ഇനിയും തുടികൊട്ടിപ്പാടം ഞാനോമലേ
നിനക്കായ് എൻ ഹൃദയതന്ത്രികളിലെ
ഒടുക്കത്തെ വിഷാദവും ഒഴുകിത്തീരും വരെ
ഇനിയും ഉറഞ്ഞാടി മൊഴിയാം ഞാൻ പ്രിയേ
എന്നോർമ്മകളുടെ ഭാണ്ഡത്തിലെയോരോ
ഉറവയും കിനിഞ്ഞൊഴിയും നാൾവരെ
ഒരു കീറുവെളിച്ചംപോലുമെത്തി നോക്കാത്ത
കള്ളക്കർക്കിടക രാവിലൊരു കരിംപൂരാട നാളിലെ
കരച്ചിലിൽ തുടക്കം കുറിച്ചൊരു ജീവിതം
കവടി നിരത്തി പ്രവചിച്ച മതപൗരോഹിത്യ
മേൽക്കോയ്മ മുതലറിയുന്നു ഞാനോർമ്മയിൽ
കാലുള്ള നാളിന്റെ കാലക്കേടെന്റെ തലയിൽ
ചില്ലിക്കാശിനായ് ചാർത്തിയ കാപാലികൻ തൊട്ട്
പുത്രജന്മം ദാമ്പത്യപട്ടട തീർക്കലാണെന്ന
പുരോഹിത വേദാന്തമുൾക്കൊണ്ട മാതൃഹൃദയം വരെ
രണ്ടാം വേളിക്കൊരു കാരണം തേടുന്ന വേളയിൽ
വീണുകിട്ടിയതാണഛനെൻ ജന്മനക്ഷത്ര പ്രവചനം
പള്ളിക്കൂട നാളിലെ വിശപ്പടക്കാനായ് ഞാനുപ്പുമാ
മോഷ്ടിച്ചതാണെന്ന ഗുരുവാക്യം തുലച്ചെറിഞ്ഞതു
പഠിക്കാനുൾക്കരുത്തുമാവേശവും അത്രമേൽ
പേറിനടന്നൊരു ബാല്യമാണെന്നറിയുന്നു
കുന്തിരിക്കം പുകയുന്ന കറുപ്പു ഹൃയങ്ങളിൽ
കുമ്പസാരം വിൽക്കുന്ന പള്ളിമേടകളിൽ
കീർത്തനത്തിനു പിറകിൽ കൂർത്തരായുധം
കൊണ്ടുനടക്കുന്ന മേലാളർക്കിടയിൽ
കാണാതെ പോയെതെൻ ജീവിതമോഹന
കൗമാരമാണെന്നു തിരിച്ചറിയുന്നു ഞാൻ
നഗരഹൃദയങ്ങളിൽ ആർത്തലച്ചൊഴുകുന്ന
പാനോപചാരങ്ങളിൽ തലതല്ലിത്തീർന്നതു
നിത്യദാരിദ്ര്യത്തിൽ നിന്നും മുക്തികാംക്ഷിക്കുന്ന
നരകതീർത്ഥസമമെൻ ജീവിതമാകുന്നു
ഇനിയുംകുരൽ ചീന്തിക്കാട്ടാം ഞാനാതിരേ
വെളിച്ചം തലനീട്ടി നോക്കാത്ത വാഴ്വിലൊരു
മൂലയിലെവിടെയോ ഞാനറിയാതെയെന്നെ കൊതിപ്പിച്ച്
ആയിരം ഭാവങ്ങളിലായിരം വാക്യങ്ങളായ്
ഒരു നാൾ ഒരു കണമൊരു മുഹൂർത്തം വരുംവരെ
വെളിപ്പെടാനാവാതെ ദീർഘതപം ചെയ്യുന്ന
എൻ കാവ്യ സ്വപ്നങ്ങളെ
ജീവിതാർത്ഥങ്ങളിൽ ചാലിച്ച്
vvvvvvvvvvvvvvvvvvvvvvvvvvvv
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ