പാർപ്പിടം തേടിയലയുന്ന മനസ്സിനു
പകൽക്കിനാക്കളെക്കുറിച്ചു ധാരണയുണ്ടാവില്ല
പറന്നു പറന്നു ദൂരമൊരു ചോദ്യചിഹ്നമാവുമ്പോൾ
തളർന്നിരിക്കാൻ ഒരു ചില്ലമതിയാവില്ല
ബാധ്യതകളുടെ ഭാരങ്ങളിൽ
ചിറകുകൾ തങ്ങുമ്പോൾ
ഭരണമൊരിക്കലും മധുരതരമാവില്ല
വർണ്ണങ്ങളുടെ ആധിക്യങ്ങളിൽ
നിറംകെട്ടു കഴിയുമ്പോൾ
വരൾച്ച മനസ്സിനൊരു ശീലമായിത്തീരുന്നു
ഇരുമ്പഴിക്കുള്ളിലിരുന്നു ഞാൻ
സ്വാതന്ത്ര്യം പ്രസംഗിക്കുമ്പോഴും
ഇരുട്ടറയിലിരുന്നു ഞാൻ
പ്രണയകാവ്യം രചിക്കുമ്പോഴും
ഞാനറിയുന്നു, എന്നിൽ ഞാൻ
ഒടുങ്ങുകയാണെന്നു
നിന്റെ നീണ്ട കാവ്യങ്ങൾക്ക് മുന്നിലൊരു
ചെറുവാക്യമായുണരുമ്പൊഴും
എന്റെ അസ്തിത്വത്തിലഹന്തകൊള്ളാൻ
ഞാൻ ശ്രമിക്കുന്നു.
നിന്റെ പേരാൽ ചുവട്ടിലെ ബുദ്ധനേയും
നിന്റെ തിരമാല മുകളിലെ ക്രിസ്തുവേയും
നിൻ സ്നേഹപ്രവാചകനേയും താണ്ടി
പുതിയൊരുമണൽക്കാറ്റിൽ ഞാനൊഴുകുന്നു
എങ്കിലും ഒടുവിലെൻ ചിതയിലൊരു
പുളിങ്കൊമ്പാവാനും
ഒടുക്കത്തെക്കരച്ചിലിനൊരു
ഉപ്പുനീരാവാനും
വിലാപ കാവ്യത്തിനൊരു
വിരാമമാവാനും
നിന്നെ, നിന്നെമാത്രം കാത്തു
ഞാനുണരാതെ കിടക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ