2017, സെപ്റ്റംബർ 11, തിങ്കളാഴ്‌ച

നഗരവാരിധി നടുവിലൊരു സ്വർഗ്ഗം



വാക്കുകളുടെ ഊഷരപ്രവാഹത്തിൽ
മാന്ത്രികതയൊളിപ്പിച്ച അക്ഷരക്കൂട്ടുകളിൽ
തിരിച്ചറിയാത്തത്ര കുഴച്ചെടുത്ത ബിംബങ്ങളിൽ
എന്നും സ്വയമൊരു സ്വർഗ്ഗതലം പടച്ചിട്ടുണ്ട്
സുകുമാര കവിതകളുടെ ആകത്തുകകളിൽ
ആനമറിക്കുന്നിന്റെ വശ്യതയൊപ്പിയെടുക്കയിൽ
ഞാൻ, ഞാൻ മാത്രമായിരുന്നു ഭാഗ്യം കൊയ്തവൻ
നിന്നിലേക്കൂളിയിട്ടിറങ്ങിയ ചിങ്ങപ്പകൽ
നിന്റെ സൗന്ദര്യം തൊട്ടറിഞ്ഞ നഗരവെയിൽ
നിന്നെ മുട്ടിയിരുന്ന് നുണഞ്ഞ ഹിമമധുരിമയിൽ
പ്രകാശത്തിന്റെ സപ്തസ്വരൂപം സത്യമായിരുന്നു
ഞാനും നീയുമെന്ന ബന്ധത്തിനു ചിത്രലഹരിയിൽ
കറുത്ത ചായം മാത്രം കരുതിവെച്ച മേല്ക്കൂട്ടം
മഴവില്പ്പാലത്തിനുമപ്പുറം കായലും താണ്ടി
ശാലമോന്റെ കൊത്തളം കാണാതെ പോയതാവാം
റയിൽപ്പാതയിലെയിടുങ്ങിയ തുരങ്കങ്ങൾ മാത്രം
ചുമർ ചിത്രങ്ങളിൽ കൊത്തിവെക്കാൻ ശഠിക്കവേ
കുങ്കുമപ്പൂ വിതറിയ നനുത്ത പുൽമേടുകൾ ഒരായിരം
ജീവിതപ്പാതയിൽ നിറയുന്നത് വിരൽച്ചൂണ്ടിക്കാട്ടുന്നു
കോടികളുരുക്കിപ്പണിത ഇടപ്പള്ളിക്കുമപ്പുറം
കുഞ്ഞുറങ്ങുന്ന പനിനീർമെത്തയും താണ്ടി
സ്നേഹം വാരിക്കോരിച്ചിറകെട്ടിയ നിന്റെ
കുഞ്ഞു ഭവനമാണു സ്വർഗ്ഗമെന്ന് തിരിച്ചറിയവേ
മടക്കയാത്രയ്ക്കു മടിച്ചു ഞാൻ പടിപ്പുറം നില്ക്കുന്നു
=========================================================

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...