറങ്ങി തിരിക്കുന്നിതെങ്കിലും
മകനേ, ഒരായുസ്സു മുഴുവൻ ഞാൻ തീ തിന്നു
ഒരായിരം കിനാകണ്ടു വളർത്തിയതാണീ നിന്നെ
കൂട്ടവും കുടുംബവും നിൻ ഭാര്യ മക്കളും
ഒട്ടേറെയാളുകൾ കണ്ണീരുമായ് നില്ക്കിലും
ഓടിത്തളർന്നൊരു മൂലയിൽ ഒതുങ്ങി ഞാൻ
ഓർമ്മക്കണങ്ങൾ പോലുമെനിക്കിന്നന്യമായ്
ആശംസകളും ഉപചാരവും ഉപദേശവുമായ് പലരും
അർത്ഥമില്ലാത്ത വാക്കുകൾ തുപ്പുന്നു പലതും
മാലോകർ പലവിധ സാന്ത്വനമേകിലും
മരവിച്ച മനസ്സുമായ് ഞാൻ മാത്രമിരിക്കുന്നു
അത്രമേലസഹ്യമാണെനിക്കീ വിരഹവും
വിരഹം വിളിച്ചറിയിക്കുന്നതിനു മുന്നിലെ മൗനവും
എത്രനാൾ നിന്നെയും കാത്തു ഞാൻ കഴിയേണ്ടൂ
ഉത്തരമില്ലാത്തെൻ ചോദ്യങ്ങളാർ കണ്ടൂ
പണ്ടു നീ പള്ളിക്കൂടം പോകുന്ന വേളയിൽ
പതറിയ മനസ്സുമായ് കാത്തിരുന്നു പടിക്കൽ ഞാൻ
കല്ലാർന്ന മനസ്സും കാരിരുമ്പിന്റെ ദേഹവും
എല്ലാം കയ്യൊഴിഞ്ഞയീ വേളയിൽ
വല്ല്ലാത്ത ഭാരമായ്ത്തീരുന്നു നിൻ യാത്ര
അല്ലാതെന്തുചെയ്യാൻ ഞാൻ മാത്രം
മനസ്സും ശരീരവും മജ്ജയും മാംസവും
മരണത്തിനു കീഴടങ്ങി തീതിന്നു പോകിലും
മരമായെങ്കിലും പുനർജ്ജനിക്കുമൊരുനാൾ
മകൻ നിന്റെ തലോടലേറ്റു മോക്ഷമടയുവാൻ


oooooooooooooooooooooooooooooooooooooooo

2011, നവംബർ 25, വെള്ളിയാഴ്‌ച

ദയാവധം


ദയാവധമനുവദിക്ക എനിക്കെന്ന്
ദൈന്യമായ് കാലുതൊട്ടു ഞാൻ കേണിടുന്നു
അത്രമേൽ രോഗാഗ്രസ്തമായ് വിവശയായ്
ആർത്തിയോടുറ്റുനോക്കുന്നു മരണത്തിരുകരം


നിങ്ങൾ തൻ മതമൂല്യങ്ങളും മാമൂലും മഷിനോട്ടവും
പരിഷ്കാരവും പാരമ്പര്യവും പിത്തലാട്ടവും
ഒന്നുമൊരിക്കലും നീട്ടുകില്ലെന്നിലേക്ക്
കരുണകിനിയും കനവിലൊഴുകുമൊരു ചെറുകരം
എങ്കിലും ഉടലിൽ ജീവൻ നിലനില്ക്കയും ഉണ്മയിൽ
ശവതുല്ല്യമായെന്നവസ്ഥയിൽ ഒരിക്കലെങ്കിലും ഉടച്ചെഴുതുക
ഉരുകാതെ പോകും നിങ്ങടെ നിയമ വ്യവസ്ഥകൾ


ശരീരവും മനസ്സും പ്രാണനും മൂന്നുമുൾച്ചേർന്ന എന്നെയും
ഒരു പ്രാർത്ഥനാ ഗീതം പോൽ നിൻ മുന്നിലർപ്പിച്ച്
എന്നിലെയർബുദം കീറിമുറിച്ചെടുത്തു നീ എന്നെയൊരു
വെൺപ്രാവായ് വാഴ്വിലേക്കു തിരികെ പറത്തുന്ന
നല്മുഹൂർത്തംകണ്മൂടിമനംനിറഞ്ഞുകാണാനൊരുങ്ങുന്നവേളയിൽ
കാമംകരിങ്കൂവളപ്പൂക്കളായ്മനസ്സിൽകളമെഴുതിയെന്നാതുരസേവകാ
എന്നിലെയെന്നെയുംവിലപ്പെട്ടതൊക്കെയുംനീകവർന്നെടുക്കുംമുൻപ്
ഒരിറ്റുവിഷംകുത്തിവെച്ചെൻനെറുകയിലൊരുവിധിയുടെകൈപ്പിഴമുദ്രചാർത്തി
എന്നൊടുക്കത്തെ പിടച്ചിലാസ്വദിച്ച്എനിക്കുനിൻദയാവധമരുളുക


കൺകണ്ട ദൈവം നിൻ ഗുരുവെന്ന നല്ചിന്ത പണ്ടമ്മ
തേനിൽ ചാലിച്ചു രസനയിൽ പകർന്നേകിയ നാൾമുതൽ
ഏഴുതിരിയിട്ടണയാതെയെന്നുള്ളിൽ ജ്വലിക്കുവാൻ
അത്രയേറെ മഹത്തരമായ് കാക്കുന്ന നിൻ രൂപം
വിദ്യപകർന്നേകുന്നസരസ്വതിസന്നിധിയിലൊരുഅഭിശപ്തവേളയിൽ
എന്റെ നഗ്നമാം മുലക്കണ്ണിൽ ബലാത്കാരചുണ്ടായിരം വട്ടം
അമർത്തിയെന്നെയഗ്നിയിൽ ദഹിപ്പിക്കും മുമ്പെൻ ഗുരോ
നിൻ കരം കൊണ്ടൊരുഗ്ര താഢനം തന്നെന്നെ
നല്ലൊരു ദയാവധം നല്കി നീ ആശീർവദിക്കുക


ഞാറ്റുവേലയും മുണ്ടകനും തേക്കുപാട്ടുമായെന്നന്തരംഗം
ഒരു കാഴ്ചശീവേലിപോൽ പവിത്രമായോർക്കുന്ന കാർഷികം
ഒരുവെള്ളിത്തൂക്കംപോലുംമതിക്കാത്തചെറുനാണയക്കിലുക്കത്തിനായ്
ഒരായിരം മാരക രാസ ചേരുവകൾ കുത്തിനിറച്ചെന്നെയല്പാല്പമായ്
കൊന്നൊടുക്കും മുമ്പെന്റെ അഭിനവ കലിയുഗ കർഷകാ
ഒന്നിച്ചൊരു വിഷമാരിയായ് എന്നിൽ തിമിർത്തു പെയ്തു നീ
നിന്റെ തിരു ദയാവധ പ്രസാദത്തിലെന്നെ മുക്കിയൊടുക്കുക


ഇനിയെന്റെ അമ്മയാം ഭൂമിയിൽ നിൻ നാഗരികത
ആഴ്ന്നിറങ്ങി ജലത്തിന്റെ ഒടുക്കത്തെ കണവുമകക്കാമ്പും
വാരിയെടുത്ത് കുരുതികഴിച്ചൊടുക്കമെൻ മാനവാ
തീപിടിച്ച് പഴുക്കുന്ന തൊണ്ടയൊന്നു നനയ്ക്കുവാൻ
ഒരിറ്റുനീരിനായ് ചൊവ്വാഗ്രഹത്തിന്റെ ശാപമണ്ണു തോണ്ടും മുൻ
ഒരു പ്രളയം വന്നെന്നെ കടലിന്നടിത്തട്ടിലാഴ്ത്തുവാൻ
ഒരു ദയാവധമായ് നീയെന്നിൽ തകർന്നടിയുക

zzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz

2011, നവംബർ 17, വ്യാഴാഴ്‌ച

നാളേടുകൾ



നല്ല പുലർവേളയിലെൻ നാളേടുകൾ പരതവേ
രണ്ടു കാര്യങ്ങളെന്നിൽ മുന്നിട്ടു നില്ക്കുന്നു
രണ്ടു സംസ്കാരങ്ങളൊന്നാവുമൊരു നൽ വിവാഹവും
രണ്ടാം ലോകത്തേക്കാത്മാവു കുടിയിരിക്കുമൊരു മരണവും


ഒന്നായ് കൂടിച്ചേരുന്ന കടുത്ത വർണ്ണങ്ങളും
ആസക്തിയുണർത്തുന്ന സുഗന്ധക്കൂട്ടുകളും
എന്തിനോ എന്നെയിന്നത്രമേൽ തരളിതനാക്കുന്നു


നിറങ്ങളുടെ നിറസാന്നിദ്ധ്യത്തിൽ നിന്നു
എല്ലാം ശുഭ്രമയമാകുന്നൊരു വാർദ്ധക്യത്തിലേക്കാണു
നടന്നടുക്കുന്നതെന്നയറിവു ചായക്കൂട്ടുകളിൽ
ഒന്നായ് അഴിഞ്ഞലിയാൻ എന്നെ പ്രേരിപ്പിക്കുന്നു


ദിശയറിയാത്ത ദൂരത്തെവിടെയോ വിവാഹമെന്നറിയുമ്പൊഴും
സൗഹൃദത്തിന്റെ തീക്ഷ്ണതയ്ക്കപ്പുറം ഉള്ളുണർത്തുന്ന
വർണ്ണമേളങ്ങളുടെയൊരു ചുഴലിക്കാറ്റ് എന്നെ വലിച്ചടുപ്പിക്കുന്നു

യാത്രയിലെ ഘനശബ്ദം സൗഹൃദകൂട്ടായ്മയിലെ
വിശാലതയും വളർച്ചയും മൊഴിയുന്ന നേരവും
ഞാനെന്റെ നിറക്കൂട്ടുകളിൽ ഒതുങ്ങുകയാണു


ഇവിടെ വിവാഹം സ്വർഗ്ഗത്തിലെന്നതിനപ്പുറം
സ്വർഗ്ഗലോകം വിവാഹ വേദിയിലെന്നു
വേദം തിരുത്തി വായിക്കപ്പെടുന്നു


മരണം - മനസ്സറിയാത്ത വിലാപങ്ങളും
മടുപ്പിക്കുന്ന പുകച്ചുരുളുകളും ഒത്തുചേരുന്നു
എന്റെ സാന്നിദ്ധ്യം വിളിച്ചോതുവാനായ്
പുഷ്പചക്രമർപ്പിക്കുന്ന വേളയിൽ പോലും
മനസ്സുകൊണ്ടത്രമാത്രം ദൂരെയാകുന്നു ഞാൻ


കായ്ക്കുന്ന മാവെന്തിനു പോയ കാരണവർക്കായ് വെട്ടണം
എഴുതാതെ പോയ ഒസ്യത്തിൽ മുന്തൂക്കമാർക്ക് കിട്ടണം
സഞ്ജയനം, പുലകുടിയടിയന്തിരം പൂർവ്വകാല സംസർഗ്ഗം
ഓരോ മൂലയിൽനിന്നുമൊരുനൂറു മുറുമുറുപ്പുകളുയരുന്ന നേരം

വിരിയാതെ പോയ വാക്കുകൾക്കായ് വ്യർത്ഥം
വേദനയിൽ അടയിരിക്കുന്നുഞാൻ

ഒടുവിലൊരു സൗഹൃദമെൻ കരം ഗ്രഹിച്ചോതുന്നു
മുൻ കൂട്ടിയറിഞ്ഞിരുന്നെങ്കിലച്ഛന്റെയീ മരണം
മാലോകർക്കു കൂടുവാനായ് നല്ല ഹാളൊന്നിലാക്കിയേനെ
അസൗകര്യങ്ങൾ പൊറുക്കണം ഇത്രയോർത്തില്ല മുന്നമേ
വീടിനിക്കുറി പൂശിയ ചായവും മുറ്റത്തു വിടർന്ന മുല്ലയും
എല്ലാം നിരങ്ങി ജനം, നാശം വല്ലാതെ കേടാക്കി


സംസ്കാരം തലമൂത്തിനിയൊരുനാൾ
ശവ സംസ്കാര നാടകം പോലുമെൻ സഖേ
കൊട്ടിഘോഷിക്കുമൊരു ഭോഷ്കാവുന്ന
അസംസ്കൃത യുഗത്തിൻ പിറവിക്കു മുന്നേ
സുഷുപ്തിയിലായെങ്കിലിനി ഞാനെന്നു
സങ്കട ഹർജിയൊന്നുണർത്തിടട്ടേ

mmmmmmmmmmmmmmmmmmmmmmmm

2011, നവംബർ 16, ബുധനാഴ്‌ച

പൂരാടം



പൂരാടം- ഞാനേറ്റമിഷ്ടപ്പെടുന്ന നാൾ
ഞാനിഷ്ടപ്പെടുന്നവയെന്നെ
ഇഷ്ടപ്പെടണമെന്നല്ല
എങ്കിലും,


കാലുകൾ പൊതുവെ
ഉപകാരിയെന്നാണു ധാരണ
കാലൻ മമ്മൂഞ്ഞും
ഇരുകാലി ജോസഫും
കാലിനാലറിയപ്പെടുന്നവരാണു
നാളിനു കാലുള്ളതു
പൂരാട നാളിനാണു
പക്ഷേ,
അവയൊരിക്കലും
പൂരാടത്തിനുപകാരമായിട്ടില്ല
കാലുള്ള നാളെന്ന
ദുഷ്പേർ തന്നതല്ലാതെ
ഒടുവിൽ കാലനായ്
വരുമെന്ന ഭീതി വേറേയും


പൂരാടം- ഞാനേറ്റമിഷ്ടപ്പെടുന്ന നാൾ
അയല്ക്കാരിൽ പലർക്കും
പേരിനൊരു തലയുണ്ട്
തിരി മുഹമ്മദും
ചെകുത്താൻ തോമസും
മറ്റുപലരും
നാളുകളിലെല്ലാം
തലയുള്ള നാൾ പൂരാടമാണു
കരിം പൂരാടമെന്ന
കറുത്ത തല


പൂരാടം- ഞാനേറ്റമിഷ്ടപ്പെടുന്ന നാൾ
ഞാനൊറ്റപ്പെടുന്നതു പോലെ
പൂരാടവും പലപ്പോഴും
ഒറ്റപ്പെടുന്നു
കർക്കിടകത്തിൽ
അപവാദമില്ലാതല്ല
കർക്കിടകവും കൂടെ
കരിം പൂരാടവും ചേർന്നാൽ
കലിയും പുഷ്കരനും
പോലെയെന്നു


പൂരാടം- ഞാനേറ്റമിഷ്ടപ്പെടുന്ന നാൾ
പൂരാടത്തിൽ പിറന്നത്
എന്റെ തെറ്റല്ല
ഞാനിഷ്ടപെട്ടില്ലെങ്കിലും
എന്റെ ഇരുട്ടറയെന്നെ
പുറം തള്ളാതിരിക്കില്ല
അമ്മയും അച്ഛനും
രണ്ടായി പിരിഞ്ഞത്
എന്റെ കർമ്മ ഫലമല്ല
പൂരാടത്തിന്റെയെന്നു
ഞാൻ കരുതുന്നുമില്ല


പൂരാടം- ഞാനേറ്റമിഷ്ടപ്പെടുന്ന നാൾ
ഓരോ നാളിനും
ഓരോ ജാതകം
കുറിക്കപ്പെട്ടിരിക്കുന്നു
പിന്നെയെന്തിനു
എന്റെ ജാതകത്തിൽ
ഞാൻ പരിഭവപ്പെടണം

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2011, നവംബർ 11, വെള്ളിയാഴ്‌ച

ഒന്നാം തീയതി



ഇന്നു ഒന്നാം തീയതി
വെറുമൊരു ഒന്നാം തീയതിലെന്തു
എന്നതിശയം കൂറുന്നവർക്കു മുന്നിൽ
ഒന്നുകളാറെണ്ണം നിവർന്നു നില്ക്കുന്നു


ഒന്നിച്ചു നില്ക്കുന്ന ഒന്നുകളിൽ
ഒരുനിമിഷമൊന്നു നോക്കുന്ന വേളയിൽ
ഒരായിരം സന്ദേശങ്ങളെന്നിലേക്കു
ഓടിയെത്തുന്നിതെന്തത്ഭുതം


അന്ത്യ ചുമ്പനം നല്കാനിട നല്കാതെ
അഗാധമായ നീർപ്പരപ്പിലേക്ക്
ഓടിയൊളിച്ച തട്ടേക്കാടു ബാല്യങ്ങൾക്ക്
ഓർമ്മപ്പെരുന്നാളിനിന്നൊരു ഒന്നാം തീയതി


കാമം കിനിയുന്ന കറുത്ത കരങ്ങളിൽ
വിടരുന്നതിനു മുമ്പേ കൊഴിഞ്ഞു വീണ
കൃഷ്ണവേണിമാരെ കാത്തുവെയ്ക്കാൻ
കളങ്കമില്ലാത്തൊരു ഒന്നാം തീയതി


ഉപ്പിലും ഉരുളയിലും ഒരുതുള്ളി നീരിലും
ഉഗ്ര വിഷക്കൂട്ടുതീർക്കുന്ന ലാഭക്കൊതിയുടെ
തലതല്ലിപ്പൊളിക്കാനിനിയിന്നൊരു ഒന്നാം തീയതി


ഉള്ളിലൊരുകുടം സ്നേഹമൊളിപ്പിച്ച്
ഇല്ലാ സദാചാര മൂല്യവും സാമൂഹിക നീതിയും
മറ്റുള്ളവരെന്തെന്നെ എണ്ണുമെന്നാധിയിൽ
ഒന്നിക്കാതെ പോയൊരു നൂറു യുവത്വങ്ങൾക്കു
ഒന്നായ് ചിന്തിക്കാനിന്നു നൽ ഒന്നാം തീയതി


ദുരന്തങ്ങളൊന്നിനു പിറകിലൊന്നായ്
ഒരുപാടാവർത്തിക്കുന്ന കാലവും
ഒരുമാത്രയൊന്നായ് ചിന്തിച്ചുണരുവാൻ
വടിവൊത്തുനില്ക്കുന്ന ഒന്നുകളുടെ ഒന്നാം തീയതി


മതവർഗ്ഗ കൊടിഭേദ വർണ്ണങ്ങൾ വെടിഞ്ഞൊന്നു
നാടിന്റെ നന്മയും നറുനിലാ വെണ്മയും
സ്വപ്നത്തിൻ പരിവേഷ വിതാനങ്ങൾ വിട്ടെന്റെ
മണ്ണിലേക്കിറങ്ങി വരാനിന്നൊരു പുതു ഒന്നാം തീയതി


ഇനി നൂറു വർഷങ്ങൾ ഇത്ര നല്ലൊരു
ഒന്നാം തീയതിയാവർത്തിക്കില്ലെങ്കിലും
ഒരു നൂറു മനസ്സുകളിലൊന്നായ് നില്ക്കേണ്ട
ദൃഢചിന്തയുണരുന്ന, ഇന്നെൻ ആയുസ്സിൽ
ഇത്രമേൽ കാണാത്ത നല്ലൊരു ഒന്നാം തീയതി

ooooooooooooooooooooooooooooooooooooooooo

2011, നവംബർ 9, ബുധനാഴ്‌ച

മൗനം



നിന്റെ മൗനം
അതെന്നിലത്രമേലസഹ്യമായ്
പെയ്തിറങ്ങുന്നോമനേ


വിതുമ്പാതെ പോകുന്ന
ഓരോ കരിമേഘങ്ങളിലും
മണ്ണിൽ പുണരാതെ പോകുന്ന
ഓരോ വെയില്ക്കീറുകളിലും
വിടരാതെ കൊഴിയുന്ന
ഓരോ പനിനീർ മൊട്ടുകളിലും
നിന്റെ മൗ
നമെന്നോട്
പറയാതൊരു പരിഭവം
പങ്കുവെയ്ക്കുന്നുണ്ട്


നിന്റെ മൗനം എന്റെ കിനാക്കാടുകളെ
തരിശാക്കിയിടുന്നത് ഞാനറിയുന്നു
അതെന്നിലൊരു ശൂന്യതയുടെ
മണല്ക്കൂന തീർക്കുന്നതുണരുന്നു


കന്യാ ചർമ്മങ്ങൾ ചീന്തിയെറിയപ്പെടുന്ന
മെയ്ക്കരുത്തിന്റെ രതിവൈകൃതങ്ങളിൽ
ഒന്നുറക്കെ കരയാതെ പോകുന്ന നിന്റെ മൗ
നം
പ്രതിപ്പട്ടികയിൽ മുന്നിട്ട് നില്ക്കുന്നു


അമ്മിഞ്ഞ നുണയാതെ പോകുന്ന
ഓരോ ശൈശവങ്ങൾക്കു പിന്നിലും
ഒന്നുടയാതെ നില്ക്കുന്ന നിന്റെ മൗ
നം
വ്യർത്ഥമായൊരു മുലച്ചൂടു തീർക്കുന്നു


പളുങ്കു പാത്രമായ് ഉടഞ്ഞു ചിതറിയ
വിശുദ്ധ ദാമ്പത്യ കനികളിൽ
എന്റെ കോപതാപങ്ങൾക്കു മേൽ
ഉയർന്നു നില്ക്കുന്ന നിന്റെ മൗ
നം
നമ്മെ വ്യത്യസ്തമായ  താഴ്വരകളിലേക്കു
വലിച്ചെറിയപ്പെടുന്നു


അടിച്ചമർത്തപ്പെടുന്ന സ്ത്രീത്വങ്ങളിൽ
അബലയെന്നപമതിക്കുന്ന വാക്യാർത്ഥങ്ങളിൽ
തെരുവുമൂലകളിൽനിന്നുയരുന്ന
കാമച്ചുവയുടെ വാക്ശരങ്ങളിൽ
ഒരു കണമുടയാതെ പോകുന്ന
നിന്റെ മൗ
നമൊരു ഉല്പ്രേരകമാവുന്നു

ഇനിയൊരുനാൾ
നിന്റെ മൗ
നമെന്നിലൊരു
തുലാവർഷം തീർത്ത്
ഇടിവെട്ടി തിമിർത്തു പെയ്തതിൽ
ഞാൻ തിരുസ്നാനമേറ്റുയിർക്കുമ്പോൾ
നിന്റെ മൗ
നമെന്നിലുടഞ്ഞലിഞ്ഞിരിക്കും

അന്നു സ്ത്രീയെന്നതെനിക്കമ്മയും
കുഞ്ഞു പെങ്ങളും രതിനൈവേദ്യമേകുന്ന
പ്രിയ കാമിനിയുമായിരിക്കും
അന്നു നിന്റെ വാചാലതയ്ക്കു മുന്നിൽ
മുനയൊടിഞ്ഞ അസ്ത്രങ്ങളോരോന്നും
ഗതിയറിയാതെ മുനിഞ്ഞു കത്തും
അതുവരെ ഞാൻ നിന്റെ മൗനങ്ങളിൽ
എന്നെ തേടിയലയട്ടെ

mmmmmmmmmmmmmmmmmmmmmmmmmm

2011, നവംബർ 8, ചൊവ്വാഴ്ച

ജീവിത സഖി



താര­ത­മ്യ­ങ്ങ­ളിൽ
നീയെന്നും
താഴേ തട്ടി­ലാ­യി­രുന്നു
പ്രണ­യ­പാ­ര­വ­ശ്യ­ങ്ങ­ളിൽ
നീയെന്റെ
പടി­പ്പു­റ­ത്താ­യി­രുന്നു
ഓർമ്മ­ക­ളി­ലെന്നും
എനിക്കു നീ
കയ്പു രസം  പകർന്നു
നാലാ­ളു­ള്ളി­ടത്ത്‌
നീയൊ­രി­ക്കലും
നേർക്കു­വ­രാതെ
കാത്തു ഞാൻ
കിനാ­വിന്റെ
മുൾപ്പ­ടർപ്പു­ക­ളിൽ
ഊർന്നി­റ­ങ്ങു­മ്പോഴും
പാര­മ്യ­തയുടെ
പറു­ദീ­സ­യിൽ
നീന്തിത്തുടി­ക്കു­മ്പൊഴും
നീ നീയ­ല്ലെന്നു ഞാൻ
സ്വയം നടിച്ചു
കോലം കെട്ടാൻ
വേലി ചാടാൻ
നടു­മു­റ്റ­ങ്ങ­ളിലും
നാട്ടു­കൂ­ട്ട­ങ്ങ­ളിലും
മുമ്പനാ­വാൻ
നാഴി­കയ്ക്കു നാലാ­വർത്തി
നിന്നെ ഞാൻ
ഒറ്റു കൊടുത്തു
പിന്നെ
കാല­ത്തി­നെ­തിരെ
ചർമ്മ­ങ്ങ­ളിൽ പുതിയ
രാസ­ സം­യോ­ജനം
കോശ­ങ്ങ­ളിൽ
അമ്ളക്ഷാ­ര­ങ്ങൾ
നരക നൃത്തം ചവി­ട്ടു­മ്പോഴും
നിത്യ യൗവ്വനം തേടി
പതി­നാ­റു­കാ­രി­യിൽ നിന്ന്‌
മറ്റൊ­രു­വ­ളി­ലേയ്ക്ക്‌
ഒടുവിൽ,
കാലണയ്ക്കുത­വാതെ
കാലന്റെ കാരുണ്യം
കാത്തു­കി­ട­ക്കുന്ന വേള­യിൽ
എന്റെ മര­ണ­ക്കി­ട­ക്ക­യിൽ
ഒരു ശ്വാസ­ത്തിനു
മറു ശ്വാസ­മായ്‌
ചല­ന­മറ്റ നാവിന്റെ
നിലയ്ക്കാത്ത വാക്കായ്‌
തളർന്ന­യെൻ മന­സ്സിനു
ഉൾക്ക­രു­ത്തായ്‌
താങ്ങായ്‌ തണ­ലായ്‌
സ്വജീ­വിതം പോലും
എനി­ക്കായ്‌ പകരം വെച്ച്‌
മരണ ദൂതനു മുമ്പിലീ
ജാലകം കൊട്ടി­യ­ട­ച്ചെന്നെ
പരി­ര­ക്ഷി­ക്കു­വാ­ന­ത്ര­മേൽ
വെമ്പൽ കൊള്ളുന്ന നിന്നെ­യിന്ന്‌
താര­തമ്യം ചെയ്യു­വാൻ
ഭൂമി­ലോ­ക­ത്തൊരു
മർത്യ­ജന്മം പോലുമി­ല്ലെന്ന്‌
തിരി­ച്ച­റി­യുമീ വേള­യിൽ
മര­ണ­മെ­ന്നിൽ ഒടു­ങ്ങി­യാലും
സഫ­ല­മെ­ന്ന­റി­യു­ന്നു
എൻ ജീവിതാന്ത്യ­മെ­ത്രയും

OOOOOOOOOOOOOOOOOOOOOO

2011, നവംബർ 7, തിങ്കളാഴ്‌ച

പ്രമേഹം


മധുരമൊരു തരിമ്പെങ്കിലും രുചിയറിയാൻ കൊതിക്കുന്നു
മനസ്സും ശരീരവും കയ്പുനീരിൽ കുതിരുന്ന നേരവും
മണ്ണും പൊന്നു പണവും പലകോടി പടവെട്ടി നേടി ഞാൻ
ജയപരാജയങ്ങളിൽ ഊറ്റമേറെയറിയാതെ
ജനമദ്ധ്യത്തിൽ പരിഹാസനായുമിടറിയും
ജന്മം സഫലമെന്നാക്കുവാൻ അലഞ്ഞുതിരിഞ്ഞതും


പണവും പ്രശസ്തിയൊന്നു മാത്രം ലക്ഷ്യമായ്
പ്രണയവും പരിണയവും പുറങ്കാലിൽ തട്ടിയെറിഞ്ഞതും
പ്രാർത്ഥനയും പകല്ക്കിനാവൊന്നുമില്ലാതെ
പകലന്തിമുഴുവൻ ഞാൻ പെരും പണി ചെയ്തതും


അന്യദേശത്തപമാനിതനായ് അടിമവേല ചെയ്കിലും
ആശിച്ചുപോയൊരുനാളെങ്കിലും സ്വർഗ്ഗീയ ജീവിതം
അനുഗാമിയാകുവാൻ വന്നവൾ അർദ്ധവിരാമം കുറിച്ചപ്പൊഴും
ആശ്വാസം കൊണ്ടു ഞാൻ മകനൊന്നു വളരുമെന്നായ്


പണയപ്പെടുത്തിയെൻ ജീവിതം നിന്റെ നന്മയിൽ
പലനാളന്തിയിലന്നം വെടിഞ്ഞു ഞാനുറങ്ങിയും
പ്രാരാബ്ധമൊന്നു നീയറിയരുതെന്ന വാശിയിൽ
പടിവാതിൽ പലതു ഞാൻ മുട്ടിയുമിടറിയും


അണിയാൻ കൊതിച്ച കിരീടവേഷമോരോന്നും
അരസികനായ് നീ കശക്കിയെറിയുന്നതും
അർത്ഥമില്ലാത്ത കോലം കെട്ടിയാടി നീ
ആത്മ നിന്ദയിൽ അരങ്ങൊഴിയുന്നതും കണ്ട്


ഏതോ നിഗൂഢ സ്വപ്നമൊന്നിൽ ഞെട്ടിയുണർന്ന നേരം
എരിതീയിൻ നടുവിലാണെൻ ജീവിതമെന്ന പരമാർത്ഥമറിയുന്നു
എരിവും മധുരവും വിട്ടു പ്രമേഹത്തിൻ പടികടന്നു
എങ്ങോ കല്ലറക്കെട്ടിൽ ഞാൻ ഗതികെട്ടലയുന്ന നേരവും
എനിക്കായ് നീ കരുതിവയ്ക്കുക ഒരുപിടി ബലിയന്നമെങ്കിലും

wwwwwwwwwwwwwwwwwwwwwwwwwwwwwwwwwww

2011, നവംബർ 4, വെള്ളിയാഴ്‌ച

ഒത്തു ചേരലുകൾ




ഞങ്ങൾ ഒത്തുചേരുകയാണു
സൌഹൃദത്തിന്റെ വലകൾ നെയ്ത
ഉന്മാദമായ പുതിയൊരു ലോകത്ത്

ഇവിടെ ദൂരങ്ങളും വർണ്ണങ്ങളും
ഞങ്ങളുടെ വാക്കുകളിൽ കടന്നു വരുന്നില്ല
മത വൈരങ്ങളുടെ കഠാരകളും
അധികാരക്കൊതിയുടെ കൊടികളും
ഞങ്ങളിലൊരു അകലം തീർക്കുന്നില്ല

ഇവിടെ, ഈ ഏകാന്ത വാസത്തിന്റെ
ഒടുക്കത്തെ, ഒമ്പതാം യാമങ്ങളിൽ
ചുട്ടുപഴുത്ത മണൽ കാടുകളിലെ വിള്ളലുകളിൽ
ഇന്നു കർക്കിടകം തുടികൊട്ടിപ്പെയ്യുകയാണു

ഞങ്ങളുടെ സ്വപ്നങ്ങൾ
പൂക്കാതെപോയ വസന്തങ്ങളും കടന്ന്
സൌഹൃദ സംഗമങ്ങളുടെ ഉഛസ്ഥായിയിലാണു
ഞങ്ങളുടെ വർത്തമാനങ്ങൾ
പട്ടാമ്പിയുടെ നിളാക്കരയിലെ നേർച്ചയും
പറശ്ശിനിക്കടവു മുത്തപ്പ മഹിമയും കടന്നു
ചുട്ടെരിക്കപ്പെട്ട നാഗത്താന്മാരുടെ
ശാപക്കഥകൾ താണ്ടി ഒഴുകുകയാണു

ഇന്നു ഞങ്ങളുടെ ചിന്തകൾക്കെല്ലാം
സ്നേഹമെന്ന ഒരേ വർണ്ണം മാത്രം
മോഹങ്ങളെല്ലാം ഒരു തുരുത്തിൽ മാത്രം

അകലങ്ങളിൽ നിന്നു തരംഗ
ങ്ങളായെത്തുന്ന
സ്വപ്നവാക്കുകൾക്കു വേണ്ടി വിയർക്കുമ്പൊഴും
ഇന്നീ സ്നേഹ സംഗമത്തിലൊന്നു കുളിർക്കട്ടെ

ഞങ്ങളുടെ അത്താഴ വിരുന്നുകളിൽ
അമിതവ്യയങ്ങളുടെ കാടത്തമില്ല
സൌഹൃദങ്ങളുടെ പാനോപചാരങ്ങളിൽ
പണക്കൊഴുപ്പിന്റെ പുളിരസമില്ല

ഞങ്ങളുടെ പാറയിൽ കിളിർക്കാതെ പോയ
സ്വപ്നങ്ങൾക്ക് ഇനിയൊരിറ്റു നീരു പകരട്ടെ
ഞങ്ങളുടെ വിയർപ്പിന്റെ വിഹിതങ്ങളിൽ നിന്നു
അവിഹിത ബാന്ധവങ്ങളുടെ ബാക്കിപത്രമായ
അനാഥബാല്യങ്ങളുടെ സ്വപ്നങ്ങൾക്കു
ഒരു നുള്ളു വർണ്ണമെങ്കിലും വിതറി
ഇന്നിവിടെ പൂക്കാതെപോയ ഓരോ ചില്ലകൾക്കും
ഒരുകോടി സൌഹൃദ മലരുകളേകി
ഞങ്ങൾ നിങ്ങളിലൊന്നായ് ലയിക്കട്ടെ
zzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz

2011, നവംബർ 2, ബുധനാഴ്‌ച

ഗർഭ പാത്രം


മനസ്സിൽ മണിനാദവും
കവിളിൽ പൊൻ തുടിപ്പും
ഹൃത്തിലൊരു പുളകവുമായ്
ഒരു സ്വപ്നമിറുത്തു, ഒരു ജന്മമെടുത്ത്
കനവുകളൊരു കോടി പകുത്ത്
തൊട്ടാവാടി കുറുന്തോട്ടി നുള്ളി
ചിണുങ്ങിയും പിണങ്ങിയും
തുള്ളിക്കുതിച്ച നാളെന്നിൽ
ഗർഭ പാത്രമൊരു ഭാവനയായിരുന്നു


ഒരു നൂറു ശലഭങ്ങൾ ഉണർന്നെണീക്കുവാനായ്
ഉള്ളിൽ തപം ചെയ്യുന്നതെന്നെയറിയിക്കുവാൻ
അത്രമേൽ തരളിതമായൊരു ഭാവമായ് എന്നിൽ
സ്പന്ദിക്കുമൊരു ചെറു മാംസപാത്രം


എന്റെ വികാരങ്ങളിൽ എളിയ വിചാരങ്ങളിൽ
സ്നേഹ നൊമ്പരങ്ങളിൽ പ്രണയ ലാഞ്ചനകളിൽ
എനിക്കൊത്തു തുടിക്കുവാൻ എന്റെ മോഹമളക്കുവാൻ
എന്നിൽ കുടികൊള്ളുമൊരു വ്രണിത പാത്രം


ജീവിതാശയങ്ങളിൽ ഭാവി ഭാഗധേയങ്ങളിൽ
സ്വപ്ന സൌധങ്ങളിൽ ചിന്താ ശകലങ്ങളിൽ
എന്നെ സ്പർശിച്ച് എന്നിലൊന്നായറിഞ്ഞ്
ഒരു തുടികൊട്ടു പാട്ടായ് ചെറു നോവിന്റെ കെട്ടായ്
രക്തം തുപ്പി ചിലപ്പോൾ രൌദ്രം ഭാവിച്ച്
എന്റെ ജീവിത ലക്ഷ്യമെന്നെയുണർത്തുന്ന
എന്റെ സ്നേഹ ഗർഭ പാത്രം


നാളുകൾ സ്വപ്നമേധം തീർത്തെന്നിൽ
വരപ്രസാദം നല്കിയ വേളയിൽ
നരജന്മത്തിന്റെ ഉത്തമ ഭാവത്തിലെത്തി ഞാൻ
നീന്തിത്തുടിക്കുമൊരിളം കുഞ്ഞെന്റെ ഗർഭാശയത്തിൽ
തീർത്തയുൾപ്പുളകമെന്നായുസ്സിലറിയുന്നു
വീണ്ടുമൊരുനാളുമത്ര കണ്ടില്ല ഞാൻ


എന്റെ മകനെന്ന മാംസകോലത്തിനു
രക്ഷാ കവചമായ് ദേവ തീർത്ഥമായ്
പത്തുമാസക്കാലമെനിക്കൊരു
വസന്ത സ്വപ്നം തീർത്തെന്റെ മോഹഭാവങ്ങളെ
കുളിരണിയിച്ച എന്റെ ജീവപാത്രം


ജന്മ സാഫല്യം പുത്ര ഭാഗ്യമെന്നു
മർത്യായുസ്സു മക്കൾക്കു വേണ്ടിയെന്നു
മനമുരുകി കനവൊടുക്കി കാലമെല്ലാം
ഗർഭപാത്രത്തിന്റെ മൌന രാഗങ്ങളെ
കണ്ണടച്ചിരുട്ടാക്കി ഉള്ളിൽ തികട്ടുമസ്വാസ്ഥ്യങ്ങളും
ഉറവയെടുക്കുന്ന വേപഥുകളും കണ്ടില്ലെന്നു
കാലം കഴിക്കുന്ന കാലവും മകനെനിക്കൊരു
മോഹത്തുരുത്തായിരുന്നു


കൊറിക്കാൻ മടുപ്പിക്കും ഏകാന്തതയും 
കണ്ടിരിക്കാൻ നരവീണ വികല സ്വപ്നങ്ങളും
കൂട്ടിനൊരുപാട് മോഹഭംഗങ്ങളും
കനിഞ്ഞു നല്കിയെൻ മകൻ
കൂടണഞ്ഞു വിദൂരമെങ്കിലും അന്നു ഞാൻ
നാളുകൾ നാലായ് പകുത്ത് വിനാഴികകളെ
വിസ്തരിച്ച് കാലം കഴിച്ചിരുന്നു


ഒടുവിലിന്നൊരു നാൾ ഓർമ്മകൾക്കു ആവരണമിട്ട്
മോഹങ്ങൾക്ക് മരണം ഭവിച്ച്, മനസ്സിന്റെ വിങ്ങലുകൾ
ഹൃദയ താളം പോൽ ശീലമായ് കഴിയുന്ന നേരത്തറിയുന്നു
ഉള്ളിൽ അജ്ഞാതമൊരു ഭാവ വ്യതിയാനം പുതു നൊമ്പരം


ആതുരാലയ കച്ചവടങ്ങളുടെ കൂട്ടലും കിഴിക്കലും
ആയിരം നേരത്തെ മരുന്നും മുക്കുടിയും
ഒടുവിലത്ര നിസ്സാരമായ് ഒരു നീർക്കെട്ടു പോൽ ലഘുവായ്
ഉണർത്തുന്നെന്നിലെ ഗർഭാശയാർബുദം അതിരു ഭേദിച്ചുപോൽ


മകനേ നിന്റെ സാന്ത്വനങ്ങൾ വെറും തരംഗങ്ങളായ്
ഏഴു കടലും കടന്നെത്തുന്ന നേരവും അറിയുന്നു ഞാൻ
എന്നിലെ നിർവ്വികാരതയുടെ നിലയില്ലാക്കയങ്ങളെ


ഇന്നീ ഉച്ചച്ചൂടിനുൾവശം എന്നിലണയുന്ന
മരണത്തിന്റെ കൊടും ശൈത്യവും കടന്നു
ആതുര സേവകരുടെ മൌന നാടകം
കണ്ടുകണ്ടിരിക്കുമ്പോൾ, പെരും നടുക്കമായ്
ഉൾക്കിടിലമായ് ഒരു സത്യമെന്നിൽ നിറഞ്ഞൊഴുകുന്നു


ഒരു സ്ത്രീയെന്ന ഭാവഭേദം തന്ന
മാതൃത്വമെന്ന അമൃതേത്തു തന്ന
എന്നിലെ ഞാനായ് ഇത്ര നിലകൊണ്ട
ഗർഭപാത്രമെന്നിൽനിന്നെന്നേക്കുമായ്
അറുത്തെറിയുവാൻ അരങ്ങൊരുങ്ങുന്നുവെന്ന്

മകനേ നിന്നെ ഞാൻ പേറിയ മാംസ കുംഭം
എന്നിൽ നിന്നു മരിച്ചുവീഴുന്ന കാലത്തുപോലും
ഒരുനോക്കു കാണുവാൻ മനസ്സുണരാത്ത
നീയെനിക്കേകുന്ന ബലിയന്നമുണ്ണുവാൻ
ഒരിക്കലുമൊരു കൽ പടവിലുമെത്തിനോക്കില്ല
ഗതികെട്ടെന്നത്മാവെത്ര അലഞ്ഞീടിലും  

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx



2011, ഒക്‌ടോബർ 29, ശനിയാഴ്‌ച

പിറന്നാൾ


ഇന്നെൻ പിറന്നാളാണുണ്ണീ
അയലത്തെ അമ്മിണി നൽ മധുര
പായസവുമായ് വെളുപ്പിനു മുറ്റത്ത്
കണിക്കൊന്നപോൽ പൂത്തു നില്പ്പതു
കാണുന്നില്ലയോ എത്ര സുന്ദരം


ഇന്നെൻ ജന്മ നക്ഷത്രമുയർന്ന നാളുണ്ണീ
ഇത്ര വെളുപ്പിനേ നിലയ്ക്കാത്ത നാദമായ്
ടെലിഫോൺ കിളി ചിലയ്ക്കുന്നതറിയുന്നുവോ
മൃതവാക്കുകളെങ്കിലുമതിനു പിന്നിലെ
സ്നേഹമൊന്നുമാത്രം ഗണിക്ക നീ


ഇന്നു ഞാനൊരുൾത്തുടിപ്പായ് ഭൂമിയിൽ
ഉദയംകൊണ്ട നാളെന്നുണ്ണീ അറിയുക
എഴുത്താണിയെൻ ഉൾക്കരുത്തായ് തുടിക്കയിൽ
സ്നേഹ ജാലകം ഒരായിരം തുറന്നതിൽ
സൗഹൃദം പൂത്തു നില്ക്കുന്നതു കാണുക


ഇന്നീ നാളിന്റെ യുവത്വത്തിനു മുന്നിൽ
ഇത്രയേറെ സ്നേഹം ഉരുകിയൊലിക്കുമ്പൊഴും
അറിയാതെയെന്നുള്ളിലെ എന്നിൽ നിന്ന്
കറയായൊഴുകുന്നെന്നെ കാർന്നു തിന്ന ഓർമ്മകൾ


ഒരിറ്റു കഞ്ഞിത്തെളിക്കു മാത്രമായ് ഞാൻ
ഓടിക്കിതച്ചതുമലറി വിളിച്ചതും തലതല്ലി വീണതും
അന്നൊരുനാളെൻ പിറന്നാളിനായിരുന്നു


കൂടെപ്പിറന്നവരൊക്കെയും പുത്തനുടുപ്പും
പളുങ്കു പാത്രവും പാൽ ചിരിയും കളിയുമായ്
പള്ളിക്കൂടം കണ്ടു പഠിച്ചു വളരവേ
അഷ്ടിക്കു വേണ്ടിയന്യന്റെ കാൽ പിടിച്ച്
തെരുവുകൾ നായായ് താണ്ടിയ നാളിലൊക്കെയും
പിറന്നാളുകൾ പലകുറിയെൻ വാഴ്വിൽ
പൂക്കാതെ കായ്ക്കാതെ ഞെരിഞ്ഞമർന്നിരുന്നു


പ്രേമ വായ്പും കുപ്പിവളകളും പൂവുമായ്
പാടവരമ്പിലുമമ്പലമുറ്റത്തും തൊടിയിലും
സതീർത്ഥ്യരൊക്കെയും യൌവ്വനം ഘോഷിക്കവേ
ഒരു കുടുമ്പത്തിന്റെയത്താണി ഞാനെന്നു
എടുത്താലൊതുങ്ങാത്ത ചുമടൊന്നു താങ്ങി
നഗര മദ്ധ്യാഹ്നങ്ങളിൽ നരക തീർത്ഥം കുടിക്കവേ
പിറന്നാളുകൾ പലകുറിയെന്നെയറിയാതെ
എന്നിൽനിന്നൂർന്നു വീണിരുന്നു


വീണ്ടുമൊരുനാൾ എന്റെയാതനകളുടെ
കടും കാണ്ഡങ്ങളിൽ നിന്നൊക്കെയും
തൂലികത്തുമ്പിന്റെ ശൌര്യവും കറതീർന്ന
ഓർമ്മകളുടെ കയ്പുമായ് ഞാനുയിർക്കവേ
എന്നെയറിയാതെ പന്തി പകുക്കാതെ ചേർക്കാതെ
ബന്ധുജനങ്ങളൊക്കെയും പിറന്നാൾ മോടിയിലായിരുന്നു


ഇന്നെന്റെയുണ്ണീ നീയറിയുകയെന്നിലെ
വാക്കുകളൊക്കെയും ആയിരം പൂക്കളായ്
പുലർവെണ്മയായ് പൊന്നുതിർക്കവേ
ഈ പിറന്നാളിനൊരുക്കുന്ന വട്ടങ്ങളൊക്കെയും
എന്നിൽ തീർക്കുന്നതസഹ്യമാം നിർവ്വികാരത മാത്രം


ഇനിയെന്റെ പൊന്നുണ്ണീ നിനക്കായ് നല്കുവാൻ
ഈ പിറന്നാളിലെന്നിലിത്ര വാക്കുമാത്രം
വിശക്കുന്ന നേരത്തു നല്കാത്ത ഉരുളയും
കൊതിക്കുന്ന മാത്രയിൽ കിട്ടാത്ത സ്നേഹവും
കിതച്ചു വീണൊടുക്കമൊരു മൃതപ്രായമാകയിൽ
സ്വർണ്ണക്കുമ്പിളിൽ കോരിയൊഴിച്ചെന്നാലും
മതിക്കില്ല ഒട്ടുമൊരു മൺതരിയളവിലും

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2011, ഒക്‌ടോബർ 23, ഞായറാഴ്‌ച

കാടിന്റെ മക്കൾ



കാടിറങ്ങി മലയിറങ്ങി നാടു തേടി വന്നു
ഞങ്ങൾ കാടിന്റെ മക്കൾ
നാവുണങ്ങി നീരു തേടി നേരു തേടിയലഞ്ഞു
ഞങ്ങൾ കറുത്ത മക്കൾ


ഞങ്ങടെ കാട്ടു കിഴങ്ങിനും തേനിനും
ഞങ്ങടെ കുലദൈവ മരുന്നിനും വിദ്യയ്ക്കും
ഞങ്ങടെ വിശ്വാസ കർമ്മങ്ങൾക്കൊക്കെയും
കാലങ്ങളായ് ഞങ്ങൾ നേടിയതിനാകെയും
പകരമായൊരുനുള്ളു വിദ്യ നല്കൂ അതിൽ
പുലരട്ടെ ഞങ്ങടെ കിടാത്തങ്ങൾ ഭാവിയും


കാടനറിവും കരിങ്കൂവളപ്പൊലിവും
കറുത്ത മുത്തനും മുടിയാട്ടവും
കാടിന്റെ കരുത്തും മന്ത്രവാദവും
ഞങ്ങടെയാചാര മുറകളും കർമ്മവും
എല്ലാമൊരു ഭാണ്ഡക്കെട്ടിലൊതുക്കി
ഒരു പൊത്തിലൊളിപ്പിച്ചു വരുന്നു ഞങ്ങൾ
ഞങ്ങടെ കിടാത്തങ്ങൾക്കു വിദ്യയേകൂ


നിങ്ങളെന്തിത്ര സാകൂതം നോക്കുന്നു ഞങ്ങളെ
നിങ്ങളെന്തിങ്ങനെ ആട്ടിയകറ്റുന്നു ഞങ്ങളെ
നിങ്ങളറിയാത്ത നാലുകാലം മുമ്പ് നല്ലൊരു നാളിൽ
നിങ്ങടെ മുതുമുത്തച്ഛന്റെ നൽ ജീവനെ
കാലന്റെ കയ്യിൽ നിന്നും പറിച്ചെടുത്ത്
കിനാകാണുവാൻ കരുത്തരാകുവാൻ നിങ്ങളെ
പ്രാപ്തരാക്കിയതെങ്കൾ പിതാമഹരല്ലയോ


നിങ്ങടെ ചമയവും ശീല്ക്കാരവും മുറകളും
നിങ്ങടെ മേമ്പൊടി ചേർത്തുള്ള പ്രണയവും
ഉടുപ്പുലയാത്ത ആലിംഗനങ്ങളും ഉഷ്ണിച്ച മനസ്സും
നിങ്ങടെയാർഭാട ആടയും ആടലും ധൂർത്തും
ഒരുനേരത്തിനൊരിത്തിരി വയറിനു
കാതങ്ങൾ താണ്ടി മലകയറും ഞങ്ങൾക്കു
ഒരിക്കലുമുൾച്ചേരാനാവുമോ കൂട്ടരേ


കാട്ടുമാംസം പച്ചയ്ക്കു കടിച്ചു തുപ്പുന്നവർ
കാട്ടാളർ, വഴിയിൽ കുടിച്ച് വീഴുന്നവർ
തമ്മിൽ തല്ലിയും കരഞ്ഞും കെട്ടിപ്പിടിച്ചും
തളർന്നു രാവിൽ വീണുറങ്ങുന്നവർ
അസംസ്കൃതർ, അജ്ഞർ, അപക്വമതികൾ
നിങ്ങൾക്കു ഞങ്ങളെ കാട്ടിക്കൊടുക്കുവാൻ
നൂറുണ്ട് നിങ്ങളിൽ അടയാളവാക്യം


ഞങ്ങടെ കണ്ണുകൾ ചെറുതായിരിക്കാം
ഉൾക്കൊള്ളാൻ മനസ്സിനറിയാതിരിക്കാം
ഞങ്ങടെ ജ്ഞാനക്കുറവായിരിക്കാം
എങ്കിലും ഞങ്ങളറിയുന്നില്ല നിങ്ങളെ


കൂടെപ്പിറപ്പിനൊത്ത് കിടക്ക പങ്കിടുന്നോർ
മാതൃ പുത്ര ബന്ധം തെല്ലുമറിയാത്തവർ
നാലു മുക്കാലിൽ മാനത്തിനു വില പറയുന്നവർ
നോട്ടുകെട്ടിന്റെ തൂക്കത്തിനു വിദ്യ വില്ക്കുന്നവർ
വിയർക്കാതെ വിതുമ്പാതെ അന്നമുണ്ണുന്നോർ


നിങ്ങളെന്തിനെങ്കൾ പെണ്ണിന്റെ
മടിക്കുത്തഴിക്കുന്നു തമ്പ്രാക്കളേ
നിങ്ങളെന്തിനെങ്കൾ കിടാത്തങ്ങളെ
ഊരുവിലക്കിയകറ്റുന്നു മാന്യരേ
പകൽ വെളിച്ചത്തിൽ ഞങ്ങളെ
ആട്ടിയോടിക്കുന്ന നിങ്ങൾക്കു
പാതിരാ കാമവെറിയിൽ അയിത്തവും
ഭ്രഷ്ടും ആചാരവുമില്ലയോ


ഇനി ഞങ്ങളിട്ടെറിഞ്ഞു പോകുന്നിവിടം വിട്ട്
ഞങ്ങൾക്കുവേണ്ട നിങ്ങടെ വിദ്യയും
ഞങ്ങളറിയുന്നില്ല നിങ്ങടെ സംസ്കൃതിയും
ഉള്ളിലൊരായിരം ആണ്ടാണ്ടുകൾക്ക് മുന്നേ
ഉറഞ്ഞു കിടക്കുന്ന ഞങ്ങടെ വിദ്യകൾ
ഉപകരിക്കും വാഴ്വിൻ ഏതു ഘട്ടവും
ഉണ്മയിതറിഞ്ഞു മടങ്ങുന്നു ഞങ്ങൾ


എങ്കിലുമതിൻ മുന്നൊരു മാത്ര ചൊല്ലിടാം
ഞങ്ങടെ പെണ്ണിന്റെ മാനമെടുക്കുവാൻ
ഞങ്ങടെ കാടിന്റെ തനിമയൊടുക്കുവാൻ
ഞങ്ങടെയവകാശ ധ്വംസനമാകുവാൻ
കാടുകേറുവാൻ ഒരുവട്ടമോർക്കും മുമ്പോർക്കുക

വീണുറങ്ങില്ല നാൾ മുഴുവൻ ഞങ്ങൾ
ഉറങ്ങുന്നുണ്ടൊരൂർജ്ജ കലവറ ഞങ്ങളിൽ
ഒഴുക്കതൊരിക്കൽ ഒരു മഹാ പ്രവാഹമായ്
കുലം കുത്തിയൊഴുകി ഒടുക്കിടും നിങ്ങളെ

xxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2011, ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

സൗമ്യ, എന്റെ പൊന്നു പെങ്ങൾ


നിന്റെ തുരുമ്പിച്ച റയിൽ പാതകളിലൂടെ ഞാൻ
എന്റെ ഒടുങ്ങാത്ത ആസക്തിയിലേക്ക് ഒരു യാത്ര
എനിക്കു ചുറ്റും ജനൽ കാഴ്ച്ചകളിൽ ഒരായിരം മുഖങ്ങൾ
മാറിയും മറിഞ്ഞും ഒന്നിനോടൊന്നിണങ്ങാതെ
വരണ്ട പുഴകൾക്കു മുകളിലൂടെ, ഇരുണ്ട ഗുഹകൾക്കുള്ളിലൂടെ
എന്റെ യാത്രകൾ തുടർന്നുകൊണ്ടിരിക്കുമ്പൊഴും
എന്നിലെ കാമം കല്ക്കരിച്ചൂടിനും മുകളിൽ
എന്റെ ചൂണ്ടക്കൊളുത്തിലെ വിഷക്കായ്കളിൽ
കൊത്തിവലിച്ചൊരു കോലക്കേടുടക്കും വരെ
കണ്ണുകൾ കാന്തക്കല്ലുകളാക്കി ഞാനലയുന്നു


കണ്ണുടക്കാതെ പോയതൊരു കറുത്ത എണ്ണമൈലി
ചിരിച്ചിട്ടും ചിറികോട്ടിയൊരുൾനാട്ടുകാരി
കൊറിക്കാൻ ചുടുകാമമെറിഞ്ഞതു ഒട്ടും
കൊത്താതെ പോയതൊരു ദാവണിപ്പൈങ്കിളി
എന്നിട്ടുമെന്നിട്ടുമെന്റെ കനൽ കണ്ണുകൾ
തേടുന്നത് വീണ്ടുമൊരു മാംസത്തുണ്ടു മാത്രം


താവളങ്ങളിൽ നിന്നും തിളയ്ക്കുന്ന
താഴ്വരകളിലേക്ക് യാത്ര തുടരവേ
എന്റെ കരിങ്കടലിലേക്കാഴ്ന്നിറങ്ങാൻ
എന്നിലെ വീര്യം കറന്നെടുക്കാൻ
എന്നിലലിഞ്ഞൊരു കളങ്കമാവാൻ
ഞാൻ നിന്നെമാത്രം കാത്തുകിടക്കുന്നു

എന്ത്, ഒരുമാത്ര നീയെന്റെ കണ്ണുകളിലിറങ്ങിയോ
എന്റെ നരകദാഹത്തിന്റെ ഒടുക്കത്തെ കണവും
എരിഞ്ഞൊടുങ്ങിയൊടുക്കം ഞാനില്ലാതെയാവും മുമ്പ്
ഒരാണ്ടൊരു യുഗം ഒരു നൊടിയിടയെങ്കിലും
എന്നിലുൾച്ചേർന്നൊരു ഹിമബിന്ദു പൊഴിക്കാൻ
എന്റെ വിഷവിത്തിനൊരു മൺതടമൊരുക്കാൻ
നീയെന്റെ കണ്ണുകളിൽ വീണ്ടുമിറങ്ങിയോ


നിന്റെ നഗരസൌന്ദര്യത്തിന്റെ കടുത്ത ഗന്ധങ്ങളിൽ
നിന്റെ അമ്ളരസങ്ങളുടെ കൂർത്ത രുചിഭേദങ്ങളിൽ
നിന്റെ ഒടുങ്ങാത്ത രതിപരവേശങ്ങളിൽ, പിന്നെ
നിന്റെയഹങ്കാര ആർത്ത നാദങ്ങളിൽ വീണു
ഞാനൊന്നുറങ്ങാനുമുണരാനുമാവാതെ
വിളറി നിന്നാലസ്യ വിതുമ്പലിലിടറുമ്പോൾ
എനിക്കു ചുറ്റുമൊരുത്സവ മേളം കൊഴുക്കുന്നു
ഇലത്താളവും ഇടിനാദവും ഇരമ്പക്കവും കടന്ന്
ഒരു നേർത്ത നാദം സ്വന്തം മാനത്തിനു കേഴുന്നു


ഒന്നുമറിയാതെ ഒന്നിലും ചേരാതെ നിശ്ചലം
ഞാൻ നിന്റെ ആകാര ഭ്രമങ്ങളിലൊതുങ്ങുന്നു
വീണ്ടുമൊരു യാചനാ സ്വരം രസച്ചരടറുക്കുന്നുവോ


എന്റെ നീർവീഴ്ച്ചകളും മഴക്കാടുകളും കടന്നു
അലസ സാഗരത്തിൽ ഞാനൊഴുകുന്ന നേരം
സ്വജീവനേക്കാൾ മാനം വലുതെന്ന്
പൊരുതുന്ന നിന്നെ ഞാൻ കാണാതെ പോവുന്നു


പിറകിലൊറ്റക്കയ്യൻ, പരദേശി, കാമാർത്തി മൂത്തവൻ
തരളഭാവങ്ങളും മോഹങ്ങളും മതിക്കാത്തവൻ അവൻ
നിന്നെ മരണത്തിലേക്കു തള്ളിയിടുന്ന നേരവും
പ്രതികരണത്തിന്റെ അവസാന വാക്കുപോലും
എന്നിലൊടുങ്ങുന്നു, വീണുടയുന്നു, ചിതറുന്നു


പാപക്കറ തുടച്ചു നീക്കി പുതുതായൊന്നുമില്ലെന്ന മട്ടിൽ
ഞാനെന്റെ വീടിൻ പടിക്കെട്ടു കയറുന്ന നേരം
ഒരു കല്ല്യാണ ഘോഷവും വർണ്ണ മേളവും
വരവേല്ക്കുമെന്നു കൊതിച്ച എന്റെ മുന്നിൽ
വെറും മൌന സാഗരം സ്നേഹ നൊമ്പരം
വീണുടഞ്ഞൊരു മുഴു ജീവിത സ്വപ്നവും


എന്റെ മാതൃ ഉദരം ഞാനുമായ് പങ്കിട്ടവളെ
ഒരുപറ്റം നരഭോജികൾ പങ്കിട്ടെടുത്ത നേരം
പകിട പന്ത്രണ്ടും കളിച്ചു ഞാനപ്പഴും
പാഴാക്കിയതോർത്തു വിതുമ്പുന്നു വ്യർത്ഥമായ്


സൌമ്യേ എൻ പ്രിയ സോദരീ അറിയുന്നു
നേരമല്ലാത്ത നേരത്തെ വിതുമ്പലും
നേരും നെറിയും കെട്ട വാഴ്വിന്റെ ചെതുമ്പലും
നല്കില്ല നിനക്കൊരു പുതുജീവൻ, എങ്കിലും
ആശിച്ചിടാം ഒരു പുതു വസന്തം അന്നു
കാമപ്പിശാചുകൾ അരങ്ങൊഴിഞ്ഞൊരു
കാലമിനിയും വരും പൂക്കുമതിലൊരു നൂറു മലരുകൾ
കാത്തിടും ഞാനവയ്ക്കന്നു നിൻ പേരു ചാർത്തി


zzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz

2011, ഒക്‌ടോബർ 9, ഞായറാഴ്‌ച

വെട്ടിനിരത്തലുകൾ


ഇന്നെന്റെ പ്രഭാതം കണികണ്ടുണർന്നത്
കോലക്കേടിന്റെയൊരു ഘോഷയാത്രയാണു
ശവമഞ്ചമേന്തുന്നവർ ആടിത്തിമിർക്കുന്ന
അയൽരാജ്യനീതി ഒരുറക്കം കൊണ്ടു മാത്രം
എന്റെ സംസ്കാരത്തിലേക്ക് വന്നതെന്തെന്നു
അത്ഭുതം കൂറുന്നു ക്ഷണികമെങ്കിലും ഞാൻ


ശവമഞ്ചം ചുമക്കുന്നോർ കഴുതകളായിരുന്നില്ല
കഴുതകളെക്കാൾ കഴിവുകെട്ട കിങ്കരന്മാരവർ
സ്വന്തം വിയർപ്പിന്റെ ഉപ്പിനു പോലും സ്വയം
നീതി കാട്ടാത്തവർ തരിമ്പും നിയമമറിയാത്തവർ
തൊഴിലാളി വർഗ്ഗമെന്നൊരു വർഗ്ഗബോധം നട്ട്
വർഗ്ഗീയ വിത്തുകളും വിഷമുള്ളുകളുമറിയാതെ
കൊടിപിടിക്കാൻ കോമരം തുള്ളാൻ കഴുത്തരിയാൻ
പിന്നെ, മേലാള വർഗ്ഗത്തിന്റെ മന്ത്രിപദത്തിനായ്
സ്വന്തം മക്കളെ വിശപ്പിന്റെ കാട്ടാളനു നല്കുവോർ

മൂല്യച്യുതിയും പുതു മതബോധ ദർശനവും ഒന്നും
ഒന്നിലൊന്നറിഞ്ഞൊന്നുണരാതെ വ്യർത്ഥമായ്
ദിനം ഉറങ്ങാതെ മണ്ണിൽ ഉറക്കം നടിക്കുവോർ
ക്യൂബയും പോളണ്ടും സോവിയറ്റുമറിയാതെ
റഷ്യ റഷ്യയെന്നു മാത്രം പുലമ്പി വാഴ്വിൻ
രസച്ചരടറുത്ത് വെറുതെ ജീവിതം മുടക്കുവോർ


ഇന്നലെ എനിക്കു മുന്നിലൊരു തണൽ മരം
അതിൻ ശാഖകളും ഉപശാഖകളുമായിത്തിരി
കൊഞ്ചിയുമാടിയും പുതുപൂക്കളുതിർത്തും
എന്നെയറിഞ്ഞ് എന്നിലലിഞ്ഞ് നിലകൊണ്ടിരുന്നു


തളർവാതം വന്നാണ്ടുകൾക്കു മുമ്പരങ്ങൊഴിഞ്ഞ
എൻ മുത്തശ്ശി പണ്ടൊരുനാൾ കഥയിലുൾപ്പുളകമായ്
കഞ്ഞിയും കറിയും കളിച്ചതാ മരത്തണലിലായിരുന്നു


നാളേറെച്ചെന്നു എന്റെ അച്ഛനൊരു കളിവണ്ടിയിൽ
കൂകിയും കുറുകിയുമോടിക്കളിച്ചതുമാർത്തു ചിരിച്ചതും
ഒടുവിൽ ആലസ്യമാണ്ടതും ആ മരച്ചുറ്റുമായിരുന്നു


ഞാനഗ്നി സാക്ഷിയായ് ആത്മാഭിമാനിയായൊരു ദിനം
അവളെ വേട്ടതും കൊഞ്ചിക്കുഴഞ്ഞതും കനവു നെയ്തതും
ആർദ്രമായ് കാവ്യങ്ങൾ കോർത്തതും ആ മരച്ചോട്ടിലായിരുന്നു


പിന്നെയെന്നുണ്ണികൾ ഇന്നലെ സന്ധ്യവരെ ആമോദരായ്
പുതുകാലത്തിന്റെ പുത്തൻ നേരുകൾ കുരുക്കഴിച്ചതും
പുറം കാലുകൊണ്ടു കുന്നായ്മകൾ തട്ടിത്തെറിപ്പിച്ചതും
പുതു യുഗ വിപ്ലവഗാനം കുറിച്ചതും ഇത്ര വളർന്നതും
ആ മരത്തിന്റെ സ്നേഹത്തണലിൽ മാത്രമായിരുന്നു


ഒടുവിലിന്നലകളിലൊരുനാൾ ഒരു നൂറാളുകൾ
വന്നെന്റെ പൊന്നു മരത്തിനൊരക്കമിട്ടു
നിങ്ങൾ നിരത്തുന്ന ന്യായങ്ങൾക്കൊക്കെയും
മറുന്യായമോതാൻ അതിൽ പ്രതികരിക്കാൻ
എന്നിലുള്ളതൊരായുധം എന്നെഴുത്താണി മാത്രം
എങ്കിലും കുറിച്ചിടുന്നു ഞാൻ നിങ്ങൾക്കായിത്ര മാത്രം


നട്ടു വളർത്തുവാൻ ഒരു തണൽ മരവും ചെടിയും
മർത്യന്റെയുള്ളിലൊരിത്തിരി സ്നേഹവും ദയാവായ്പും
എളിതല്ല നിങ്ങൾ വെട്ടി നിരത്തുന്നത്ര ഭൂമിയിൽ
വെട്ടിനിരത്തുക  മനസ്സിലെ കയ്പും കളങ്കവും
സ്വാർത്ഥ മോഹങ്ങളും സ്വരുക്കൂട്ടിയ കറുത്ത ചിന്തയും


ഇനി നിങ്ങളെടുത്തു കൊൾക ഭക്ഷിക്ക എന്നെന്നും
ഇതെന്റെ സ്വപ്നമാണു മോഹമാണവകാശമാണു
നിങ്ങളീ വേണ്ടാത്ത ശവമഞ്ചം പോലെടുത്തു പോവതു
വെറുമൊരു മരമല്ല ഒരു യുഗത്തിന്റെ കർമ്മ സാക്ഷിയും
ഒരുകോടി സുന്ദര സ്വപ്നങ്ങളുടെ കാതലാം താഴ്ത്തടിയും
അതിലേറെയെൻ അമ്മയാം ഭൂമിതൻ നിലനില്പുമാണു


നട്ടു വളർത്തുക മനസ്സിൽ സ്നേഹ മരങ്ങൾ ഒരായിരം
വരും കാലങ്ങളിൽ ഉയർന്നതിൽ എന്നും പുഷ്പിക്കട്ടെ
ഒരു നുള്ളു സ്നേഹവുമതിലേറെ ചിറകുള്ള മോഹങ്ങളും
 zzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz


 

2011, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

സങ്കീർത്തനങ്ങൾ

ഭാര്യയുടെ പനിക്കിടക്കയിലിരുന്നു ഞാൻ
സൈബർക്കാറ്റുകളിലെ പുതിയ സങ്കീർത്തനവുമായ്‌
നിന്നോട്‌ ചിണുങ്ങുകയാണു


ബന്ധങ്ങളോരോന്നും നാടകശാലയിലെ
വേഷപ്പകർച്ചകളാണെന്ന അറിവ്‌
നീപകർന്നെന്നിലെത്തുന്നതിനും
യുഗങ്ങൾക്കുമുമ്പേ കുറിച്ചിടപ്പെട്ടിരിക്കണം


എന്റെ ജാലകങ്ങളിലിന്നു അവിശ്വസനീയതയുടെ
നരച്ച കാഴ്ച്ചകൾ മാത്രമാണു
ബന്ധങ്ങൾക്കും സൗഹൃദങ്ങൾക്കുമപ്പുറം
എന്റെ വാതായനങ്ങൾ ഞാൻ കൊട്ടിയടച്ചിരിക്കുന്നു
നിന്നോടു പുലർത്തുന്ന ബന്ധങ്ങളിൽ പോലും ഞാൻ
ഒരു ഇരുൾമറ കരുതിവെച്ചിട്ടുണ്ടാവണം


 പ്രണയത്തിനു ശേഷമുള്ള വിരഹത്തേക്കാൾ
യുദ്ധത്തിനു പിറകെയുള്ള പുകമണം കൊതിക്കുന്നു ഞാൻ

ഇവിടെയീ ആതുരാലയത്തിലെ പനിക്കിടക്കയ്ക്കു മുന്നിലും
ഞാനൊരുഗ്ര വേഷം കെട്ടിയാടുകയാണു
ഉഷ്ണമാപിനിയിലെ രസച്ചരടുകൊണ്ട്‌
മാനസിക വിഭ്രമങ്ങൾ അളന്നെടുക്കും നാൾവരെ
ഞാൻ ഉത്തരവാദിത്വമുള്ള കനവനായറിയട്ടെ


പ്രിയേ, എന്റെ ദുസ്വാതന്ത്ര്യങ്ങൾക്കു നീവ്യർത്ഥശാസനമിട്ട് 
 അതിർവരമ്പുകൾ കുറിക്കും വരെ ഞാനങ്ങനെ വിളിക്കട്ടെ
നമുക്കിടയിലുള്ള അകലം ഒരു മൌസ്ക്ലിക്ക് മാത്രമാണു
നാമിരുവർക്കുമിടയിലുള്ള ബന്ധവും അത്രമാത്രമെന്നു
ഉള്ളിൽനിന്നൊരു അപശകുനം കൊഞ്ഞനംകുത്തുന്നു


ഇന്നു ഒരു ഗന്ധകമഴയ്ക്കും പ്രളയമുന്നറിയിപ്പുകൾക്കും
മാത്രമാണെന്റെ കാതുകൾ കൊതിക്കുന്നത്
കരുണയുടെ ഒടുക്കത്തെ ജലാശയവുമിന്നു
ഉത്തരാധുനികതയുടെ കവികൾ ഊറ്റിക്കുടിച്ചിരിക്കുന്നു


ഇനിയെന്റെ ഉത്തമഗീതങ്ങൾക്കു നീ കാതോർക്കുക
അവിടെ മൂറിൻ തൈലവും കുന്തിരിക്കപ്പുകയും മണക്കുന്ന
മുന്തിരിത്തോപ്പുകളിൽ നമുക്ക് പരസ്പരം വഞ്ചിതരാകാം
അനാഥത്വത്തിന്റെ ഒരുകൂട്ടം പുത്തൻ തലമുറകളെ
തെരുവുകൾക്കു സമ്മാനിച്ചതിൽ പുതിയ ഇതിഹാസമെഴുതാം


എന്റെ എഴുത്താണിയിലെ ഒടുക്കത്തെ മഷിത്തുള്ളിയും
ഒലിച്ചിറങ്ങും വരെ നീ എന്റെ ബന്ധം വിഛേദിക്കാതിരിക്ക
ഒടുവിൽ മടുപ്പിന്റെ അമ്ളകണങ്ങൾ ലാവയായൊലിച്ച്
ഓർമ്മകൾക്കു മുകളിൽ ചാരമായ് പെയ്തിറങ്ങുമ്പോൾ
നമുക്കു സ്വയം മുറിഞ്ഞ് രണ്ട് ധ്രുവങ്ങളിലേക്ക്
രസച്ചേർച്ചയില്ലാതെ പറന്നിറങ്ങണം


ഒടുക്കം നീ പിടഞ്ഞുമരിക്കുന്ന ഒരോ നിമിഷവും
എന്റെ കഴുകൻ കണ്ണുകൊണ്ടൊപ്പിയെടുത്ത് ഞാൻ
സൌഹൃദ വലയങ്ങൾക്കു കൊറിക്കാൻ കൊടുക്കും
അവിടെ, സൈബർ യുഗങ്ങളുടെ അതിപ്രസരങ്ങളിൽ
അഭിപ്രായ പ്രകടനങ്ങളുടെ ആകത്തുകകളിൽ
 പ്രണയം ബലികൊടുത്ത് കവിത വാങ്ങുന്ന
സത്യപ്രവാചകനായ് ഞാൻ എന്നും വാഴ്ത്തപ്പെടും


അതിനുമുമ്പ് മൌനത്തിന്റെ അന്ത്യത്താഴങ്ങളിൽ
ഞാനെന്റെ ഭാര്യയ്ക്കൊരിറ്റു കണ്ണീർ നല്കട്ടെ

zzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz

2011, ഒക്‌ടോബർ 2, ഞായറാഴ്‌ച

സുനാ­മിക്കു ശേഷം

നാടോടി­യുടെ വിശ­പ്പിനെക്കുറിച്ച്‌
നടു­ക്ക­ത്തോ­ടെ­യൊർക്കാൻ ഞാനാളല്ല
എന്റെ ചില്ലു മേശ­യിലെ വിഭ­വ­ങ്ങ­ളിൽ
നാടോ­ടി­ക്ക­ണ്ണു­ട­ക്കു­മ്പോൾ
കൊതിതട്ടാ­തി­രി­ക്കാൻ ഞാൻ
വറുത്ത ചെമ്മീൻ കഷ്ണ­ങ്ങളെ
എച്ചിൽകൂന­യി­ലേക്കെറി­യുന്നു
പിന്നെ,
നിറഞ്ഞ വയ­റിന്റെ അസ്വാസ്ഥ്യം
ഏമ്പ­ക്ക­മാ­യ­റി­യു­മ്പോൾ
എന്റെ മഞ്ഞച്ച കണ്ണു­ക­ളിൽ
കാമ­മൊരു നെരി­പ്പോ­ടാ­യെ­രി­യുന്നു
(നാ­ടോ­ടി­യുടെ സൗന്ദ­ര്യവും
ഡെറ്റോ­ൾ സോപ്പും തമ്മി­ലുള്ള ബന്ധം
പഠി­പ്പിച്ച സുഹൃ­ത്തിനു സസ്നേഹം)
നിന്റെ ഭാണ്ഡ­ത്തിലെ കുഞ്ഞി­നേയും
ചുര­ത്താ­ത്ത­മാ­റിലെ ക്ഷത­ത്തെയും വിട്ടു
പട്ടി­ണി­ക്കു­പ­കരം പച്ച­നോ­ട്ടി­ലേ­ക്കി­റ­ങ്ങാൻ
ഞാനൊരു തുരു­പ്പു­ചീ­ട്ടെ­റിയുന്നു
സുനാമി തുടച്ച നിൻ കന­വ­നേയും
സ്വപ്നം പകുത്ത പൊൻദി­ന­ങ്ങ­ളേയും മറന്നു
സ്വാർത്ഥ­നെൻ കാമ­ക്രീ­ഡ­കൾക്കു
കോപ്പൊ­രുക്കി കാത്തു കിടക്കു­മ്പോഴും
നീ വാഴ്ത്ത­പ്പെ­ട്ട­വ­ളാ­കുന്നു
രതി­യുടെ ഏഴു വാട­ങ്ങ­ളും തുറന്നു
നര­­കസാ­ഗ­ര­ത്തിൽ ഞാനു­യ­രു­മ്പോൾ
മുട്ടി­ലി­ഴ­യുന്ന നിൻ പൈതൽ
തെരു­വി­ലേ­ക്കി­റ­ങ്ങു­ന്നതു നീയ­റി­യു­ന്നില്ല
രതി­മൂർഛയുടെ ഒടു­ക്കത്തെ മാത്ര­യിൽ
ചത­ഞ്ഞ­ര­ഞ്ഞൊ­രു­ നേർത്ത സ്വരം
നടു­വീ­ഥി­യിൽ അലി­ഞ്ഞൊ­ഴി­യുന്നു

vvvvvvvvvvvvvvvvvvvvvvvvvvvvvvvvv

2011, ഒക്‌ടോബർ 1, ശനിയാഴ്‌ച

മരു­ഭൂ­മി­യി­ലേക്ക്‌

പ്രിയേ,
ഏകാ­ന്ത­ത­യുടെ  മുൾമുന­യി­ലേ­ക്കുള്ള
എന്റെ യാത്രയുടെ ഒരുക്കം പോലും
നിന്നി­ലൊരു മണൽക്കാടു തീർക്കു­ന്നത്‌
ഞാന­റി­യുന്നു


മൂന്നു­വട്ടം തള്ളി­പ്പ­റഞ്ഞ രക്ത­ബ­ന്ധ­ങ്ങളും
നാഴികയ്ക്ക്‌ നാലാ­വർത്തി തിര­സ്ക­രി­ക്കുന്ന
കർമ്മ­ബ­ന്ധ­ങ്ങളും
എണ്ണ­പ്പ­ണ­ത്തിനു മുന്നി­ലൊ­ന്നായ്ത്തീരു­മെ­ന്ന­യ­റിവു
എന്നെ­പോ­കാൻ പ്രേരി­പ്പി­ക്കുന്നു


കയ്യി­ലൊരു ബാധ്യ­ത­യു­മായി
കയ­റി­ക്കി­ട­ക്കാ­നി­ട­മി­ല്ലാതെ
കാരു­ണ്യ­ത്തിന്റെയോരോ കട­വു­കളും
നീ താണ്ടു­മ്പൊഴും
എന്റെ വിക­ല­സ്വ­പ്ന­ങ്ങ­ളിൽ മരു­ഭൂ­മി നിറച്ച്‌
പ്രേമ വായ്പു­ക­ളെ തല്ലി­ക്കെ­ടുത്തി
അസ്ഥി­യു­രുക്കുന്ന ചുടു­കാ­റ്റിലും
സ്നേഹ­ദീ­പ­മ­ണ­യാതെ ഞാനി­രിക്കും


അവി­ടെ, ദേഹം മുഴു­വൻ ദാഹ­ജലം പേറുന്ന
ഒട്ട­ക­ങ്ങളെ പോലെ
മന­സ്സിലെ ഇനിയും മര­വി­ച്ചി­ട്ടി­ല്ലാത്ത
ഏതെ­ങ്കി­ലു­മൊരു കോണിൽ
തിരി­ച്ചു­വ­ര­വിന്റെ വിനാ­ഴി­ക­കളെ
കുത്തി നിറച്ച്‌ ഞാന­ലയും
നിന്റെ സ്നേഹ­മൊരു കാന്ത­ക്ക­ല്ലായ്‌
എന്നെ കൊളുത്തി വലി­ക്കു­മ്പോഴും
കാരി­രു­മ്പിന്റെ ഹൃദയ കാഠി­ന്യ­ത­യിൽ
കള്ളി­മുൾച്ചെ­ടി­ക­ളെ­യ­ള്ളി­പ്പി­ടിച്ച്‌
കാന­ന­വാ­സ­ത്തിന്റെയൊടു­ക്ക­ത്തെ ദിന­ങ്ങളെ
ഞാനെണ്ണി­ത്തീർക്കും


എന്റെ തിരി­ച്ചു­വരവിന്‌ നീയൊരു
കണ്ണാ­ടി­യായ്‌ ഒരു­ങ്ങി­യി­രി­ക്കുക
മണൽതിന്ന എന്റെ കരി­വാ­ളി­പ്പു­ക­ളിൽ
സ്വയം തീർത്ത എന്റെ മൗന വൽമീ­ക­ത്തിൽ
എനി­ക്കെന്നെ നഷ്ട­മാ­വു­മ്പോൾ
എന്റെ യഥാർത്ഥ പ്രതി­ഫ­ല­ന­മാ­കു­വാൻ
ഉട­യാതെ കാത്തു കിട­ക്കുക

zzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz

ഗിനിപ്പന്നികൾ

ഞങ്ങൾ ഒരു കൂട്ടം ഗിനിപ്പന്നികൾ
കാലാകാലങ്ങളിലെ ഭരണകൂടങ്ങളുടെ
പരീക്ഷണങ്ങളിലെ ബാക്കിപത്രങ്ങൾ
വികാരങ്ങളും വർഗ്ഗബോധങ്ങളും
ജനിതക മാറ്റംചെയ്തു നീക്കപ്പെട്ടവർ
മുതലാളിത്ത മേല്ക്കോയ്മകൾ
യജമാനന്മാർക്കെറിയുന്ന അപ്പക്കഷ്ണങ്ങൾ
പുളിപ്പ് നോക്കാൻ മാത്രം വളർത്തപ്പെട്ടവർ
രാഷ്ട്രീയ നായകരുടെ രേതസ്സു വരെ
രതിമൂർച്ചയറിയാതെ ഏറ്റുവാങ്ങേണ്ടവർ


ഞങ്ങൾക്കു സ്വന്തമൊരു ആകാശമില്ല
ഉയർന്നു പറക്കാനൊരു കൊടിയും ഊന്നുവടിയുമില്ല
ഞങ്ങൾക്കായ് നീതിയും വ്യവസ്ഥയുമില്ല


പ്രകടന പത്രികയിലും കാനേഷുമാരിയിലും പെടാത്തവർ
ആനുകൂല്യവും അഭിപ്രായ പ്രകടനവുമില്ലാത്തവർ
രേഖകളിൽ ജനിക്കാത്തവർ ജീവിക്കാത്തവർ മരിക്കാത്തവർ

രോഗജന്യ ജീനുകളെ ഞങ്ങളുടെ കോശങ്ങളിൽ നിറച്ച്
രാജകുമാരന്മാർക്കായ് അമൃത് കടഞ്ഞെടുക്കുന്നവർ
നിങ്ങളുടെ വർഗ്ഗീയ വിഷം കുടിച്ച്
നിങ്ങൾക്കായ് നൂറുമേനി കൊയ്തെടുത്തവർ
വിശക്കാത്തവർ വിലപേശാനറിയാത്തവർ


ഞങ്ങളുടെ സന്തതി പരമ്പരകൾ
ഭരണകുടിലതയുടെ രതിപരീക്ഷണ ശാലകൾ
ഞങ്ങളുടെ ചിന്താ മണ്ഡലങ്ങൾ
കാട്ടാള ഭൂരിപക്ഷത്തിന്റെ മേച്ചിൽപ്പുറങ്ങൾ


ഇവിടെ ഞങ്ങൾക്കായ് ഒരു പ്രസംഗ പീഠമില്ല
പ്രതിജ്ഞാവാചകവും പ്രവർത്തന മേഖലയുമില്ല
ആണ്ടാണ്ടുകാലം താറുടുത്ത് ഉടവാളെടുത്ത്
നിങ്ങൾതൻ സ്ഥാന ലബ്ധിക്കു മാത്രമായ്
ഉറഞ്ഞുതുള്ളി സ്വയം തലവെട്ടിപ്പൊളിക്കുവോർ
ജനാധിപത്യം കാടേറാതിരിക്കാനായ്
കാടിറങ്ങിവന്ന് കയ്യിൽ മഷി പുരട്ടുവോർ
ഉപ്പുകർപ്പൂരം മുതൽ ഉഛ്വാസ വായുവിനു വരെ
ഉയിർ പിഴിഞ്ഞെടുത്തും കരമൊടുക്കുവോർ


എന്നിട്ടുമെന്തിനെൻ മേലാള വർഗ്ഗമേ
ഞങ്ങൾതൻ മോഹങ്ങൾ പകുത്തെടുത്തൂ
എന്നിട്ടുമെന്നിട്ടുമെന്തിനെൻ സത്വമേ
ഞങ്ങളുടെ തത്വങ്ങൾ പറിച്ചെടുത്തൂ

ഞങ്ങൾക്കായിന്നൊരു വേദമില്ല
രതി സ്വപ്നങ്ങളും ഭ്രമണ മാർഗ്ഗവുമില്ല


കൂടെക്കിടക്കുവാൻ കൂട്ടിക്കൊടുക്കുവാൻ
ഞങ്ങളുടെ പെണ്ണിന്റെ മടിക്കുത്തഴിക്കുവാൻ
നിന്റെ കരാള ഹസ്തങ്ങൾ നീണ്ടുനീണ്ടൊടുവിൽ
വിത്ത് വിതയ്ക്കാനും വിളവെടുക്കാനും
നീയിട്ട ചട്ടങ്ങൾ പോലെ വീണ്ടും
ഞങ്ങളെത്രമാത്ര പെണ്ണിനെ പുല്കണം
അവളെന്തു പെറണം എത്രവട്ടമാവാം
നിന്റെ ചട്ടങ്ങളും നിയമാവലികളും
ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങളും കടന്ന്
വ്യക്തിത്വ ഹത്യയുടെ മൂന്നാം പക്കമെത്തുമ്പോൾ
ഞങ്ങളുടെ ഒടുക്കത്തെ നെല്ലിപ്പലകയും കഴിഞ്ഞ്
അവകാശ ധ്വംസനങ്ങളുടെ അഴിഞ്ഞാട്ടമാവുമ്പോൾ
ഉള്ളിൽനിന്നൊരു കണം ഉയിർത്തു വരും
ഒരായിരം പ്രതിഷേധാഗ്നികൾ ഉജ്ജ്വലം
അതിൽ വെന്തെരിഞ്ഞൊടുക്കം നിൻ
ഭരണ വ്യവസ്ഥകൾ ചാമ്പലാകും മുമ്പൊരു
മാത്രയെങ്കിലൊരുമാത്ര ചിന്തിക്ക നീ
എൻ വംശം പെറ്റുപെരുകാത്തിടത്തോളം
ആരു നിൻ കൊടികൾക്കു രക്തമേകും
എൻ വംശം പൊരുതി മരിക്കാത്തിടത്തോളം
ആരു നിൻ രഥങ്ങൾക്കു മാർഗ്ഗമേകും
പിന്നാരു നിൻ വയലുകളിൽ വിത്തിറക്കും

അതുകൊണ്ട് ഞാനെന്റെ എഴുത്താണികൊണ്ട്
എഴുതിടട്ടേ വാക്കുകൾ ഇത്രമാത്രം
ഭരണ വ്യവസ്ഥകൾ ഞങ്ങൾക്കു വേണ്ടിയൊന്നു
നന്നായ് ചിന്തിച്ചിടാത്ത കാലമെല്ലാം
ഭരണം കയ്യാണ്ടിടാനെന്റെ മക്കൾ
വരും പുതു ഊർജ്ജവും വിപ്ലവവുമായി വീണ്ടും

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2011, സെപ്റ്റംബർ 29, വ്യാഴാഴ്‌ച

കവികൾ

നാം, ആദികാലം മുതൽ ആവിഷ്കാരം നടത്തുന്നവർ
എഴുത്താണിയുടെ ചലനത്തിനൊത്ത് പൌരാണിക
ഭരണ യന്ത്രം ചൊൽ പടിയിലാക്കിയവർ
രാജന്റെ പൊൻപണത്തിനും ധിക്കാരിയുടെ വാൾതലപ്പിനും
ഒരുനാളും വിടുപണി ചെയ്യാത്തവർ
സ്തുതിപാടകരിൽനിന്നും കപട ഭക്തരിൽ നിന്നും
കവിതയെ വീണ്ടെടുത്തവർ

വളച്ചൊടിക്കാത്ത വാക്കുകളിൽ
മണ്ണിന്റെ ഉപ്പും മനസ്സിലെ ഊർജ്ജവും ചേർത്ത്
നാടിനൊരു ഉണർത്തുപാട്ട് രചിച്ചവർ


വിയർപ്പറിഞ്ഞവന്റെ തേക്കുപ്പാട്ടുകളിൽ
വിശക്കുന്നവന്റെ തേങ്ങലുകളിൽ
വിരഹിണിയുടെ നോവുകളിൽ
പ്രതികരിക്കുന്നവന്റെ സമരഗീതികളിൽ
കുറ്റം ചെയ്തവന്റെ ഏറ്റുപറച്ചിലുകളിൽ
ഭക്തിയുടെ നിറകണ്ഠങ്ങളിൽ
കവിതയെന്നും നമുക്കൊപ്പമായിരുന്നു


സ്വപ്നങ്ങളും മുദ്രകളും പ്രണയങ്ങളും
കവിതകളിൽ നാം പങ്കുവെച്ചു
പ്രഭാതങ്ങളിൽ ലഘുതരമൊരു
കവിത ചവച്ചിറക്കി
മദ്ധ്യാഹ്നങ്ങളിൽ കവിതയുടെ ചൂടറിഞ്ഞ്
സായാഹ്നങ്ങളെ കാവ്യമയമാക്കി നാം


മണ്ണിൽ നാം തീർത്ത കൃതികളൊക്കെയും
ഒരു നാടിന്റെ സംസ്കൃതിയായിരുന്നു
ഒടുവിലെന്നോ കവിതയുടെ ഉജ്ജ്വല
കേളികൊട്ടുയർന്ന ഒരു പൊൻപുലരിയിൽ
നമ്മിൽ നാമറിയാതെ ഉറക്കത്തിലാണ്ടുപോയ്
നം കാവ്യ ഭാവങ്ങൾ മുനിഞ്ഞു കത്തി
മൃതപ്രായമായ് മണ്ണിൽ വീണടിഞ്ഞു


കവിതയെന്നാൽ ജനം കൂകിയാർത്തു
ഭരണകൂടം ദുസ്വാതന്ത്ര്യ വിലങ്ങു ചാർത്തി
ബുദ്ധിരാക്ഷസർ പരിഹാസ വാക്കെറിഞ്ഞു


മണ്ണിന്റെ പൊക്കിൾച്ചുയിലേക്കിറങ്ങിയ
പരിവർത്തന മഴയിലൊരുനാൾ
കവിത വീണ്ടും തളിർത്തു നമ്മിൽ
ഒരു പുതു നാളമായ് ഉഗ്രപ്രവാഹമായ്
കവിത വീണ്ടും മണ്ണിൽ ഒലിച്ചിറങ്ങി
അതിൽ പൂത്ത പുതു കവിത നം ഹൃദയ
ഭാഷയ്ക്കു തീർത്തുമന്യമായിരുന്നു
ചിന്തയ്ക്കും കരുത്തിനും വിഭിന്നമായിരുന്നു
ലഹരിമൂത്ത വാക്കുകൾക്കു പകരം
കടും ലഹരി ചേർത്ത വാക്യങ്ങളായിരുന്നു


കവിതയെന്നാൽ ഇന്നു ഗ്രാഹ്യമല്ലാത്ത
കടുത്ത വാക്കും കൂർത്ത ആശയവുമെന്നർത്ഥം
കവിതയെന്നാൽ മണ്ണിൽ കാലുപതിക്കാത്തവന്റെ
കാലുറക്കാത്തവന്റെയും ആഭിചാര കലയെന്നർത്ഥം
കവിതയെന്നാൽ കടമയും കർത്തവ്യവുമില്ലാത്ത
കാട്ടിക്കൂട്ടലുകളെന്നു പുതിയ അർത്ഥം


ഇനിയീ അർത്ഥ തലങ്ങളിൽ നിന്നെല്ലാം തെന്നിമാറി
ഒരു പുതു ഭാവമതിൽ നം കവിത ഉയിർക്കുമെങ്കിൽ
വിശക്കുന്നവനു അപ്പവും ദാഹിക്കുന്നവനു വീഞ്ഞുമായ്
മണ്ണിന്റെ മണമായ് മണ്ണിൽ വീണ്ടും ലയിക്കുന്ന
രസമുള്ള നോവായ് കവിത വീണ്ടും മാറുമെങ്കിൽ


ഒടുവിൽ ഞാനിത്രയെങ്കിലും യാചിച്ചുകൊള്ളട്ടെ
ഇനിയെന്റെയെന്റെതെന്നോർത്തു ചൊല്ലുവാൻ
ഒരു വരി കവിതയെങ്കിലും ബാക്കി നല്കൂ
ഓർമ്മകളൊക്കെയും വീണൊടുങ്ങും നാളിലും
നെഞ്ചിൽ ചേർത്തു വെക്കാനൊരു തുണ്ടു കവിത നല്കൂ
ഇനിയെന്റെ ശേഷവും സ്വപ്നങ്ങളേകുവാൻ
പുതു കാവ്യ കേളിക്കു തിരി കൊളുത്തൂ
എന്റെ ഒടുക്കത്തെ മാത്രയിൽ വേച്ചുവീഴും വരെ
വിഷമുള്ളു തീണ്ടാത്തൊരു കവിതയേകൂ
ഒടുവിലെൻ യജ്ഞം കഴിഞ്ഞൊന്നുറങ്ങുവാൻ
കവിതയിൽ കുതിർന്ന മണ്ണൊരുക്കൂ

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2011, സെപ്റ്റംബർ 25, ഞായറാഴ്‌ച

ഞാൻ



ഞാൻ-സ്വന്തമായ് വിലാസവും
വ്യക്തിത്വവുമില്ലാത്തവൻ
അഭിപ്രായ സ്വാതന്ത്ര്യവും
വികാരപ്രകടനവും നിഷേധിക്കപ്പെട്ടവൻ
എന്റെതായ് ജാതിയും ഉപജാതിയുമില്ലാത്തവൻ



എനിക്കുചുറ്റും ജാതിതെയ്യങ്ങൾ
കെട്ടിയാടുമ്പോൾ വെറുതെ
കൈകെട്ടിനില്ക്കുവാൻ വിധിക്കപ്പെട്ടവൻ
വർഗ്ഗീയ കോമരം ഉറഞ്ഞുതുള്ളി
ഒരു വിഷവിത്തു വിതച്ചരങ്ങുതകർക്കെ
പ്രതികരിക്കാനരുതാതെ പോയവൻ



എന്റെ സാക്ഷ്യപത്രങ്ങളിൽ
കോളങ്ങളോരോന്നൊഴിഞ്ഞിരിക്കെ
അവസരവും അവകാശവും
എടുത്തെറിയപ്പെട്ടവൻ



എന്റെ വേദങ്ങളിൽ കൂർത്ത കത്തിയില്ല
വ്രണിത സ്വപ്നവും വിഷംവെച്ച വാക്കുമില്ല
സ്നേഹം സ്നേഹമൊന്നു മാത്രം
വേണ്ടുവോളം പകർന്നിടാനിതെന്റെ വേദം



ഞാൻ സമതലങ്ങളിൽ നിന്നും
താഴ്വരകളിൽ നിന്നും
ആട്ടിയോടിക്കപ്പെട്ടവൻ
പഴുത്ത മണല്ക്കാടുകളിൽ
വലിച്ചിഴക്കപ്പെട്ടവൻ
ഭ്രാന്തനായ് തെരുവുമക്കളാൽ
എറിഞ്ഞു വീഴ്ത്തപ്പെട്ടവൻ



സ്നേഹം പ്രഘോഷിച്ച കാരണത്താൽ
സ്വന്തം ശിഷ്യരാൽ ഒറ്റുകൊടുക്കപ്പെട്ടവൻ
ഭരണകൂടത്തിൻ എതിർവായനയിൽ
മുൾക്കിരീടം സ്വയമേറ്റുവാങ്ങിയവൻ
മതഭ്രാന്തിന്റെ മേലാളരാൽ
ക്രൂരമായ് കുരിശിലേറ്റപ്പെട്ടവൻ



വെണ്ണയും വസ്ത്രവും മോഷ്ടിച്ച്
സ്നേഹത്തിൻ പുതുപാഠം നല്കയിൽ
കാളിന്ദീ തീരത്ത് ഒറ്റപ്പെട്ടവൻ
പതിനായിരത്തെട്ടു സ്നേഹ ബന്ധങ്ങൾക്കൊടുവിൽ
പ്രണയമരണം പഴിചാരപ്പെട്ടവൻ



സ്വന്തം കൈകൊണ്ടു നൂലുനൂറ്റും
അഹിംസയ്ക്കുപ്പു കുറുക്കിയെടുത്തും
സ്നേഹമന്ത്രവും ശാന്തിഗീതവും നല്കയിൽ
ജാതിവെറിമൂത്ത കരാള ഹസ്തങ്ങളാൽ
നിത്യശാന്തി നേടാൻ അയക്കപെട്ടവൻ



ഞാൻ-സ്നേഹത്തിന്റെ പുതിയ പ്രവാചകൻ
വേദങ്ങളിലെനിക്കു നാമമില്ല
രൂപവും ഭാവവും നിർവചനവുമില്ല
സ്നേഹമാണെല്ലാമതിനപ്പുറം
ജീവന്റെ കണികയ്ക്കു സ്ഥാനമില്ല
ഇതെന്റെ വാക്യമെന്റെ തത്വം



ഒടുവിൽ ഞാനെന്നിലേക്കൊതുങ്ങുന്ന നേരത്ത്
അറിയുന്നു ഞാനെന്റെ അല്പത്വമൊക്കെയും
സ്നേഹിക്കുവാനൊരു കോടി ജീനുകൾ
എന്നിൽ കുടികൊള്ളുന്ന കാലമത്രയും
വിഷമുള്ള പകയതിലേറെയെന്നിൽ
ആയിരം പത്തിയുയർത്തി ആടിനില്ക്കുന്നു



ഒരുനാൾ പകയുടെ കൂർത്ത മുള്ളുകൾക്കിടയിൽ
ഒരു ചെറുപുഷ്പം സ്നേഹ യൌവ്വനം തീർത്ത്
കാലമെല്ലാം നേർത്ത ചിരിയുതിർത്ത്
വിരിഞ്ഞു നില്ക്കും പാരിലാകെ
അതിനെൻ മജ്ജയും മാംസവും വളമായിടട്ടെ
അങ്ങനെയെങ്കിലും എൻ സ്നേഹം
നിത്യം നിന്നിൽ നിറഞ്ഞിടട്ടെ


zzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz

2011, സെപ്റ്റംബർ 24, ശനിയാഴ്‌ച

പ്രണ­യ­കാലം


സഖീ,
ഇതെന്റെ പഴ­യ­കാല പ്രണ­യാർദ്ര
മന­സ്സിന്റെ നേർക്കാഴ്ച
ഊണുമു­റ­ക്കവും തേടാതെ നിന്നെമാത്രം
നിന­ച്ചി­രുന്ന നാളിന്റെ പുനർവാഴ്ച


നിന്റെ വിഷാ­ദ­മെ­ന്റേ­തെന്നും
നിന്റെ സ്വപ്ന­ങ്ങളെനിക്കെന്നും
കൊതി­ച്ചി­രുന്ന യാമ­ങ്ങ­ളുടെ നാൾ വഴി


ഒരി­ക്കലും തുറ­ക്കാതെ അട­ച്ചിട്ട
ജാല­ക­പ്പഴു­തി­ലൂടിന്നേതോ
ഈയ­ലു­കൾ ചിറ­ക­ടി­ച്ചെ­ത്തുന്നു
നീ നടന്ന വയൽ വരമ്പു­കളും
ഈറ­ന­ണിഞ്ഞ പുഴ­ക്ക­ട­വു­കളും
സ്വപ്നം കാണാൻ കൊതിച്ച
പതി­നാ­റു­കൾ മട­ങ്ങി­യെ­ത്തുന്നു

നിന്റെ ഇഷ്ട­ങ്ങള­നി­ഷ്ട­ങ്ങൾ
നിന്റെ ഭാവ­ങ്ങൾ ഗാന­ങ്ങൾ
അവ എന്റേ­താ­യി­രുന്നു


നീ ഉറ­ങ്ങു­മ്പോളുണർന്നി­രി­ക്കാൻ
നിന്റെ മാർഗ­ങ്ങ­ള­നു­ഗ­മി­ക്കാൻ
നിന്റെ താള­ത്തി­ന­നു­സ­രി­ക്കാൻ
എന്റേ­തെല്ലാം നീയാ­യി­രുന്നു


അർദ്രേ,
ഞാറ്റു­വേ­ല­ക­ളും ആവ­ണി­പ്പൂക്കളും
ഇന്നെത്ര കൊഴി­ഞ്ഞു­പോയി

നീ പറ­ന്നി­രുന്ന ചില്ല­കൾ
പൂക്കു­ന്നതും തളിർക്കു­ന്നതും നോക്കി
എന്റെ നാളു­കൾ കഴി­ഞ്ഞി­രുന്നു


പിന്നെ,
മന­സ്സു­കൊ­ണ്ടേറെ അകന്ന നാൾക­ളിൽ
മനു­ഷ്യനും മണ്ണി­നു­മു­ത­വാതെ
എന്റെ അജ്ഞാ­ത­വാസം


ഇനി­യൊ­രു­നാൾ
എന്റെ ചിതയ്‌­ക്കൊരു
തിരി­നാ­ളമാവാൻ
കടൽക­ട­ന്നെ­ത്തുന്ന കാറ്റി­നൊരു
ഗതി­വേ­ഗ­മാ­വാൻ
നീവ­രും­വരെ എന്റെ ദീർഘ­നി­ദ്ര
            
                  ശ്രശ്ര­ശ്ര­ശ്ര­ശ്ര­ശ്ര­ശ്ര­ശ്ര­ശ്ര­ശ്ര­ശ്രശ്ര

ശാന്തി­ഗീതം


ആരാ­ണു­ണർത്തു­ക­യി­ന്നെന്നെ
ആത്മ­നൈ­രാ­ശ്യ­ത്തി­ലു­റക്കം നടി­ക്കു­ന്ന­യെന്നെ
പഴ­മ്പാ­ട്ടു­പാ­ടുന്ന പാണ­നാരോ
പര­മാണു ഭേദിക്കും പൊയ്ക്കി­നാവോ


പാപ­ക്ക­റ­യുള്ളിൽ ലാവ­യായ്‌ പത­യുന്ന നേരവും
പുതിയ മോഹ­മൊന്നെന്നിൽ ജ്വര­മായി പടർന്നി­ടും
പതി­നാറു തിക­യാത്ത പുതു­പെ­ണ്ണിലും
പത­ഞ്ഞൊ­ഴുകും വീഞ്ഞിലും വീണു ഞാൻ


എന്നു­ലകം പുതു­സ­മവാ­ക്യ­മെ­ഴുതും വേള­യിൽ
എന്തി­നെ­ന്ന­റി­യാതെ ഉരുകും ഞാൻ ലഹ­രി­യിൽ
എത്ര ഇസ­ങ്ങളും തേർവാ­ഴ്ചയും കട­ന്നു­പോയ്‌
എനി­ക്കോർമ­യി­ലൊരു പുക­മ­റ­മാ­ത്ര­മായ്


കിനാ­ക­ണ്ടു­റ­ങ്ങു­വാൻ കോൾമ­യിർ കൊള്ളു­വാൻ
കിഴ­ക്കിന്റെ സ്വപ്ന­ങ്ങളുൾക്കൊണ്ടു നട­ക്കു­വാൻ
കോറി­യി­ടാ­നൊ­ര­ക്ഷ­രവും സ്വന്ത­മാ­യെ­നി­ക്കി­ല്ലാതെ
കുത്തി നിറ­യ്ക്കുന്നു സിര­ക­ളിൽ പുതു­മി­ശ്രിതം


ഏതോ തെരു­വു­തെണ്ടിയോ­ടൊത്തു പായ്പ­കുത്തും
ഏതു നേരവും മത­ഭ്രാ­ന്തി­നോ­ശാന കൊടുത്തും
എരി­യുന്ന രതി­മോ­ഹ­മ­ണ­യ്ക്കാൻ
ഏഴു­ലക മദാ­ല­സ­ക­ളു­മായ്‌ രമിച്ചും


നാട്ടു നട­പ്പി­ലെ­നി­ക്കെന്തു കാര്യം
നാടൻ വാറ്റി­ലു­ണ്ട­ത്ര­വീര്യം
നീട്ടി വളർത്തിയ ദീക്ഷയും തട­വി­ഞാൻ
നല്ലൊരു റാൻ മൂളി­യാ­വാൻ ശ്രമി­ക്കുന്നു


ഒരു നാള­റി­യാതെ ഞാൻ വഴു­തി­വീ­ണിടും
ഒടു­ക്കത്തെ അധി­നി­വേ­ശ­ത്തീ­ക്ക­യള­ങ്ങ­ളിൽ
ഒന്നുരി­യാ­ടാ­നു­റ­ക്കെ­ക­ര­യു­വാൻ
ഒരി­ക്ക­ലു­മാ­വില്ല എനി­ക്ക­ന്നെ­ങ്കിലും


പടി­ഞ്ഞാറു നിന്നൊരു കഴു­കൻ പറ­ന്നെത്തിടും
പണ­ക്കൊ­തി­മൂ­ത്ത­യെൻ മേലാൾ കവാത്തു മറ­ന്നിടും
പാവ­ന­മ­ഹിംസ സ്മാരകം തക­ർത്തെ­റി­കിലും
പിണി­യാ­ളു­ക­ളൊക്കെ ജന­ഗണ ചൊല്ലി­ടും


സ്വയ­മ­ണി­യുന്നു ഞാനൊരു വിഡ്ഢിവേഷം
സ്വാർത്ഥതയും കുടി­ല­ത­ന്ത്ര­ങ്ങ­ളു­മ­തി­നൊരു പരി­വേഷം
സത്യം സമത്വം സമാ­ധാ­ന­മി­നി­യെല്ലാം
സർപ്പ­ദം­ശനംപോൽ എന്നിൽ വിഷ­മേ­റ്റിട്ടും


ഉണ്ടു­നി­റഞ്ഞ പെരു­വ­യറും
ഉന്മാ­ദ­മ­റി­യുന്ന മധു­ക­ണവും
ഉര­ഗ­മായ്‌ നീന്തു­ന്ന­പെൺമ­ണിയും
ഉല­ക­ത്തി­ലെ­ന്തു­ണ്ടി­തിൽ പരം ഭോഗ­ങ്ങൾ


അറി­യാതെ പോകും പുതു ആണ­വ­ര­ഹ­സ്യ­ങ്ങളും
അരു­താതെ ചൊല്ലുന്ന പ്രകീർത്തന മന്ത്ര­ങ്ങളും
അഹിം­സ­ക്കെ­ട്ടി­ലൊരു സ്ഫോട­ന­മാകും വരെ
അണ­യാതെ കാക്കുന്നു ഞാൻ നിന്റെ ശാന്തി­ഗീതം

mmmmmmmmmmmmmmmmmmmmmmmmm

നന്ദി­ത­യ്ക്ക­നു­ഭാ­വ­പൂർവ്വം...........


നന്ദി­തേ, അനു­രാ­ഗ­കാവ്യ തുന്ദിലേ
നിൻ ലോല­ഹൃ­ദയം കവർന്ന­താ­രിതേ
പ്രണ­യ­ത്തി­നാ­യിരം വർണ്ണ­ങ്ങ­ളാ­ണെന്നു
പേക്കി­നാ­ക­ണ്ടൊരു പൗർണ്ണ­മി­ത്തി­ങ്കളേ
മര­ണ­മീ­റ­നി­ട്ടൊരീ കരി­വാ­ക­പ്പൂ­ക്കളേ
മനസാ വരി­ക്കു­വാൻ കാര­ണ­മെ­ന്തിതേ


ആംഗ­ലേ­യ­കാവ്യത്തി­ന­നു­രാ­ഗ­മാ­കു­വാൻ
ആത്മാർത്ഥ­മായും കിനാ­ക്കണ്ട ജീവനേ
നഷ്ട­സ്വർഗ്ഗ­ങ്ങളെ നെഞ്ചി­ലേ­റ്റി­ടാൻ
നീ സ്വയം തീർത്തൊരീ തട­വ­റ­യെ­ന്തി­നായ്


അന്നു നീ കുറി­ച്ചി­ട്ടൊ­രർത്ഥ­രാ­ഹി­ത്യ­ങ്ങ-
ളിന്നിതാ ­പേ­റുന്നു സത്യ­വാ­ക്യ­ങ്ങളെ
അറിയാത്ത­യാ­രെയോ പക­തീർത്തി­ടാ­നാ-
യാര­ണ്യ­കാ­ന്തനെ പരി­ണ­യി­ച്ചോ­മലേ
സ്നേഹ­ത്തിന്നാഴം ഗ്രഹി­ക്കു­വാൻ നീ കണ്ട
സോപാ­ന­മേ­തെ­ന്നു­ണർത്തിടൂ ശാരികേ


ഉരു­കു­മി­ത്തിരി നാള­ങ്ങളെ പുൽകാൻ കൊതിച്ചു നീ
ഉരു­കി­യൊ­ടു­ങ്ങാൻ സ്വയം വിധി­ച്ചെ­ന്നതേ
ഉണ്മ­യി­ത­ല്ലാതെ മറ്റെന്തു നിന­ച്ചി­ടാൻ
ഉത്ത­ര­മേ­കാതെ പൊയ്പ്പോ­ക­യാ­ലി­ന്ന­ലെ.

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2011, സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

മര­ണം

മര­ണം­-­ഒരു മൂർത്തീഭാ­വ­മായ്‌
ഞാന­റി­യുന്നു
എന്റെ സിര­ക­ളിൽ നിന്നു
പെരു­ങ്കാ­ലി­ലേക്കു
എന്റെ സ്വപ്‌­ന­ങ്ങ­ളിൽ നിന്നു
ദിന­ച­ര്യ­ക­ളി­ലേക്കു


മരണം എന്റെ കാവൽ ഭട­ന്മാ­രിൽ
ഒന്നൊന്നിനെ­യായ്‌
റാഞ്ചി­പ്പ­റ­ക്കുന്ന നേരവും
എന്നി­ല­ലി­യാൻ എന്നെ­യറി­യാൻ
ഒരു നിഴ­ലായ്‌ എനിക്കു ചുറ്റം
ഞാന­റി­യുന്നു


മര­ണം - ഇന്ന­ലെ­ക­ളിൽ എന്റെ പ്രാർത്ഥ­ന­ക­ൾക്കു
സാക്ഷ്യ­മി­ട്ട­വനു
ഇന്നു ഞാൻ പ്രാർത്ഥനാ ഗീതം പാടുന്നു
പ്രഭാത ഭക്ഷ­ണ­ത്തിനു പന്തി പകു­ത്ത­വന്‌
പാതിരാ കുർബാ­ന­ക­ളിൽ
ഞാൻ അന്ത്യ­കർമ്മം നട­ത്തുന്നു


മരണം എനിക്കു ചുറ്റും തിമി­തിമിർത്തവരെ
തുടച്ച­റി­യു­മ്പോഴും
എന്റെ സാമ്രാ­ജ്യത്വ ചിഹ്ന­ങ്ങൾ
തകർത്തെ­റി­യു­മ്പോഴും
ഒരു രൂപ­മായ്‌ ഞാന­റി­യുന്നു


മരണം കൊല­ക്ക­യ­റി­ലേക്കു നട­ന്ന­ടുക്കു­മ്പോഴും
മുഖം മറ­യ്ക്കാത്ത ധീര­ത­യായ്‌
ഞാൻ കാണുന്നു
അന്ത്യ­ശ്വാ­സ­ത്തിനു കോപ്പൊ­രു­ക്കു­മ്പോഴും
പരിഹാസവാ­ക്കിനു പക­ര­വാ­ക്കായ
തന്റേ­ട­മ­റി­യുന്നു


മരണം എന്റെ സതീർത്ഥ്യന്റെ
ശവ­മഞ്ചം പോകുന്ന വേള­യിൽ
ഞാനെന്റെ കൊറോളയ്ക്കു
ഗ്രീസ്‌ പുര­ട്ടുന്നു


ഇനി­യൊ­രു­നാൾ മര­ണ­മെ­ന്നെയും
പറി­ച്ചെ­ടു­ത്തീ­ടുന്ന കാലവും
അണ­യാതെ കാക്കു­വാൻ ശീലി­ക്ക­യാണു ഞാൻ
അത്ര­മേൽ മഹ­ത്ത­ര­മാ­യെന്നഹന്തയെ

vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv

2011, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

ബാക്കിപത്രം

എന്റെ തെരുവുവിളക്കുകൾ
ഒരുപാടു കാലം എരിയുകയും
അതിലേറെ അണയുകയും ചെയ്യുമ്പോൾ
പ്രവാസത്തിനു പ്രായമാകുന്നത്
ഞാനറിയുന്നു


എന്റെ വീഥികളിൽ വീണ്ടും
അണമുറിയാതെ ശകടങ്ങൾ
ഇരമ്പിപ്പായുമ്പോൾ
കാത്തിരിപ്പിന്റെ കാലഘടനകൾ
മാറിമറിയുന്നതു ഞാനറിയുന്നു


ഋതുഭേദങ്ങളറിയാത്ത
ഇരുണ്ട മരുഭൂമികളിൽ
ഈത്തപ്പനകൾ പൂക്കുകയും
ആർക്കോ വേണ്ടി കായ്ക്കുകയും
ചെയ്യുമ്പോൾ നാൾവഴികളുടെ
ബാക്കിപത്രങ്ങൾ ഞാനറിയുന്നു


വികാരങ്ങളോരോന്നും വിഭ്രമങ്ങളായ്
വെറുപ്പിന്റെ, വിയർപ്പിന്റെ
വാത്സല്ല്യത്തുടിപ്പിന്റെ
വെറും വാക്കിനഴുക്കിന്റെ
വിരഹ കഥാകഥനത്തിൽ
കടപുഴകിയൊഴുകുമ്പോൾ
പ്രവാസത്തിന്റെ വാർദ്ധക്യം
വിരൽത്തുമ്പിലറിയുന്നു


സ്നേഹബന്ധത്തിൻ കണ്ണികളെവിടെയോ
കാത്തിരുപ്പിന്റെ കാരിരുമ്പാൽ
വിളക്കിച്ചേർക്കാനും
വിലകിപ്പോകാനുമാവാതെ
വിതുമ്പലിലൊതുങ്ങുമ്പോൾ
പ്രവാസം ഒരു ബാദ്ധ്യതയാവുന്നു


എന്റെ നാൾക്കുറിപ്പുകൾ
എന്റെ നാഴികമണികൾ
എന്റെ ദീർഘനിശ്വാസ നീർക്കുമിളകൾ
എന്റെയെന്റെതെന്നടുക്കിപ്പിടിക്കുവാൻ
എനിക്കുമാത്രമുള്ള ഏകാന്ത മാത്രകൾ
ഒരിക്കലെങ്കിലും വീണുടയുമെന്നു
ഓർത്തു കാത്തിരിക്കുന്ന വിരഹ നോവുകൾ


ഒടുവിലൊരുനാൾ വരും
എന്റെ പ്രവാസകാല വ്രതം തീർന്നു
വ്യഥ തീർന്നു വേപഥുകളില്ലാത്ത
വർഷം തുടികൊട്ടിയൊരു തീർത്ഥമായ്
എന്നിൽ പെയ്തൊഴുകിയൊരു
പുതു ജന്മമായ് പുലർവെണ്മയായ്
വീണ്ടും നിന്നിൽ ഞാൻ നിറയും

vvvvvvvvvvvvvvvvvvvvvvvvvvvv                       

2011, സെപ്റ്റംബർ 18, ഞായറാഴ്‌ച

ചൂണ്ടുവിരൽ

ക്ലാവു പിടിച്ച ഓട്ടുപാത്രത്തിനടിയിൽ
ഞാനെന്റെ പഴങ്കാല ജീവിതം തിരയുന്നു


കളിയറിയാത്ത ബാല്യത്തിൽ
ചില്ലുമേശയിൽ പലഹാരത്തിന്റെ പെരുങ്കൂന
കരഞ്ഞു തീരാത്ത കൌമാരത്തിൽ
കിനാക്കാടുകൾ തരിശായതറിയുന്നു
പുകചുവയ്ക്കുന്ന പ്രണയ സ്വപ്നങ്ങളും
ഞെട്ടിയുണരുന്ന രതി നാടകങ്ങളും
എന്റെ യൌവ്വനത്തിന്റെ സ്മരണിക


ജീവിതം തലച്ചുമടായ് അത്താണിയിൽ നിന്നു
അവിഹിത ബാന്ധവത്തിലേക്ക്
ഉപ്പുനീരിൽ നിന്നു ഉഗ്ര സ്ഫോടനത്തിലേക്ക്
തിളയ്ക്കുന്ന പകലും ചവർപ്പുള്ള രാവും താണ്ടി
ശൈത്യത്തിന്റെ അനന്തതയിലേക്ക്


ഇവിടെ ഇന്നെന്റെ ചിന്തകൾക്ക്
വർത്തമാനവും ദേശവുമില്ല
രൂപവും നിയമവുമില്ല
സ്വന്തമായ് എഴുത്താണിയും ലിപികളുമില്ല


എണ്ണമറിയാത്ത നിലകൾക്കു മേൽ
എനിക്കെന്റെ തടവറ
താഴെ രാജവീഥിയിൽ യജമാനന്മാരുടെ
രഥമുരുളുമ്പോൾ അന്നന്നത്തെ അപ്പം
ആകാശം വർശിക്കാതിരിക്കില്ല


സ്വരുക്കൂട്ടിയ അപ്പത്തിനു ഉടയവർ
ഒരുപറ്റം വരുമ്പോഴും
വ്യഥകൾക്കു പങ്കുപറ്റാൻ
എന്റെ മാർഗ്ഗങ്ങൾക്കു ചൂണ്ടാണിയാവാൻ
ഒരു വാക്കെങ്കിലും ഞാൻ കാത്തുകിടക്കുന്നു

mnmnmnmnmnmnmnmnmnmnmnmnm

2011, സെപ്റ്റംബർ 17, ശനിയാഴ്‌ച

ഭൂമിക


എന്റെ സ്വപ്നങ്ങൾക്കു നീ കണ്ണാടിയാവുക
ഉടയാതെ, ഉരുകാതെ എന്റെ സ്വപ്നങ്ങളെ
പ്രതിഫലിപ്പിക്കുന്ന കണ്ണാടി
എന്റെ വികാരങ്ങൾക്കു നീ മെത്തയാവുക
ഉഷ്ണിക്കാതെ, ഉലയാതെ എന്റെ വികാരങ്ങളെ
ശമിപ്പിക്കുന്ന മെത്ത
എന്റെ ഭാവനകൾക്കു നീ തീയാവുക
അണയാതെ ആളാതെ എന്റെ ഭാവനകളെ
ജ്വലിപ്പിക്കുന്ന തീ
എന്റെ നാട്യങ്ങൾക്കു നീ വേദിയാവുക
രാത്രി പകലറിയാതെ എന്റെ
നാട്യങ്ങളുയരുന്ന വേദി


എന്റെ കിനാക്കാടുകൾക്കു മുമ്പുള്ള നിദ്രയാവാൻ
ദുരമൂത്ത എന്റെ ഭ്രമങ്ങൾക്ക്‌ ഭോജ്യമാവാൻ
എന്റെ തീക്ഷ്ണ വികാരങ്ങൾക്കു ഇരയാകാൻ
ഞാനും ശേഷം പ്രളയവുമെന്നഹന്തയ്ക്കു വീര്യമാകാൻ
ഒടുവിലെല്ലാം നശിച്ച എന്റെ കണ്ണീർക്കണങ്ങൾക്കുപ്പാകാൻ
ഞാൻ നിന്നെ കാത്തു കിടക്കുന്നു


ഇവിടെ,
എന്റെ സ്വാർത്ഥതകളുടെ ഭാണ്ഡം ഞാൻ
നിന്റെ പാതയോരത്ത്‌ നീട്ടിയെറിയുന്നു
എന്റെ കർമ്മകാണ്ഡങ്ങളുടെ വിസർജ്ജ്യം
നിന്റെ പുഴയിലൊഴുക്കുന്നു
ഒടുവിൽ മാർഗ്ഗവും ഭ്രമവും നശിച്ച്‌ ജീവശ്വാസത്തിനു ഞാൻ
നിന്റെ വാതിലിൽ മുട്ടി വിളിക്കുന്നു


എന്റെ അന്നങ്ങളിൽ ഞാൻ കാളകൂട വിഷം കുത്തിവെച്ച്‌
ദാഹമകറ്റാൻ നീരിനു പകരം
നേർത്ത ഓർമ്മപോലും മരിപ്പിക്കുന്ന
സുരപാന പ്രാപ്തിക്കു ശേഷം
ഭോഗ തൃഷ്ണകൾക്കു ഞാൻ നിന്റെ
ശുഷ്കിച്ച മാറിടം പരതുന്നു


സുഖ ലോലുപതയ്ക്കും ശീതീകരണത്തിനും
ഞാനെന്റെ ദീർഘനിശ്വാസങ്ങളെ
നിന്റെ വായുവിൽ കലർത്തി
ഒടുവിലൊരിറ്റു ശ്വാസത്തിനായ്‌
ആതുരാലയങ്ങളിൽ ആയിരങ്ങളെറിഞ്ഞ്‌
ആർത്തിയോടെ നിന്നിലഭയം തേടുന്നു


നിന്റെ മണ്ണിന്റെ ആഴങ്ങളിൽ എന്റെ കരാള കയ്യെറിഞ്ഞ്‌
നീരുറവകളുടെ അവസാന കണ്ണിയും പൊട്ടിച്ചൊരുതുടം
നീരുള്ളതും കോരിയൊഴിച്ചൊടുക്കം ഞാൻ
എന്റെ ഒടുക്കത്തെ നിമിഷം പാനം ചെയ്യാൻ
ഒരുതുള്ളി നീരിനു വേണ്ടി നിന്റെ വറ്റാത്ത
മാറിടം തന്നെ വീണ്ടും തേടുന്നു


പിന്നെയെൻ അഹന്തകളെല്ലാം മണ്ണടിഞ്ഞ്
മണ്ണിനും മർത്ത്യനുമുതവാതെ കാലമെല്ലാം
കരുണയറ്റ ആതുരാലയ കോണിൽ നിന്നും
വേച്ചുവേച്ച് നിന്നിൽ വീണൊടുങ്ങുമ്പോൾ
എന്നെ പുതച്ച് എന്നിൽ കുരുക്കാൻ
ഒരു തുണ്ട് മണ്ണിനു വേണ്ടി ഞാൻ
നിന്റെ കരങ്ങളിൽ തന്നെ വിലയമാകുന്നു

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2011, സെപ്റ്റംബർ 1, വ്യാഴാഴ്‌ച

അച്ഛനും മകനും


ഏതൊ­ര­ച്ഛനും മകനും തമ്മി­ലും
ആയിരം അന്ത­രങ്ങളുണ്ട്‌
അന്ത­ര­ങ്ങ­ളേ­ക്കാൾ ഒരു­പക്ഷേ
അഭി­കാ­മ്യ­മു­ണ്ടാ­യ്ക്കൂ­ടെ­ന്നു­മില്ല
അച്ഛനും മക­നു­മി­ട­യി­ലൊരു
പെൻഡു­ലം ­പോൽ ഞാൻ
വെറു­പ്പിനും വാൽസ­ല്യ­ത്തി­നു­-
മി­ട­യിൽ തൂങ്ങി­യാ­ടുന്നു
എന്റെ മക­നു­ഞാൻ
കളി­ക്കൂട്ടുകാ­ര­നാ­വു­മ്പോൾ
അച്ഛനു ഞാൻ ആജന്മ
ശത്രു­വാ­കുന്നു
എന്റെ മകൻ നിഴ­ലിനെ
നിഴ­ലാ­യ്കാ­ണു­മ്പോൾ
അവയെ നേർക്കു കാണാൻ
ഞാൻ ശ്രമി­ക്കുന്നു
അപ്പോഴും അച്ഛനു നിഴൽ
ചരി­ഞ്ഞു­തന്നെ
മതം എന്റെ മക­നൊരു
മരീ­ചി­ക­യാ­വു­മ്പോൾ
അതി­നെ­യൊരു മേച്ചിൽ-
പ്പുറ­മാ­ക്കാൻ ഞാനാ­ഗ്ര­ഹി­ക്കു­ന്നില്ല
എങ്കിലും മതം അച്ഛനു
മാസ്റ്റർപീ­സ്തന്നെ
മകൻ പ്രകാ­ശ­വേ­ഗ­ത­യിൽ
ജീവി­ക്കുമ്പോൾ
എന്റെ തുരു­മ്പിച്ച ചക്രങ്ങൾക്കു
ഞാൻ ഗ്രീസ്‌ പുര­ട്ടുന്നു
അച്ഛ­നി­പ്പോഴും കാള­വ­ണ്ടി­യിൽ
കളി­ക്കോ­പ്പു­ക­ൾക്കി­ട­യിൽ
മകൻ
തൂലി­ക­ത്തുമ്പിൽ ഞാൻ
തിമി­ര­ബാ­ധ­യിൽ അച്ഛൻ
ഇന്ന­ച്ഛ­നെ­ന്നെ­യു­ൾ-
ക്കൊ­ള്ളാ­ത്തതു­പോൽ
ഇനി­യൊ­രു­ന­​‍ാ­ളെൻ
മക­നു­മു­ൾക്കൊ­ള്ളാ­തി­രു­ന്നാൽ
അന്നു­മെ­ന്ന­ക്ഷര ജാലകം
എനി­ക്കു­മു­മ്പി­ല­ട­യാ­തി­രു­ന്നെ­ങ്കിൽ.

xxxxxxxxxxxxxxxxxxxxxxxxxxxxxx

പുനർജ്ജന്മം കാത്ത്‌


പാർപ്പിടം തേടി­യ­ല­യുന്ന മന­സ്സിനു
പകൽക്കി­നാ­ക്ക­ളെ­ക്കു­റിച്ചു ധാര­ണ­യു­ണ്ടാ­വില്ല
പറന്നു പറന്നു ദൂര­മൊരു ചോദ്യ­ചി­ഹ്ന­മാ­വു­മ്പോൾ
തളർന്നി­രി­ക്കാൻ ഒരു ചില്ല­മ­തി­യാ­വില്ല
ബാധ്യ­ത­കളുടെ ഭാര­ങ്ങ­ളിൽ
ചിറ­കു­കൾ തങ്ങു­മ്പോൾ
ഭര­ണ­മൊ­രി­ക്കലും മധു­ര­തര­മാ­വില്ല


വർണ്ണ­ങ്ങ­ളുടെ ആധി­ക്യ­ങ്ങ­ളിൽ
നിറംകെട്ടു കഴി­യു­മ്പോൾ
വരൾച്ച മന­സ്സി­നൊരു ശീല­മാ­യി­ത്തീ­രുന്നു
ഇരു­മ്പ­ഴി­ക്കു­ള്ളി­ലി­രുന്നു ഞാൻ
സ്വാതന്ത്ര്യം പ്രസം­ഗി­ക്കു­മ്പോഴും
ഇരു­ട്ട­റ­യി­ലി­രുന്നു ഞാൻ
പ്രണ­യ­കാവ്യം രചി­ക്കു­മ്പോഴും
ഞാന­റി­യു­ന്നു, എന്നിൽ ഞാൻ
ഒടു­ങ്ങു­ക­യാ­ണെന്നു


നിന്റെ നീണ്ട കാവ്യ­ങ്ങൾക്ക്‌ മുന്നി­ലൊ­രു
ചെറു­വാ­ക്യ­മാ­യു­ണ­രു­മ്പൊഴും
എന്റെ അസ്തി­ത്വ­ത്തി­ല­ഹ­ന്ത­കൊ­ള്ളാൻ
ഞാൻ ശ്രമി­ക്കു­ന്നു.


നിന്റെ പേരാൽ ചുവ­ട്ടിലെ ബുദ്ധനേയും
നിന്റെ തിര­മാല മുക­ളിലെ ക്രിസ്തു­വേയും
നിൻ സ്നേഹ­പ്ര­വാ­ച­ക­നേയും താണ്ടി
പുതി­യൊ­രു­മ­ണൽക്കാ­റ്റിൽ ഞാനൊ­ഴു­കുന്നു


എങ്കിലും ഒടു­വി­ലെൻ ചിത­യി­ലൊരു
പുളി­ങ്കൊ­മ്പാ­വാനും
ഒടു­ക്കത്തെക്കര­ച്ചി­ലി­നൊരു
ഉപ്പു­നീ­രാ­വാനും
വിലാപ കാവ്യ­ത്തി­നൊരു
വിരാ­മ­മാ­വാനും
നിന്നെ, നിന്നെ­മാത്രം കാത്തു
ഞാനു­ണ­രാ­തെ­ കി­ട­ക്കു­ന്നു.

മാർജ്ജാര വേഷം

ഒരു കന­ലാ­യെ­രി­ഞ്ഞു
ഒരു നെരി­­പ്പോ­ടാ­യുർന്നു നില്ക്കു­മെൻ
രതി­ചി­ന്ത­കൾക്കു­മേൽ
ഒരു ഹിമ­വർഷ­മായ്‌ പെയ്തി­റ­ങ്ങു­വാൻ
ഏതു വിശുദ്ധ ചിന്ത­കൾ ഞാൻ
കട­മെ­ടു­ക്കണം


എന്റെ തത്വ­ശാ­സ്ത്ര­ങ്ങളും
ദീപ്ത­മ­ന്ത്ര­ങ്ങളും
കടൽ നക്കി­യെ­ടുത്ത
കാമ­ഭാ­ണ്ഡ­ങ്ങൾക്കുമേൽ
ഒരല്പം കുന്തി­രിക്കം പുക­യ്ക്കാൻ
പാപ­മോ­ഹ­ങ്ങ­ളെ­യാ­ട്ടി­യോ­ടി­ക്കാൻ
ഇനി ഞാൻ ഏതു കർമ്മ­ങ്ങ­ളെ
കൂട്ടു­പി­ടി­ക്കണം


കുമ്പ­സാരക്കൂടി­ലേക്കു ഞാൻ
നട­ന്ന­ടു­ക്കു­മ്പോ­ഴും
മന്ത്ര­ധ്വ­നി­കൾക്കെൻ
ഹൃദയം കൊടു­ക്കു­മ്പോഴും
ഉള്ളി­ലേതോ ഒരു കോണിൽ
കൂർത്ത കഴു­കൻ ചുണ്ടു­കൾ
എന്റെയുള്ളം കൊത്തി­വ­ലി­ക്കുന്നു


തെരു­വിന്റെ മൂല­യിൽ വിശ­പ്പി­നാൽ
എരി­പൊരികൊള്ളും പൈത­ലിന്‌
മുല­യൂ­ട്ടാ­നൊ­രുങ്ങും
തെരുവുതെണ്ടിക്കു ഞാൻ
കാമ­ത്തിന്റെയൊരു
പച്ച­നോട്ടു നീട്ടുന്നു


സ്നേഹ­രാ­ജ്യ­ത്തിന്റെ
അതിർത്തി­കാ­ക്കുന്ന
അർദ്ധ സഹോ­ദ­രന്റെ
ഭാര്യയ്ക്കു മുന്നിൽ
പാതി­രാ­വിൽ ഞാനൊരു
മാർജ്ജാ­രാ­വതാരമാകുന്നു


പിന്നെ,
ഒരു  കൈകൊ­ണ്ടു ­മ­കൾക്കു
പ്രേമ­ലേ­ഖ­ന­മെ­ഴു­തു­മ്പോൾ
മറു­കൈ­കൊ­ണ്ട­മ്മയുടെ
കാമ­രാ­ജ്യം തേടുന്നു
പകലും പാതി­ര­യു­മ­റി­യാതെ
പര­സ്ത്രീ­കൾക്കു മുന്നിൽ ഞാൻ
ജാര­വേ­ഷ­മ­ണി­യുന്നു


അരു­ത­രു­തെ­ന്നു­ള്ളിൽ നിന്നാരോ
വില­ക്കു­മ്പോഴും
അറി­യാ­തെ­യെ­ങ്കിലും എൻ ചിന്ത­കൾ
അലഞ്ഞു നട­ക്കുന്നു


ഒരു തീജ്ജ്വാ­ല­യായ്‌
ഒരല്പം ചാര­മായ്‌
എരിഞ്ഞു തീരും നാൾവരെ
ഞാനു­മെൻ കാമ­കു­ടീ­ര­ങ്ങളും
ഉയർന്നു നില്ക്കുമീ പാരി­ലാകെ

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

പ്രവ­ചനം

ഇട­വ­പ്പാ­തിക്കു മുമ്പേ മഴയും
മഴ­യുടെ വരവും പ്രവ­ചി­ക്കു­വാൻ
രാജ­ക­ല്പന
ശീതീ­കരണ മുറിക്കു പുറത്തെ
മീനച്ചൂടി­ലേറെ മന­സ്സിനെ
ഉരു­ക്കി­യതു പ്രവ­ച­നവും
പ്രവ­ച­ന­ത്തിന്റെ കൃത്യ­തയും


പാതിരാ സ്വപ്ന­ങ്ങ­ളിൽ
രാജ­വി­ളം­ബ­ര­ത്തിന്റെ
ഉഗ്ര­ശാ­സനം
കാരാ­ഗൃ­ഹ­ത്തിന്റെ കടുത്ത ഭാഷ്യം
കള്ളി­മുള്ളുകൊണ്ട്‌ മേലങ്കി
ഒരി­ക്കൽ വിശു­ദ്ധ­നാ­ക­​‍ു­മെ­ങ്കിലും
ക്രൂര­ത­യുടെ കുരി­ശു­മ­രണം
ദിവാ­സ്വപ്നങ്ങ­ളിൽ
പട്ടും പൊൻവളയും
പ്രവാ­ച­ക­നെ­ന്ന പവിത്ര­നാമം
പദ­വിയും ഉയർന്ന പ്രതി­ഫ­ലവും
രാപ്പ­ക­ലുകൾ മാറികൊ­ണ്ടി­രുന്നു

പ്രവ­ച­ന­ത്തി­നായ്‌ പ്രത്യേക
കരം­പി­രി­വ്‌
ജനം കഴു­ത­യാ­യി­രിന്നു
സംര­ക്ഷണം രാജ­സ­ന്നി­ധി­യിൽ
നിക്ഷിപ്തവും


തല­യെണ്ണി കരം ചുമ­ത്തി­യതും
കടുത്ത സാമ്പ­ത്തിക നിയ­ന്ത്രണം
വരു­ത്തി­യ­തും
നിധി­ക­ളും നിക്ഷേ­പ­ങ്ങളും
വക­മാ­റ്റി­യൊ­ഴു­ക്കി­യതും
പ്രവ­ച­ന­ത്തിന്റെ
കൃത്യത കൂട്ടാൻ


പ്രവാ­ച­കനു യാത്രയ്ക്ക്‌
തങ്ക­ത്തേര്‌
പ്രവാ­ചക പത്നിക്കു
റാണി­പ്പട്ടം

സംര­ക്ഷ­ണ­ത്തിനു
കലാൾപ്പട
വാറോ­ലയും എഴു­ത്താ­ണിയും
വിശേ­ഷാൽ പൂജയും എല്ലാം
വിധി വില­ക്കു­ക­ളി­ല്ലാതെ
രാജ­ക­ല്പിതം
പ്രവ­ച­നാ­വ­ശ്യാർത്ഥം
ഖജ­നാ­വിന്റെ താക്കോ­ലിനു
കൈവ­ശാ­വ­കാശം
ഖജ­നാ­വിനു മേൽ
പൊതു­ജന നിയ­ന്ത്രണം


പര്യ­വേ­ഷ­ണ­ങ്ങളും പരി­ഹാര
കർമ്മ­ങ്ങളും പ്രശ്നം വയ്ക്കലും
മുറയ്ക്കു നട­ന്നു­കൊ­ണ്ടി­രുന്നു
കഴിഞ്ഞ കാല ആവർത്ത­ന­ങ്ങൾ
പ്രവാ­ച­ക­ന്മാ­രുടെ നട­പ­ടി­ക്ര­മ­ങ്ങൾ
കൂട്ടലും കിഴി­ക്കലും
ഒടു­വി­ലൊരു വിധി പ്രഖ്യാ­പനം
ഇക്കുറി മഴ കുറ­യു­മെന്നു
പ്രവ­ചനം രാജ­സ­ദസ്സ്‌
പ്രമാ­ണ­മാക്കി
വിദൂ­ഷ­ക­വൃന്ദം ഏറ്റു­പാടി
രാജ­കി­ങ്ക­ര­ന്മാർ
പെരു­മ്പറ­മു­ഴക്കി


ദൈവം പ്രവാ­ച­കന്റെ
എതിർപ­ക്ഷ­ത്താ­യി­രുന്നു
സജാ­തിയ ധ്രുവങ്ങൾ
വികർഷിച്ചു കൊണ്ടി­രുന്നു
ഇട­വ­പ്പാതി മുതലേ
തോരാത്ത മഴ
പ്രളയം സർവത്ര
ജനം കഴു­ത­യാ­യിരുന്നു
ആതു­രാ­ല­യ­ങ്ങൾ
കച്ച­വ­ട­ത്തി­ര­ക്കിലും
കനേ­ഷു­മാ­രി­യിൽ
അംഗ­സംഖ്യ കുറ­യ്ക്കാൻ
ഉദ്യോ­ഗ­സ്ഥ­പ്പ­ട
പനി­മ­ര­ണ­ങ്ങ­ൾ
പ്രാദേ­ശി­കാ­ടി­സ്ഥാ­ന­ത്തിൽ
തിട്ട­പ്പെ­ടു­ത്താൻ
പ്രത്യേക ദൗത്യ­സംഘം
അന്നന്നത്തെ കണക്കു
പ്രഘോ­ഷി­ക്കാൻ
വകുപ്പു മന്ത്രി
സ്ഥിതിഗതി വില­യി­രു­ത്താൻ
കേന്ദ്ര­സംഘം
ദുരി­താ­ശ്വാസ വിഹിതം
പങ്കു­പ­റ്റാൻ നപും­സ­ക­ങ്ങളും


മഴ­തി­മിർത്തു പെയ്യു­ക­യാ­യി­രുന്നു
പനി­മ­ര­ണ­പ്പട്ടിക ഉയ­രുകയും
പ്രവാ­ച­കൻ അന്ത­പു­ര­ത്തിൽ
പാതി മയ­ക്ക­ത്തി­ലും
ജനം കഴു­ത­യാ­യി­രുന്നു
എന്നിട്ടും ദൈവം
ചിരി­ച്ചു­കൊ­ണ്ടേ­യി­രു­ന്നു.

സദ്ഗ­മയ




​ഒരു സത്ര­ത്തളം
തിരു­വ­ത്താ­ഴ­ത്തിന്റെ
ചില്ലു­പ­ട­ത്തിനു താഴെ
മണ­വാ­ട്ടി­കൾ പ്രാർത്ഥി­ച്ചി­രി­ക്കാ­റുള്ള
ചാരു­ക­സേ­ര­കൾ ഒഴിഞ്ഞു കിടന്നു


സൗഹൃ­ദ­ത്തിന്റെ മുഖം­മൂ­ടിയും
രതി­ദാ­ഹ­ത്തിന്റെ നീർക്കു­മി­ള­യു­മായ്‌
ഒരു കുഞ്ഞാട്‌ വാതിൽ തുറന്നു
അർത്ഥ­മി­ല്ലാത്ത വാക്കു­കളും
അറ്റ­മി­ല്ലാത്ത നോട്ട­ങ്ങളും
അപ­ശ­കുനം പോലെ മറി­ഞ്ഞു­കൊ­ണ്ടി­രി­ക്കുന്നു


ഇതുപ്രാർത്ഥനാ­മുറി
ഇതു ഊട്ടു­പുര
ഇതു ഉറ­ക്ക­ച്ച­ട­വുള്ള മദറിന്റെ മുറി
എന്നിട്ടും മറ്റെന്തോ തേടി­ക്കൊ­ണ്ടി­രി­ക്കുന്നു


ഒടു­വിൽ ഇതു­വ­രെ­യൊ­രു­നാളും
ഒരു പുരു­ഷ­നായ്‌ തുറ­ക്ക­പ്പെ­ടാത്ത
നിന്റെ കിട­പ്പറ
മര­വിപ്പ്‌ വിട്ടൊ­ഴി­യാത്ത കട്ടിൽ


രണ്ടു പുരു­ഷാ­ത്മാ­ക്കൾക്കിടയിൽ
നിർഭ­യ­യായ്‌ നിത്യയൗവ്വ­ന­മായ്‌
തൂവെള്ള വസ്ത്ര­വു­മായ്‌
നീ നിൽക്കുന്ന നേര­മെ­ങ്കിലും
ഏതോ ഒരു മന­മാ­ശി­­ച്ചി­രിക്കാം


നേർത്ത­പ­ട­ല­മായ്‌
നനു­ത്തൊ­തോർമ്മയായ്‌
നമു­ക്കി­ട­യി­ലെയീ അന്യ­താ­ബോധം
ഊർന്നി­റ­ങ്ങി­യെ­ങ്കി­ലെന്നു


തീപട­രുന്ന നോട്ട­ങ്ങളും
പറ­യാതെ പറ­യുന്ന വാക്കു­കളും
അരു­താ­ത്ത­തെ­ങ്കിലും ആശി­ച്ചു­പോ­വുന്ന
ആയിരം രതി­ഭ്രമ സങ്ക­ല്പ­ങ്ങളും


നീ ആവർത്തി­ച്ചു­കൊ­ണ്ടി­രുന്നു
ആരു­മി­ല്ലാത്ത അന്ത­രീക്ഷം
തിരു­വ­സ്ത്ര­ത്തിന്റെ സുരക്ഷിതത്വം
ശാല­മോന്റെ സംഗീത  മഹത്വം

വീഞ്ഞു കട­ലയും നിര­ത്തി­വെച്ച്‌
കുന്തി­രിക്കം പുക­ച്ചു­വെച്ച്‌
കന്യാ­മ­റി­യ­ത്തിൻ കഥ­പ­റഞ്ഞു
കിളി­ക്കൊ­ഞ്ച­ലായ്‌ നീ കാത്തി­രിന്നു


ഒന്നുമൊന്നി­നോടു ചേരാതെ
കനത്തു വന്ന കാർമേഘം പെയ്തൊ­ഴി­യാതെ
മുന്തി­രിയും മൂറിൻ തൈലവും ബാക്കി­വെച്ച്‌
നിശ്ശ­ബ്ദ­മാ­യൊരു നാട­കാ­വ­ത­രണം


ഘടി­കാ­ര­ക്കിളി സമയം കൊറി­ച്ചു­കൊ­ണ്ടി­രി­ക്കുന്നു
സാഹ­ച­ര്യ­ങ്ങ­ളുടെ സമ്മർദ്ധത്തെ കുറിച്ച്‌
മനുഷ്യ സ്ത്രീയെന്ന പരി­മി­തിയെ കുറിച്ച്‌
വാതോ­രാതെ നീ പറ­യുന്ന നേരം
ഞങ്ങൾ മട­ക്ക­യാത്രയുടെ വാതിൽപ്പ­ടി­യിൽ


മാടി­വി­ളിച്ചു സത്ക­രിച്ച സ്വർഗ്ഗം
തട്ടി­ത്തെ­റി­പ്പിച്ചു തിരിച്ചു വരുന്ന നേരം
മാറ്റങ്ങ­ള­റി­യുന്ന മന­സ്സി­നു­ള്ളിൽ
മർത്യ ജന്മ­ത്തിലും അമർത്യ­നാ­വാ­മെന്നു
ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ

2011, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

ഓർമ്മ­പ്പെ­രു­ക്ക­ങ്ങ­ൾ


എന്റെ ഓർമ്മ­പ്പെ­രു­ക്ക­ങ്ങ­ളിൽ
കുന്നു­കൾ മല­ഞ്ചെ­രി­വു­കൾ
കൂർത്ത കുപ്പി­ച്ചി­ല്ലു­കൾ പോൽ
പണ്ട്‌ ഇട­യ­ജീ­വിതം സൗഭാ­ഗ്യ­മ­ല്ലെ­ങ്കിലും
ജീവ­ന­മാ­ഗ്ഗ­മാ­യി­രുന്ന നാൾ
നിര­ങ്ങി­യാ­ടിയ കശു­വ­ണ്ടി­ത്തോ­പ്പു­കൾ
വിശ­പ്പിന്റെ വിളി­യ­സ­ഹ്യ­മായ വേള­യിൽ
കീഴ­ട­ക്കാൻ വെമ്പിയ നെല്ലി­മര ഉയ­ര­ങ്ങൾ
മധുരം കൊതിച്ച്‌ ദാഹം ശമി­ക്കാൻ
ഏത്ത­മരം വലിച്ച കൈത്ത­ഴ­മ്പു­കൾ
കണ്ണാഞ്ചൂട്ടിയും പരലും പല­മീ­നു­കൾക്കു പിറകേ
ഓടി­ക്കി­തച്ച തോടി­റ­മ്പു­കൾ
കുട്ടിയും കോലും കാൽപ­ന്തു­മായ്‌
കെട്ടി­പ്പി­ടി­ച്ചു­രുണ്ട പൊടി­മൺ നിര­ത്തു­കൾ
കൊറ്റിയും പൊൻമാനും പറ­ന്നി­രി­ക്കുന്ന
തോട്ടു­വ­ക്കിലെ കൈതോ­ലത്ത­ല­പ്പു­കൾ
ദൂര­മ­ള­ന്നൊ­രുൾവി­ളിക്ക്‌ കാതോർത്ത്‌
പാടവ­ര­മ്പിൽ തപം ചെയ്യും ഒച്ചിന്റെ കൂട്ട­ങ്ങൾ
അണ്ണാ­റ­ക്ക­ണ്ണ­ന­മ്പ­ല­പ്രാവ്‌ തത്ത­മൈന
തേക്കു­പാ­ട്ട­ങ്ങനെ ഓരാ­യിരം ഓർമ്മ­കൾ
മുക്കു­റ്റിയും മുല്ലയും പാരി­ജാ­തവും പൂത്തുനി­ൽ­ക്കുന്ന
മുറ്റത്തു മെഴു­കിയ ചാണ­ക­ക്കു­ട്ടി­നൊത്തു
കറ്റ­മെ­തി­ക്കുന്ന പുല­യ­പ്പെ­ണ്ണിന്റെ
വിയർപ്പുൾച്ചേർന്ന മാദക സൗഗന്ധം
ഗോലി­ക­ളിച്ചും ഗോമാ­വി­ലെ­റിഞ്ഞും
കാടു­കാട്ടി നട­ക്കുന്ന പള്ളി­ക്കൂട നാളിലും
പ്രേമ­ഭാ­വ­ന­യിൽ വിരി­യുന്ന വാക്കു­കൾക്കൊത്ത്‌
ഹരി­തവും ഗുണി­തവും  ചരിത്ര സത്യ­ങ്ങളും
ചാലിച്ചു തന്ന സൗദാ­മി­നി­യുടെ കാൽപ്പാ­ടു­കൾ
എല്ലാം വിട്ടെ­റിഞ്ഞു നഗ­ര­ഹൃ­ദ­യ­ങ്ങ­ളിൽ
അന്ന­ന്ന­ത്തെ­യന്നത്തിന­ല­യുന്ന വേള­യിൽ
കണ്ടുഞ്ഞാ­നൊ­രു­പാടു ജീവിത സന്ധി­കൾ
വിശ­പ്പി­ന്റെ­യെ­രി­ച്ചിൽ മറ­ക്കുവാ­നായ്‌ വാഴ്‌വിൽ
കലഹം പുതുതാള­മായ്‌ കൈകൊണ്ട ചേരി­കൾ
മാംസ­ദാഹം തീർക്കു­വാ­നൊരു മാത്രയ്ക്കു
മുപ്പത്‌ വെള്ളി­ക്കാശു മുതൽ ഒരു രാത്രിക്ക്‌
ജീവിതം മുഴു­വൻ തീറെ­ഴു­തുന്ന വേശ്യാത്തെ­രു­വു­കൾ
അഷ്ടി­ക്കു­വേണ്ടിയന്ന്യന്റെ കിട­പ്പറ­യിൽ
സ്വന്തം ഭാര്യയെ തള്ളി­യി­ടുന്ന പിമ്പു­കൾ
അഞ്ചൂ­റുപ്പികാ നോട്ടിനു പോലും സുഹൃ­ത്തിന്റെ
നെഞ്ചിൽ കത്തി­യി­റ­ക്കുന്ന കാപാ­ലി­ക­വൃ­ന്ദ­ങ്ങൾ
ലഹരി നുണ­യുന്ന കലാ­ലയ മുറ്റത്ത്‌
കമഴ്ന്നു വീഴുന്ന ഭാവി വാഗ്ദത്ത­ങ്ങൾ
ഓർമ്മ­കൾ മുര­ടിച്ചു കൂമ്പ­ട­ച്ചു­പോയ നാൾ
ആഗ്ര­ഹിച്ചു ഞാനൊരു മട­ക്ക­യാത്ര ഹരി­താ­ഭ­യിൽ
കന­വിൽ കസ്തൂരി മഞ്ഞളും കർക്കി­ട­ക­പ്പെ­രു­മ­ഴയും
തുടി­കൊ­ട്ടി­പ്പാ­ടുന്ന കാവിന്റെ മേന്മ­യും
എല്ലാ­മെ­നി­ക്കെന്നു അഹ­ന്ത­പൂ­ണ്ടെ­ത്തു­മ്പോൾ
കാണുന്നു ഞാനെന്റെ നാടിന്റെ മറുമുഖം
കുശുമ്പും കുന്നാ­യ്മയും കായ്ക്കുന്ന വീടു­കൾ
തരി­ശിട്ടു ചുര­ത്താതെ വറ്റിയ പാടങ്ങൾ
തൂമ്പ­ക്കൈയെടുക്കാതെ ഉന്തിയ­വ­യ­റു­കൾ
പ്രഷറും പ്രമേ­ഹവും അഹ­ന്തയ്ക്കു
പിൻബ­­ല­മാ­കുന്ന ഹൃദ്‌­രോ­ഗി­കൾ
പുസ്ത­ക­ഭാരം ചുമ­ക്കാൻ കണ­ക്കിന്‌
നട്ടെല്ലു വളഞ്ഞു പോയ ബാല്യ­ങ്ങൾ
ലോട്ടറി ടിക്ക­റ്റിൽ പ്രതീ­ക്ഷ­യർപ്പിച്ച്‌ ഭാര്യ­തൻ
കെട്ടു­താലി പണ­യ­പ്പെ­ടു­ത്തുന്ന കശ്മ­ലർ
കൂലി­ത്ത­ല്ല്‌, കവ­ടി, കൺകെട്ട്‌, മാന്ത്രികം ഒടു­വിൽ
ഒരു മുഴം കയ­റിൽ തൂങ്ങി­യാ­ടുന്ന കർഷ­കർ
ഇനി ഞാൻ ഇറങ്ങി തിരി­ക്കു­ന്നിവിടം വിട്ട്‌
ജീവിതം യാന്ത്രി­ക­മ­ല്ലാ­തെ­യാകും ദിനം തേടി

nmnmnmnmnmnmnmnmnmnmnmnmnmnmnmnmnm

2011, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

എന്റെ സ്വാതന്ത്ര്യ ചിന്തകൾ


എന്റെ പ്രഭാതങ്ങളിൽ
വീണ്ടും നര കയറുകയാണു
യൌവ്വനത്തിന്റെ തീക്ഷ്ണതയ്ക്കു പകരം
ഇന്നെന്നിൽ യാചനയുടെ ദീന ഭാവമാണു
പ്രതീക്ഷകളുടെ സൌധങ്ങൾക്കു മേൽ
പ്രളയം അത്രമാത്രം കടന്നു കയറിയിരിക്കുന്നു


ഭരണകൂടം വർഷത്തിലൊരിക്കലെറിയുന്ന
അപ്പക്കഷ്ണത്തിനു വേണ്ടി ഭിക്ഷാ പാത്രം
തേച്ചുമിനുക്കുന്ന അധകൃതരാണെന്റെ തലമുറ
താതന്റെ ബലികർമ്മത്തിനു മുൻപു
സാക്ഷ്യപത്രങ്ങൾക്കായ്‌ ഉദ്യോഗ വൃന്ദത്തിന്റെ
പടിപ്പുര നിരങ്ങുകയാണെൻ സതീർത്ഥ്യൻ
പട്ടടയ്ക്കും പരികർമ്മങ്ങൾക്കും മുൻപു
പ്രജാപതിക്കുള്ള പാരിതോഷികത്തിനായ്‌
കമ്പോളനിരത്തിലാണെന്റെ കൌമാരം
എന്റെ ഉടപ്പിറന്നവളുടെ മാനത്തിനു
മൂന്നു കോളം കൊണ്ടു വിലപറയുന്ന
പുതു സംസ്കാരമാണിന്നു പത്ര ധർമ്മം


എന്നിലൊരു വിപ്ലവം കുടികൊണ്ടിരുന്നു
എന്നിലൂടെ ഊർജ്ജം നിറഞ്ഞിരുന്നു
എന്നെ ഞാനെന്നും അറിഞ്ഞിരുന്നു
പിന്നെന്നു ഞാനെൻ വഴിപിഴച്ചു


ഞാറും ചേറുമറിയാത്തയെൻ പുതു തലമുറയ്ക്കായ്‌
ഞായറാഴ്ച്ചകളിൽ സിമ്പോസിയവും പഠന ക്യാമ്പും
നെല്ലു കായ്ക്കുന്ന മരങ്ങൾ തേടി
പള്ളിക്കൂട വാനിലൊരുല്ലാസയാത്ര
രക്തബന്ധങ്ങളും രതിഭ്രമങ്ങളും
എല്ലാം ഇന്നൊരു പ്രബന്ധ വിഷയം


എന്നിലൂടൊഴുകിയ വിപ്ലവത്തെ
തല്ലിക്കെടുത്തതാരെൻ കൂട്ടുകാരേ
എന്റെ ജീനിലെയൂർജ്ജ സംഭരണിയെ
എരിച്ചെടുത്തു കളഞ്ഞതാരെൻ നാട്ടുകാരേ


എന്റെ ഫലവർഗ്ഗങ്ങളിലിന്നു
എൻഡോസൾഫാനും മാരക മിശ്രിതങ്ങളും
എന്റെയൊടുക്കത്തെ മാത്രയിൽ പകരുന്ന
തീർത്ഥ കണങ്ങളിൽ പോലും പൊള്ളുന്ന
വിഷക്കൂട്ടുകളും വർജ്ജ്യ വസ്തുക്കളും


എന്റെ വിപ്ലവ വീര്യങ്ങളെ
തീവ്രവാദമെന്നു മുദ്രചാർത്തി
തുറുങ്കിലടച്ചതേതു നാളുകളിൽ
എന്റെ സംഘടിത ശക്തികളെ
പിന്തിരിപ്പനെന്ന പേരുചേർത്തു
പടിയടച്ചിറക്കിയതേതു കാലം


അവനവന്റെ അപ്പത്തിനു വേണ്ടി മാത്രമാണു
ഇന്നെന്റെ നാടിന്റെ മുദ്രാവാക്യം
വിയർപ്പൊഴുകാതെ നേടുന്ന കാശെന്നതാണു
എന്റെ പിൻ തലമുറയുടെ സൂത്രവാക്യം


ദുരന്തങ്ങൾക്കു കാതു കൊതിക്കുന്ന
ദുസ്സഹമായ ഇന്നിന്റെ നാളുകൾ താണ്ടി
എന്റെ വിപ്ലവവും വീര്യവും തുടിക്കുന്ന
പുതിയൊരു തലമുറ ഉയിർക്കുമെന്നു
ഉറക്കത്തിലല്ലാതെ ഞാനൊരു കണം
സ്വപ്നം കണ്ടുയിർ വാണിടട്ടെ
പറയുവാനൊരു നൂറു വാക്കുകൾ
പുകഞ്ഞു കിടക്കുന്ന മനസ്സിൽ നിന്നു
ഒരുനുള്ളു വാരിയെറിഞ്ഞുകൊണ്ടെൻ
മനസ്താപമല്പം അകറ്റിടട്ടെ
......................................................


 

2011, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

അഭയാർത്ഥി


ഭിക്ഷ­യാ­ചി­ച്ചു­യാ­ചിച്ചു ഞാനി­ന്നാ­ളി­ലെൻ സഖീ
വീണ­ടി­യു­മി­ത്തെ­രു­വോ­ര­ങ്ങ­ളിലെങ്കിലും
എന്റെ ചിന്താ­നി­ര­ത്തി­ലൂടെ തെന്നി നീങ്ങു­ന്നു­ണ്ടി­പ്പഴും
എന്തിനോ ഒരാ­യിരം ചെതു­മ്പിച്ച­യോർമ്മ­കൾ

ഇറ്റു­വെള്ളം തൊട്ടു­ന­ന­യ്ക്കു­വാ­നി­ല്ലെ­നി­ക്കാ­രുമേ
ഇട്ടേ­ച്ചു­പോയി നീയു­മെ­ന്നെ­യി­പ്പാ­രിലേ
തീറെ­ഴുതി നല്കി­യെൻ ജന്മം പ്രിയ പുത്രനു
തീരാ­ശാ­പ­മാ­യ­വ­നൊ­രാ­യുസ്സു മുഴു­വനും
കഷ്ടിച്ചു നട്ടു­ന­ന­ച്ച­യെൻ തോട്ടം തൊടി­യൊ­ക്കെയും
കീറി­മു­റിച്ചവന­ന്യനു കിട­പ്പാ­ട­മാ­ക്കിയും
ഞാനു­യർത്തി­യോ­രാ­ദർശ­ങ്ങ­ള­ത്രയും
ഞാണി­ല്ലാത്ത പട്ടം­ക­ണക്കു പറ­ത്തിയും
പേക്കൂത്തു കാട്ടി­യ­ല­ഞ്ഞു­തി­രി­ക­യാൽ
പറ­ഞ്ഞു­പോയി മന­സ്താ­പ­മോടെ ഞാൻ
മക­നായ്‌ ഗണി­ക്കില്ല നിന്നെ ഞാനൊ­രി­ക്കലും
മാറു­കില്ല നിന്നെ ഞാനെത്ര മാറ്റീ­ടിലും
പരി­ഹ­സി­ച്ചു­പ­ടി­യടച്ചെൻ മക­നെന്നെ
പര­ദാ­ന­മുണ്ടു കഴി­യുന്നു ഞാൻ പിന്നെ
കട­ത്തി­ണ്ണയിൽ വീണു­റ­ങ്ങുന്ന പാതിരാ­ത്രി­യിൽ
തിരി­ച്ച­റി­യു­ന്നി­ല്ലൊരു നാളു­മെൻ പര­മ്പര
തരി­ച്ചി­രി­ക്കുന്നു തെരു­മൂ­ല­യിൽ ഞാനു­മൊരു പമ്പരം

ഒരു നാളെൻ ശിര­സ്സു­ഞെ­രി­ച്ചു­ക­ട­ന്നു­പോവാം
ഒടു­ക്കത്തെ വേഗ­ത­യാർന്ന പൽചക്ര­മാ­യ­വൻ
കാലിലെ വ്രണ­ങ്ങൾ പുഴു­ക്കൾ കാർന്ന്‌ തിന്നുമ്പൊഴും
കനൽ പുഴു­ക്ക­ള­രി­ക്കുന്നെൻ ഓർമ്മ­ക­ളി­ലി­­പ്പെഴും
കനകവും കസ്തൂ­രി­മ­ഞ്ഞളും കാൽച്ചി­ല­ങ്കയും
കിട്ടാ­ക്ക­നി­ക­ളൊക്കെ നല്കി വളർത്തു­ഞാ­ന­പ്പഴും
കനി­വിന്റെയൊരമ്ള­ക­ണ­മെ­ങ്കിലും കാംക്ഷി­ക്കുന്നു ഞാനിന്ന്‌
കനി­യാതെ പോകു­ന്നെൻ ആയുസ്സും തീ തിന്ന്‌
പന്തം കൊളു­ത്തി­പ്പ­ട­കാ­ഹ­ള­മെ­ത്ര­കണ്ടു ഞാൻ
പണ്ടേ മടു­ത്ത­യാ­ദർശ­യു­ടു­മു­ണ്ടുമായ്‌
സ്വന്തം മകനെഴുന്ന­ള്ള­ത്തു­ഘോ­ഷി­ക്കു­മ്പൊഴും
സന്ദേ­ഹ­മെ­നി­ക്ക­വ­നു­മെ­ന്ന­സു­ര ഭാവിയോ
ആർത്തി­മൂ­ത്ത­തെ­രു­വു­നാ­യ്ക്കൾ കടി­ച്ചു­തു­പ്പിയ
ആർത്ത­വ­കാ­രി­ക്ക്‌ കൂട്ടു­കി­ട­ക്കു­മ്പൊ­ഴും
ആശി­ച്ചു­പോ­കുന്നു ഞാനെൻ പ്രിയ­സഖീ
ആവർത്തി­ക്കാ­തി­രുന്നെങ്കിലെൻ ഉദ­യ­മിനി

zxzxxxxzxzxzxzxzxzxzxzxzxzxzxzxzxzxzxzxzx

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...