അസഹിഷ്ണുതയുടെ മേലാപ്പണിഞ്ഞ്
അന്യ ദൈവങ്ങൾക്ക് തെറിപ്പാട്ട് നേരുന്ന
വിശ്വാസത്തിന്റെ നാട്ടിൽ നിന്ന്
കനമൊഴിയുന്ന കനക ഭൂവിലേക്ക്
തീർത്ഥയാത്ര പോയവൻ നീ
സുരപാന പ്രാപ്തിയുടെ തെരുവോരങ്ങളിൽ
പുലരുവോളം നടനമാടിയൊടുവിൽ
അന്നം തേടിയ വിയർപ്പിന്റെ കൈകളിൽ
മർത്യഹത്യയുടെ കൊടും പാപം കെട്ടിവെച്ച്
രക്ഷപ്രാപിച്ചവനെ വിശുദ്ധനായ് വാഴിക്കും
ഊരുകൂട്ടം ഉലാവുന്ന താഴ്വരയിൽ നിന്ന്
സ്വാസ്ഥ്യത്തിന്റെ ഹിമം പെയ്യുന്ന
സ്വർഗ്ഗ മണ്ണിലേക്ക് ചേക്കേറിയവൻ നീ
നിർബന്ധിത വേഴ്ചയ്ക്കും നരകതുല്യ വാഴ്വിനും
കളമെഴുതാൻ മാത്രമായ് തീർക്കുന്ന വേളിയും വിശ്വാസവും
ചവറ്റുകുട്ടയിലെറിഞ്ഞ്, സഹശയന സ്വാതന്ത്ര്യം
സാധാരണമാക്കണമെന്ന് മുദ്രാവാക്യം മുഴക്കുന്ന
സർവ്വകലാശാലയിൽ നിന്ന്, നേരിന്റെ ഗുരുമുഖത്തേക്ക്
ഒരു തീവണ്ടിയൊച്ചയായ് കൂകിയകന്നവൻ നീ
തിരിച്ചു നൽകാം നിനക്കു ഞാനെന്റെ കരളിന്റെ
കതിർപ്പാടവും കനിവിന്റെ കാഴ്ചകളൊക്കെയും
പുനരുരുവാക്കിടാം പൊയ്പ്പോയ സത്യവും വിശുദ്ധിയും
കൂട്ടു വ്യവസ്ഥയും കുടുംബ കെട്ടുപാടും കരുണയും
പിടിച്ചെടുത്തിടാമസ്തമിച്ചൊടുങ്ങിയ സ്നേഹ വായ്പും
പ്രേമ സല്ലാപവും പവിത്ര ബന്ധങ്ങളൊക്കെയും
മടക്കമാവുക, നീ വസിപ്പതെത്ര പവിഴ കൊത്തളത്തിലാകിലും
താന്താൻ പിറന്ന മണ്ണു പാവനമായ് കാക്കുന്നതേ സമരം
കൂടെയുണ്ടുറങ്ങി കനവുകണ്ട ലോകം സത്യമാക്കുന്നതേ ജീവിതം
000000000000000000000000000000000000
നന്നായി
മറുപടിഇല്ലാതാക്കൂ