കവിതകളെന്നിൽ നിന്ന്
കരകടത്തപ്പെടുമ്പോൾ
മരുഭൂമി തീർക്കുന്നതെന്റെ
ഹൃദയ തീരങ്ങളിലാണു
ആഭിചാരത്തിന്റെയന്ത്യ മാത്രയിൽ
വെള്ളരിപ്പച്ചപ്പുകളിൽ
ഇരുമ്പാണി തറയ്ക്കവേ
വ്രണപ്പെടുന്നതെന്റെ
വിശ്വാസപ്പാടമാണു
നീ ഉരുവാക്കിയതുയിർ കൊടുത്തത്
നിന്റെ ഊർജ്ജത്തിനു
സമരേഖ തീർക്കുകിൽ
നീയെന്ന ബിംബം അസ്തമിച്ചൊടുങ്ങുന്നു
കൂവളത്തളിരുകളിൽ തിരുനൂറു പുരട്ടി
നാളികേരപ്പാതിയിലൊരു നെയ്ത്തിരിയിട്ട്
തെക്കോട്ട് നോക്കി പുലഭ്യമോതുകിൽ
പൊലിയുന്നതാണു ശ്രീയും ശനിയുമെന്നാൽ
നീയുമെൻ കണ്ടത്തിലെ നെടുങ്കോലവും
നന്നായ് ഒന്നെന്ന് മാത്രമേ എനിക്ക് തോന്നൂ
ഇനിയീ ഇടവപ്പാതിയും ശങ്കയും തീർന്ന്
നന്നായൊന്നുറഞ്ഞ് പെയ്ത്
കർക്കടകത്തിൽ കുതിർന്നലിഞ്ഞ്
ഒരു പുതു ചിങ്ങപ്പുലരി ഉദിച്ചുയരും
അതിലൊടുങ്ങണം വിധി വിപരീതം
പിന്നെ, വശ്യവും മന്ത്രവും തേരിറക്കവും മുടിഞ്ഞ്
ഏക കായം പരബ്രഹ്മമെന്നെന്റെ
മാനസം മന്ത്രിക്കും നൽ നാളു വരെ
കുറിക്കില്ല ഞാനിനി കവിതയൊരു വരി പോലും
0000000000000000000000
Good
മറുപടിഇല്ലാതാക്കൂ