മരണം -- പാമ്പായ്, പല്ലിയായ്
പഴുതാരയായ്
തേളായ്, തീയായ്
തടുക്കാനാവാത്ത
പ്രഹരമായ്
തീരാത്ത പകയായ്
തിരിച്ചറിയാത്ത
വിപത്തായ്
അനുനിമിഷമെന്നിലൊരു
വിസ്ഫോടനമാവുന്ന
അണുബോംബായ്
അർദ്ധരാത്രി
ഉറക്കത്തിലെന്നിൽ
അടിച്ചേൽപ്പിക്കപ്പെടുന്ന
അയൽക്കാരന്റെ
യുദ്ധമുറയായ്
എന്നുമേതുമാത്രയിലും
ഒറ്റുകൊടുക്കപ്പെടാവുന്ന
ഭരണതലവന്റെ
സ്വാർത്ഥതയായ്
ഇന്നീമുഹൂർത്തത്തിലൊന്നിൽ
ഒരു ഇടിത്തീയായ്
കഴുകന്റെ കൂർത്ത
നഖങ്ങളായ്
എന്നെ ചുറ്റിവരിയുന്ന
അധിനിവേശത്തീക്കരങ്ങളായ്
എന്റെ ദാരിദ്ര്യം
ചൂഷണം ചെയ്യുന്ന
ഡോളർ രൂപമായ്
എന്റെ സ്വാതന്ത്ര്യം
വിലയ്ക്കെടുക്കുന്ന
വൈദേശിക മൂർത്തിയായ്
എന്നുമെനിക്കുചുറ്റും
വട്ടമിട്ടുപറക്കുന്നുണ്ടെങ്കിലും
മരണമെന്നിലൊടുങ്ങും
മുമ്പൊരു
കണമെങ്കിലും
ധീരമായ് പ്രതിഷേധ
വാക്യങ്ങളുരുവിട്ടു
നെഞ്ചിൽ കുടിലെയൊടുക്കത്തെ
ശ്വാസവും തീരുംവരെ
മുട്ടുമടക്കാതെ
വിടുപണിചെയ്യാതെ
സ്വസ്ഥമെൻ മണ്ണിന്റെ
വിരിമാറിൽ
മലർന്നുറങ്ങുമ്പൊഴും
ഒന്നുറക്കെ
കരയാനാവാതെ
വിതുമ്പലടക്കിയെൻ
പൈതലിൻ മൂർദ്ധാവിൽ
അന്ത്യചുംബനം
നൽകാൻപോലും
തെല്ലിടനൽകാതെ
എന്നെയും പ്രിയമെൻ
സാംസ്കാരിക
സ്വപ്നങ്ങളത്രയും
തുടച്ചെറിയാൻ
കരുത്തുള്ള
മുല്ലപ്പെരിയാറിൻ
ജലകണങ്ങളെ
ഭയമോടെ
കിനാകണ്ട്
എന്റെ വരും തലമുറയുടെ
ജന്മാവകാശം പോലും
തീറെഴുതിയ
ഒടുക്കത്തെക്കരാറിൽ
വെറിപൂണ്ട്
മരിക്കാതെ മരിക്കുന്നു
ഞാനെന്റെ ജീവിത
നാളൊക്കെയും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ