പ്രിയേ,
എന്റെ വാതായനങ്ങൾ ഞാൻ
തുറന്നിട്ടിരിക്കുന്നു.
കല്ലിച്ച മനസ്സും തുരുമ്പിച്ച
ജീനിയുമെന്നു
നീയമർത്തിച്ചവിട്ടിയിറങ്ങിപ്പോയ
അതേ വാതായനങ്ങൾ
എന്റെ മെഴുകുതിരിക്കാലുകൾ
ഇന്നും ഉരുകിയൊലിക്കുന്നുണ്ട്
നിയോൺ നീലിമയും
ബഫേ ഡിന്നറും നിന്നിലൊരു
മടുപ്പായ് പെയ്തിറങ്ങും വരെ
സൈബർക്കാറ്റുകളിലെ ഊഷ്മളതയും
കഫേക്യാബിനുള്ളിലെ അന്യതാബോധവും
നീയിന്നും പ്രണയിക്കുന്നുവോ
വെബ്ക്യാമിലൂടെ നീ തുറന്നിടുന്ന ലോകം
നിമിഷങ്ങൾക്കു യൂറോ കണക്കിനു
വിലയുള്ളാതാണെങ്കിലും
വിറങ്ങലിച്ച എത്രയോ പാതിരകളിൽ
മുറിബീഡിയും അരക്കവിതയും നിറഞ്ഞയെൻ
മസ്തിഷ്കം എഴുതിത്തള്ളിയതാണെന്നറിയുന്നു ഞാൻ
എന്റെ രാത്രികളിലിന്നും ദൂരെയെവിടയോ
ചുള്ളിക്കാടുകൾ കത്തിയമരുന്നുണ്ട്
എങ്കിലും
ഉള്ളിലൊരു കോണിൽ
ശവദാഹം തീർന്നിട്ടുമണയാതെ കാമം
കത്തിജ്ജ്വലിക്കുന്നതുഞ്ഞാനറിയുന്നു
എന്റെ മേശവിളക്കിലെത്തിരി
യൊടുങ്ങുംമുമ്പ്
എന്റെ വാതായനങ്ങളിൽ
രാത്രിയണയും മുമ്പ്
ഒരു സന്ധ്യയിലൊന്നിച്ചലിയാൻ
ഒരേ ബോധതലത്തിലുയർന്നുണരാൻ
തുറന്നിട്ടിരിക്കുന്നു
നിന്റെ സൈബർ താഴ്വരകളിൽ
എന്നും വസന്തമാണെങ്കിലും
നിന്റെ മൗസിൻ തുമ്പിലെന്നും
യുവത്വമാണെങ്കിലും
പ്രിയേ, നീയറിയുക
നിന്റെ നീക്കിയിരിപ്പിലെ
ഒടുക്കത്തെച്ചില്ലിയും തീരുന്ന നാളിലും
എന്നിൽ ഞാനവശേഷിക്കുമെന്നു
***********
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ