2017, സെപ്റ്റംബർ 1, വെള്ളിയാഴ്‌ച

പ്രണയത്തിന്റെ ജാതി ജാതകം



ആടിത്തിമിർക്കുന്ന ഉത്സവപ്പറമ്പിൽ നിന്ന്
എന്റെ പ്രിയനേ, നിനക്കായ് ഞാൻ
ആശംസകൾ പടച്ച് വിടുകയാണു
ജാതിക്കാടുകളിൽ വെട്ടേറ്റ് വീണ നിന്നിലേക്ക്
എന്റെ വാക്കുകൾ ചത്ത മത്സ്യങ്ങളായ്
എടുത്തെറിയപ്പെട്ടേക്കാം
സഹനവും സ്നേഹവും സമം ചേർത്ത്
ദേവസൂക്തങ്ങളിൽ ചാലിച്ച്
പള്ളിമേടകളിൽ വിളമ്പിക്കൊണ്ടിരിക്കെ
പകയൊരുകഴഞ്ച് വിഭാഗീയതയിൽ കുറുക്കി
വിശുദ്ധ രാവുകളിൽ കൈവെള്ള ചോക്കുന്നു
ഞാനും നീയുമെന്ന പ്രണയപൊയ്കയ്ക്കപ്പുറം
രണ്ട് വിശ്വാസമെന്ന രക്തവർണ്ണമൊഴുക്കി
സദാചാരപ്രേമികൾ കൊയ്തതെന്താണു ?
ആയിരം തിരികളുടെ ആലക്തിക സന്ധ്യയ്ക്കക്കരെ
കാരാഗൃഹ വാസത്തിന്റെ കടുംകൂട്ട് രുചിച്ച്
എന്നെ നോറ്റിരിക്കുന്ന നിന്നിലേക്കെൻ ദേവനേ
ഒരു മന്ത്രോച്ചാരണ പുണ്യം പോൽ പടരാൻ
ഏത് ധൂമക്കുറ്റിയിലാണു ഞാൻ കനലിടേണ്ടത് ?
ഇരുമേനികളുടെ ഇഴചേരലിനപ്പുറം
ഇരട്ടമനസ്സുകളുടെ സ്വരച്ചേർച്ചയാണു ദാമ്പത്യമെന്ന്
വാളോങ്ങും മുമ്പെൻ ജാതിക്കോമരമൊന്ന്
വീറുവെടിഞ്ഞുണരുന്ന  പുലരിയിലെൻ മണാളാ
നിന്റെ വാമഭാഗത്ത് ഞാൻ വെറും തറയിൽ
കൈകൂപ്പി പ്രണയവേദം ചൊല്ലി സ്വപ്നം പകുക്കും
അതുവരെ, തമ്മിലീർഷ്യ പെരുക്കുന്ന പുത്തൻ
ജാതിവ്യവസ്ഥകൾക്കോശാന പാടി ഞാൻ
നല്ല ആട്ടിൻ കുട്ടിയായിത്തിരിയീ വിശ്വാസപ്പാടത്ത്
പുരോഹിതപ്പരിഷകൾക്കുദ്ധാരണം പകരട്ടെ
=========================






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...