താരതമ്യങ്ങളിൽ
നീയെന്നും
താഴേ തട്ടിലായിരുന്നു
പ്രണയപാരവശ്യങ്ങളിൽ
നീയെന്റെ
പടിപ്പുറത്തായിരുന്നു
ഓർമ്മകളിലെന്നും
എനിക്കു നീ
കയ്പു രസം പകർന്നു
നാലാളുള്ളിടത്ത്
നീയൊരിക്കലും
നേർക്കുവരാതെ
കാത്തു ഞാൻ
കിനാവിന്റെ
മുൾപ്പടർപ്പുകളിൽ
ഊർന്നിറങ്ങുമ്പോഴും
പാരമ്യതയുടെ
പറുദീസയിൽ
നീന്തിത്തുടിക്കുമ്പൊഴും
നീ നീയല്ലെന്നു ഞാൻ
സ്വയം നടിച്ചു
കോലം കെട്ടാൻ
വേലി ചാടാൻ
നടുമുറ്റങ്ങളിലും
നാട്ടുകൂട്ടങ്ങളിലും
മുമ്പനാവാൻ
നാഴികയ്ക്കു നാലാവർത്തി
നിന്നെ ഞാൻ
ഒറ്റു കൊടുത്തു
പിന്നെ
കാലത്തിനെതിരെ
ചർമ്മങ്ങളിൽ പുതിയ
രാസ സംയോജനം
കോശങ്ങളിൽ
അമ്ളക്ഷാരങ്ങൾ
നരക നൃത്തം ചവിട്ടുമ്പോഴും
നിത്യ യൗവ്വനം തേടി
പതിനാറുകാരിയിൽ നിന്ന്
മറ്റൊരുവളിലേയ്ക്ക്
ഒടുവിൽ,
കാലണയ്ക്കുതവാതെ
കാലന്റെ കാരുണ്യം
കാത്തുകിടക്കുന്ന വേളയിൽ
എന്റെ മരണക്കിടക്കയിൽ
ഒരു ശ്വാസത്തിനു
മറു ശ്വാസമായ്
ചലനമറ്റ നാവിന്റെ
നിലയ്ക്കാത്ത വാക്കായ്
തളർന്നയെൻ മനസ്സിനു
ഉൾക്കരുത്തായ്
താങ്ങായ് തണലായ്
സ്വജീവിതം പോലും
എനിക്കായ് പകരം വെച്ച്
മരണ ദൂതനു മുമ്പിലീ
ജാലകം കൊട്ടിയടച്ചെന്നെ
പരിരക്ഷിക്കുവാനത്രമേൽ
വെമ്പൽ കൊള്ളുന്ന നിന്നെയിന്ന്
താരതമ്യം ചെയ്യുവാൻ
ഭൂമിലോകത്തൊരു
മർത്യജന്മം പോലുമില്ലെന്ന്
തിരിച്ചറിയുമീ വേളയിൽ
മരണമെന്നിൽ ഒടുങ്ങിയാലും
സഫലമെന്നറിയുന്നു
എൻ ജീവിതാന്ത്യമെത്രയും
OOOOOOOOOOOOOOOOOOOOOO
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ