നീയെന്നിൽ നിന്ന് വേർപ്പെട്ട് പോയ ആദ്യ രാത്രിയിലാണു
കുഴിമാടം കുതിരുവോളം പെരുമഴ പെയ്തത്. . .
അവഗണനയുടെ പാപഫലമെന്റെ
തൊണ്ട തൊടാതെയുൾച്ചേർന്നയന്നാണു
ജീവശ്വാസം കിട്ടാതെ ഞാൻ പിടഞ്ഞ് മരിച്ചത്
ദാഹജലം പോലും വിലക്കപ്പെട്ട ജലാശയങ്ങൾ
വിണ്ട് കീറിയാണ്ട് പോയ നട്ടുച്ചയിലാണു
ഓരൊ വഴിയും പുരോഹിതർ പകുത്തെടുത്തത്
നീ വെന്ത് മരിച്ച വേനലിന്റെ മൂന്നാം പക്കമാണു
ആത്മഹത്യക്കുറിപ്പെന്ന ആദ്യ കവിത ഞാൻ രചിച്ചത്
ഞാനെന്ന ഭ്രാന്തിലേക്ക് നീയൊരു സന്നിപാത
ജ്വരമായെരിഞ്ഞ് ചേരവേ, ശാന്തി കിട്ടാതെ
സദാചാരം കമ്പളമുയർത്തി യുദ്ധ കാഹളം മുഴക്കുന്നു
നരച്ച ആകാശവും വിളറിയ മണ്ണും മാത്രം
കണി കാണാൻ മിച്ചമുള്ളപ്പോൾ, നിശ്ശബ്ദമായൊരു
മരണം കുന്നിറങ്ങി പെരുവഴിയിൽ ലയിക്കുന്നു
ഉദകകൃയയ്ക്കുറ്റവരാരുമില്ലാതെ,
ശവമഞ്ചമേറ്റാൻ നാലാളു തികയാതെ
വെട്ടാനൊരു കായ്ക്കാത്ത മാവും
വിലപിക്കാനൊരു കാഴ്ച്ചക്കാരനുമില്ലാതെ
ഞാനൊടുങ്ങവേ നീ ഉറക്കെയെന്നെ ഭത്സിക്ക
അവന്റെയൊരൊടുക്കത്തെക്കവിത