പൂത്തു നിൽക്കുന്ന ഗോതമ്പു വയലുകൾക്കു പകരം
ഇന്നു ചുറ്റും വസന്തം മറന്ന മുളകു ചെടികളാണു
പീലി വിടർത്തിയാടുന്ന മയിലുകളെ തിരക്കവേ
വാനരപ്പടയൊന്നായ് കൊഞ്ഞനം കുത്തുന്നു
നോവുയരുന്ന ഉപ്പുകാറ്റിന്റെ സാന്ദ്രതയളക്കാൻ
സ്ഥായിയായൊരു അളവുകോൽ പരതുന്ന മനസ്സ്
ഉഷ്ണമേഘങ്ങളിൽ കുരുങ്ങിക്കിടക്കുകയാണു
തടവറയെന്നത് ഇരുമ്പു വേലികൾക്കുള്ളിലല്ല
ഇരുണ്ട മനസ്സുകൾ തീർക്കുന്ന അതിരുകൾക്കുള്ളിലാണു
സമയമില്ലായ്മയിൽ നിന്ന് സമയാധിക്യത്തിന്റെ
കറുത്ത ജ്വാലകളിൽ ഞാൻ മരണം കാണുന്നു
പക്ഷേ, മരണവും ഒരു ദയയാണെന്ന തിരിച്ചറിവ്
എന്നിൽ ഒരു വിതുമ്പലായ് പടർന്നിറങ്ങുന്നു
ഇനിയെന്റെ പശ്ചാത്താപത്തിന്റെ ഒടുക്കത്തെ വിളിയെങ്കിലും
നിന്റെ പള്ളിയറകളിൽ പതിച്ച് പ്രകമ്പനം കൊണ്ട്
നീയെന്നിലൊരു പുതുവർഷപ്പിറവിയായവതരിക്കും വരെ
ഈ മണൽക്കാടുകളിൽ ഞാൻ ശാന്തി തേടിയലയട്ടെ
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ