ദുരിതക്കയമെന്നത്
ഉണ്മയിൽ നിന്ന് ഉപമയിലേക്കുള്ള
ഒരു ഉൾവലിയലാണു
ജീവിത ഭാരമെന്നാൽ
കഴുതയാക്കപ്പെടുന്നവന്റേയും
കുതിര കയറുന്നവന്റേയും
മദ്ധ്യേ ഉയർത്തപ്പെടുന്നൊരു
ഒടുങ്ങാ സമസ്യയാണു
വിധി വിലക്കുകളുടെ
വേദ സൂക്തങ്ങളിൽ നിന്ന്
വരും വരായ്കയുടെ
സത്യ നീതിയിലേക്ക്
ജാര സംസർഗ്ഗം നടത്തവേ
ഒറ്റപ്പെടുത്തപ്പെടുന്നത്
ജീവിതത്തുരുത്തിൽ നിന്നാണു
അപഥ ഭ്രമണം ചെയ്യവേ
ജീവിത മാർഗ്ഗങ്ങളിൽ നിന്ന്
ആട്ടിയകറ്റപ്പെടുന്നു
നീ കുറിച്ചിട്ടത് മാത്രമാണു
നിത്യ സത്യമെന്നും
എതിരൊഴുകുന്നവനെന്നും
പടിക്കപ്പുറമാണെന്നും
നിന്റെ ശിലാലിഖിതം
വായിക്കപ്പെടുന്നു
വിശക്കുന്നവനു എച്ചിൽക്കൂനയും
അജീർണ്ണം പിടിച്ചവനു അമൃതും
പകരുന്ന നിന്റെ നീതിയാണു
ഹിതം, പാവനം സ്തുത്യർഹമെങ്കിൽ
നീയെന്നതുമെന്റെ തൊടിയിലെ
പായലൊട്ടിയ കരിമ്പാറയും
കെടുകെട്ടയെന്റെ പാഴ് മനസ്സിൽ
സമമായിരിക്കും ഞാനൊടുങ്ങുവോളം
xxxxxxxxxxxxxxxxxxxxxxxxxx
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ