2017, സെപ്റ്റംബർ 9, ശനിയാഴ്‌ച

ഗൗരീ,നീ ഞാനായിരുന്നു


പ്രത്യയങ്ങൾ നഷ്ടപ്പെട്ട
എന്റെ ശബ്ദകോശത്തിലേക്ക്‌
ഇനിയുമൊരു തറയ്ക്കുന്ന വാക്കായ്‌ നീ പുനരവതരിക്ക
വർണ്ണങ്ങൾക്ക്‌ മേൽ വസന്ത ക്ലാവൊട്ടിയുറയുന്ന 
വെറിപൂണ്ട സായന്തനങ്ങളിൽ വിറയ്ക്കാതെ നിതാന്തം 
വീശിയടിക്കുന്ന വിപ്ലവജ്ജ്വാലയായ്‌ നീ വീണ്ടും മുളയെടുക്ക
വെട്ടിയറുക്കപ്പെട്ട കവിതയുടെ ആഴങ്ങളിൽ
ഒരു പരൽ മീനായെന്നും കുഞ്ഞോളങ്ങളെ പടക്കുക
ദൂരെ പ്രകാശവർഷങ്ങൾക്കുമകലെ നിശ്ചയം 
കവിതയുടെയൊരു മഹാമേരു കാത്തിരിപ്പുണ്ടെന്ന്
എന്റെ കാതിൽ കിന്നാരമാവുക, എന്നിലെ ഞാനാവുക  
വാക്കിന്റെ മൂർച്ചയിൽ തലയറ്റുപോയ
ബന്ധങ്ങളെ പനിനീർ തെളിച്ചു നീ പടികയറ്റുക
ഇന്നലെ നീന്തിയകന്നൊരു പൊന്മാൻ, അമ്പേറ്റ മാന്‍പേട
ജാതി പൂത്തൊരയൽക്കാർ, മതം വെന്ത അടുക്കള 
മതിലുയര്‍ത്തിയ സമുദായം, മരണം ചവയ്ക്കുന്ന പുരോഹിതന്‍  
നീ  കറമാറ്റുമൊരു അങ്ങാടിമരുന്നായ്‌ എന്നില്‍ ഉണ്ടാവുക
ക്ഷാരപരലുകൾ വിതറി നിർവ്വീര്യമാക്കപ്പെട്ട  വാതായനങ്ങളിൽ
ഒരമ്ലമേഘമായ്‌ വന്ന് രാസബന്ധങ്ങളിൽ സ്നേഹം  പെയ്തിറങ്ങുക
കൊട്ടിഘോഷിക്കപ്പെടാത്ത കാവ്യ വരികളിൽ
കോമാളിവേഷം കെട്ടിവെക്കുന്ന മുഖങ്ങളിൽ
ഒട്ടുമാർക്കും വേണ്ടാത്ത ചുവരുകളിൽ
നീ നല്ലെഴുത്തായ്‌ കല്ലിച്ചു കിടക്കുക
ചോരകൊണ്ട്‌ ഭരണാസനമുറപ്പിക്കുന്ന
ചെകുത്താൻ വർഗ്ഗം തഴച്ച്‌ നിൽക്കിലും
നിന്റെ എഴുത്താണി നിരാലംബർക്ക്‌ നിത്യ വസന്തമാവട്ടെ
വിപ്ലവത്തിന്റെ വാൾത്തലയ്ക്കപ്പുറം
വീര്യം മൂത്ത നിന്റെ തൂലിക തെന്നി നീങ്ങവേ
കാവി വെടിയുണ്ടയുടെ കരിഞ്ഞ ആദർശം  
നിന്‍റെ പ്രഭാതങ്ങളെ  ഊതിക്കെടുത്തയിൽ
അപ്പോൾ, അപ്പോൾ മാത്രം ഞാൻ തിരിച്ചറിയും
ഗൗരീ, നീ ഞാനായിരുന്നു, നിലകൊണ്ടതൊക്കെയും
എന്നെയിരുൾ മൂടി കവിത നിലയ്ക്കാതെ കാത്തതായിരുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...