പിറക്കാതെ പോകുന്ന വാക്കുകൾക്കു മുന്നിൽ
പേറ്റുനോവു മാത്രം ബാക്കിയാവുന്നു
ദുരിതങ്ങൾക്കു മുകളിൽ പെയ്തിറങ്ങുന്ന
ഓരോ തുള്ളികളുമുരുവാക്കുന്നത് ഒരു സങ്കടക്കടലാണു
ഞാൻ ഞാനെന്നഹന്തയ്ക്കു ശേഷമൊരു
ജ്ഞാത ലോകത്തേക്ക് ഞാൻ കൺതുറന്നിറങ്ങുമ്പോൾ
ഈ ഭൂമി ലോകത്തിനു പേരിനൊരു പൊട്ടു പോലും
ഇത്തിരിപ്പോന്ന ഞാൻ ഇട്ടു പോവതില്ല
അറിവുകൾ മുറിവുകളായുള്ളിൽ നിന്ന്
ചലം പൊട്ടിയൊഴുകിയ ഇന്നലെകളിൽ
പശ്ചാത്താപ പ്രാർത്ഥനകളുരുക്കിയ പുലർവേളയിൽ
വൈകിയെത്തുന്ന വിവേകങ്ങളൊരു വിതുമ്പലായെന്നുള്ളിൽ
പുതു വിശ്വാസത്തിന്റെ പനങ്കള്ളു കുറുക്കുന്നു
ഇനിയീ മണൽവിരിച്ച എന്റെ താഴ്വരകളിൽ
നാളെയൊരു വറചട്ടിയിൽ എരിഞ്ഞു തീർന്നിടാമെങ്കിലും
ഒരു ചെറു കടുകു ചെടി പൂക്കുന്നതു പോലും
ഉന്മാദം വിതയ്ക്കുന്ന വസന്തമാണു
നിന്റെയൊടുങ്ങാത്ത കടൽ തീർക്കും തിരകൾക്കു മുന്നിൽ
ഒരു കൈക്കുമ്പിളിലിറ്റു നീർക്കെട്ടിനുള്ളിൽ
ഉദിച്ചുയർന്നു നിൽക്കും സൂര്യബിംബം നോക്കി ഞാൻ
നീ തന്ന പുതു ജന്മം നന്ദിയോടൊട്ടാസ്വദിച്ചിടട്ടെ
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ