വലിയ വട്ടപ്പൂജ്യം അത്രയിഷ്ടമാണെനിക്ക്
കാറ്റു നിറഞ്ഞു പൊട്ടാറായൊരു ബലൂൺ
അതിൽ ഞാനെന്നെ കണ്ടെടുക്കുന്നു
വിശന്നൊട്ടിയ വയറുമായ് വരുന്നവനു
പുലരുവോളം വിശുദ്ധ വചനം വിളമ്പരുത്
ഒരുവേളയെങ്കിലും അപ്പമാവുക
ആർത്തി മൂത്ത ദാഹം കൊണ്ടവന്റെ വായിൽ
വേദം നിറച്ച് ആർത്ത് ചിരിക്കായ്ക
കുമ്പസരിക്കാൻ ചെറുകൂട് പണിത്
വ്യഭിചരിക്കാൻ മണിമേട തീർക്കുന്ന
കപട ഭക്തി വാഴ്ത്തപ്പെടും
ന്യായ വിധി നാളന്നു വരെ
സർക്കാരാതുരാലയപ്പടിക്കെട്ടിൽ
ക്ഷയം തിന്ന് ചോര തുപ്പുവോനു
കരുണയുടെ നോട്ടം നിഷേധിച്ച്
ധൂർത്ത് തീർത്ത യാഗ കുണ്ഡത്തിലേക്ക്
പതിനാറു കാതം ദൂരെ നിന്ന് നീ പറന്നിറങ്ങുക
നിന്റെ താര പരിവേഷവും മാംസ ഗോപുരവും
നീ ചെലുത്തിയ കാണിക്കപ്പെരുങ്കൂനയും കടന്ന്
മാധവ നയനമെൻ വിയർപ്പു തുള്ളിയിൽ
മൃദുവായ് തട്ടിത്തലോടാതെ വരുകിൽ
ഗണിക്കുന്നു ഞാനീശനുമെൻ തൊടിയിലെ
കരിമ്പാറയും വെറുപ്പിന്റെ വേലിക്കെട്ടിനപ്പുറം
തമ്മിൽ ഭേദമില്ലാതെ തുല്ല്യരായ്
oooooooooooooooooooooooooo
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ