ഒരു സത്രത്തളം
തിരുവത്താഴത്തിന്റെ
ചില്ലുപടത്തിനു താഴെ
മണവാട്ടികൾ പ്രാർത്ഥിച്ചിരിക്കാറുള്ള
ചാരുകസേരകൾ ഒഴിഞ്ഞു കിടന്നു
സൗഹൃദത്തിന്റെ മുഖംമൂടിയും
രതിദാഹത്തിന്റെ നീർക്കുമിളയുമായ്
ഒരു കുഞ്ഞാട് വാതിൽ തുറന്നു
അർത്ഥമില്ലാത്ത വാക്കുകളും
അറ്റമില്ലാത്ത നോട്ടങ്ങളും
അപശകുനം പോലെ മറിഞ്ഞുകൊണ്ടിരിക്കുന്നു
ഇതുപ്രാർത്ഥനാമുറി
ഇതു ഊട്ടുപുര
ഇതു ഉറക്കച്ചടവുള്ള മദറിന്റെ മുറി
എന്നിട്ടും മറ്റെന്തോ തേടിക്കൊണ്ടിരിക്കുന്നു
ഒടുവിൽ ഇതുവരെയൊരുനാളും
ഒരു പുരുഷനായ് തുറക്കപ്പെടാത്ത
നിന്റെ കിടപ്പറ
മരവിപ്പ് വിട്ടൊഴിയാത്ത കട്ടിൽ
രണ്ടു പുരുഷാത്മാക്കൾക്കിടയിൽ
നിർഭയയായ് നിത്യയൗവ്വനമായ്
തൂവെള്ള വസ്ത്രവുമായ്
നീ നിൽക്കുന്ന നേരമെങ്കിലും
ഏതോ ഒരു മനമാശിച്ചിരിക്കാം
നേർത്തപടലമായ്
നനുത്തൊതോർമ്മയായ്
നമുക്കിടയിലെയീ അന്യതാബോധം
ഊർന്നിറങ്ങിയെങ്കിലെന്നു
തീപടരുന്ന നോട്ടങ്ങളും
പറയാതെ പറയുന്ന വാക്കുകളും
അരുതാത്തതെങ്കിലും ആശിച്ചുപോവുന്ന
ആയിരം രതിഭ്രമ സങ്കല്പങ്ങളും
നീ ആവർത്തിച്ചുകൊണ്ടിരുന്നു
ആരുമില്ലാത്ത അന്തരീക്ഷം
തിരുവസ്ത്രത്തിന്റെ സുരക്ഷിതത്വം
ശാലമോന്റെ സംഗീത മഹത്വം
വീഞ്ഞു കടലയും നിരത്തിവെച്ച്
കുന്തിരിക്കം പുകച്ചുവെച്ച്
കന്യാമറിയത്തിൻ കഥപറഞ്ഞു
കിളിക്കൊഞ്ചലായ് നീ കാത്തിരിന്നു
ഒന്നുമൊന്നിനോടു ചേരാതെ
കനത്തു വന്ന കാർമേഘം പെയ്തൊഴിയാതെ
മുന്തിരിയും മൂറിൻ തൈലവും ബാക്കിവെച്ച്
നിശ്ശബ്ദമായൊരു നാടകാവതരണം
ഘടികാരക്കിളി സമയം കൊറിച്ചുകൊണ്ടിരിക്കുന്നു
സാഹചര്യങ്ങളുടെ സമ്മർദ്ധത്തെ കുറിച്ച്
മനുഷ്യ സ്ത്രീയെന്ന പരിമിതിയെ കുറിച്ച്
വാതോരാതെ നീ പറയുന്ന നേരം
ഞങ്ങൾ മടക്കയാത്രയുടെ വാതിൽപ്പടിയിൽ
മാടിവിളിച്ചു സത്കരിച്ച സ്വർഗ്ഗം
തട്ടിത്തെറിപ്പിച്ചു തിരിച്ചു വരുന്ന നേരം
മാറ്റങ്ങളറിയുന്ന മനസ്സിനുള്ളിൽ
മർത്യ ജന്മത്തിലും അമർത്യനാവാമെന്നു
ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ