2017, ഡിസംബർ 23, ശനിയാഴ്‌ച

കണ്ണടയില്ലാതെ വായിക്കുന്ന കവിത



ദുരിതകാണ്ഡമാടി വാഴ്വൊക്കെയും
പടുതിരിയെരിയുമീ പാതിരാവിലെങ്കിലും
ഒരു ദിനം മാത്രമൊരു ചെറുമഴ ചാറി
രണ്ടില കിളിർത്ത് തണലാവുമെന്ന്
കനവു കാണ്മത് മാത്രം സുഹൃത്തേ ജീവിതം

ഇറ്റു കഞ്ഞിത്തെളിക്കു മാത്രമായ്
പൊട്ടിയ ലോഹച്ചെമ്പുമായ്
പിച്ച തെണ്ടിയ ബാല്യത്തെരുവിൽ
ഒരു പകൽ, ഉടുത്തൊരുങ്ങിയിറങ്ങാൻ
പിന്നൊരിക്കലും കഴിയാതെ പോവതാണു
ബാക്കി പത്രമെൻ സഖേ ജീവിതം

അമ്മയമ്മായിയനുജനോപ്പോൾ
എന്നു ചോരതൊട്ട ബന്ധമൊക്കെയും
പാലിപ്പതെൻ പൊറുപ്പെന്ന് കൗമാരം
നരക നഗരത്തിലുഴുത് തീർത്ത് പിന്നെയും
നാവു കൊതിക്കുമ്പോലൊരു വട്ടമെങ്കിലും
നന്നായുണ്ണാനാവാതെ പോവതേ ജീവിതം

കാലണയ്ക്ക് കടല വാങ്ങിക്കൊറിക്കാതെ
വെന്ത മുറിവിലൊരിറ്റുപ്പു നീരൊഴിക്കാതെ
കാലമൊക്കെയുമുലക കോണളന്ന് നീന്തി
വീണയീ പകലിൽ, കാൽക്കാശിനുതവാതെ
കെട്ടു പോയവനെന്ന പട്ടം കെട്ടിയ ജീവിതം

വ്യഥകളുണ്ടെണ്ണിയാലൊടുങ്ങാതെ സ്നേഹിതാ
വിളമ്പി നിൻ മുന്നിൽ ഞാനപഹാസ്യനാവതില്ല
എങ്കിലും,കല്ല്യാണം,തിരണ്ട് കുളി, കാതുകുത്തെന്ന്
നീയാടുന്ന തട്ടിലൊക്കെയും കോലമിട്ട് തുള്ളാൻ
കൊതിയില്ല, ഉണ്ടെങ്കിലുമാവതില്ലയാകയാൽ
കുറിക്കുന്ന കവിതയിൽ പതിരല്ലാതെയുണ്ടെങ്കിൽ
കൊത്തിയെടുക്ക, പിന്നെ കൊത്തിയാട്ടുകയെന്നെ
ഇത്ര മതിക്കില്ല നിനക്കപ്പുറമൊന്നും വല്ലാതെ

((((((((((((((((((((((((((((()))))))))))))))))))))))))))))))))))


2017, ഡിസംബർ 19, ചൊവ്വാഴ്ച

കാവ്യകാലം താണ്ടി ചിത്തഭ്രമം



ഒരു മകരത്തിനുമപ്പുറം
പൊഴിഞ്ഞ മഞ്ഞിൽ നീയെന്റെ
ഒരിക്കലുമഴുകാ മൃതദേഹം
തേടിയിറങ്ങരുത്
തീ പിടിച്ച ചിന്തകളിൽ
തെരുവ് തിന്ന കാലങ്ങളിൽ
നിഷേധിക്കപ്പെട്ട വിഭവങ്ങളിൽ
മരണമെന്നതെന്നിലൊരു
പുതുമയായ് കെട്ടിയേല്പ്പിക്കരുത്
അയോഗ്യനമൃതകുംഭമേന്തുന്ന
ഗതികെട്ട വ്യവസ്ഥയെയൊരിക്കലും
ജനപക്ഷമെന്നവഹേളിക്കരുത്

നിന്റെ കാവെന്റെ ഖബറവന്റെ കുരിശെന്ന്
ഒരു പന്തിയിലിരുപ്പോരെയൊക്കെയും
ജാതി പറഞ്ഞ് നീ ഉടവാൾനല്കുക
ഇരവ് തേടുന്ന വിശപ്പന്നത്തിനു പകരം
ചതിച്ച് കൊന്നെന്റെ വായ്ക്കരിയാവുക
ഏറ്റം പെരുത്ത സൗഹൃദച്ചേരിയെന്ന്
ഊറ്റം കൊണ്ട നാടിനെയൊറ്റ് കൊടുത്ത്
തോറ്റം പാട്ടിൽ തമ്പ്രാനെ തീണ്ടിയെന്ന
കുറ്റമാരോപിച്ചവർണ്ണനെന്നെക്കഴുവേറ്റുക

ഞാനെന്ന പത്തക്കത്തിനപ്പുറം കാലമെല്ലാം
പതിച്ചു നല്കാമെന്റെ ചൂണ്ടുവിരൽ നിനക്കായ്
കാലമൊക്കെയെന്റെയവകാശം കൊണ്ടെങ്കിലും
കരിച്ചു കളയുക നീ നട്ട കെട്ട ജാതിച്ചെടികളെ
000000000000000000000000000000000000000000

2017, ഡിസംബർ 16, ശനിയാഴ്‌ച

എന്റെ മതം നരകമാണെങ്കിലും. . .



മതവിലക്കുകൾ
മൗലികാവകാശങ്ങളുമായ്
മാറ്റുരച്ച് നോക്കുന്നവർക്ക്
സ്ത്രീ സ്വാതന്ത്ര്യത്തെ
ഭൂഖണ്ഡങ്ങളുമായ്
താരതമ്യം ചെയ്യുന്ന സുഹൃത്തിനു
വിളിച്ച് കൂവുന്നത്
വിലയ്ക്കെടുക്കാതെ പോകവേ
വിലപിച്ച് മാപ്പപേക്ഷിക്കുന്നവൻ
വാഴ്ത്തപ്പെട്ടവനാകുന്നു
മതം, രാഷ്ട്രീയം, കല, മൂന്നും
മൂന്നു ദിക്കായ് തന്നെ നില നില്ക്കട്ടെ
ഏത് വാതിലിലൂടെ കടന്നു എന്നതിനപ്പുറം
ഏതുപ്രകാരം എന്ന് കുറിക്കപ്പെടും
പിൻവാങ്ങുന്നതിനേക്കാൾ ഭീരുത്വമാണു
പിടിച്ച് നില്ക്കുന്നതെന്ന അറിവ് ഭയാനകമാണു
കവിതയിൽ കറുപ്പ് കലക്കുന്നവൻ
മതം മുൻവിധിയിൽ നോക്കുന്നവൻ
ഉയർച്ചയ്ക്കലറി വിളിക്കുന്നവൻ
പടിക്കു പുറത്ത് ചേട്ടയായ് തുടരട്ടെ
ആരെയും ചങ്ങലകെട്ടി വലിക്കാത്തിടത്തോളം
വാൾമുനയിൽ വേദം വളരാത്തിടം
കൈക്കരുത്തിൽ സ്വർഗ്ഗം വില്ക്കാത്ത വരെ
നിന്റെ വിശ്വാസം നിനക്കുള്ളതാവും
നിന്റെ മുറിവുകളിൽ നിനക്കില്ലാത്ത വേദന
എന്റെ കണ്ണീരായ് ഞാൻ കാണുന്നതാണ് നരകം



2017, ഡിസംബർ 5, ചൊവ്വാഴ്ച

പേരുമാറ്റപ്പെടുന്ന ബന്ധങ്ങൾ



തേഞ്ഞാപ്പുട്ടും ക്കരപ്പുട്ടുമായ്
മണ്ണു വാരി കളിവീടു കളിക്കയിൽ
നീ പാത്തുവും ഞാനുണ്ണിയുമായിരുന്നു

പള്ളിക്കൂട മുറ്റം വരെ പെരുമഴയത്ത്
ഒരു കുടക്കീറിൽ നീ നനയാതെ
നെഞ്ചു ചേർത്ത് നിന്നെയെത്തിക്കയിൽ
നീ ഫാത്തിമയിലേക്കും ഞാൻ മാധവനിലേക്കും
പേരുകൊണ്ട് മാത്രമേ നടന്ന് പോയതുള്ളൂ

മൈലാഞ്ചിക്കൈ നീട്ടി, മൊഞ്ച് പെരുത്ത്
ഒപ്പനശീലുകൾക്കൊപ്പമന്നാ നിലാവത്ത്
തിരണ്ടുകല്ല്യാണമേളം ഘോഷിക്കവേ
നിന്റെ പേരിനു കൊമ്പുമുളച്ചെന്ന്
കളിവാക്കു പറഞ്ഞു ഞാൻ, ബീഫാത്തിമ

വിരുതുകൾക്കപ്പുറം ബിരുദമേറി
വിദ്യഭ്യാസക്കച്ചവടത്തിന്റെ മുടക്കുമുതലിൽ
സാക്ഷ്യപത്രമൊന്നെന്റെ കയ്യിലെത്തവേ
നീ, വാലുമുളച്ചവനെന്നെന്നെ കളിയാക്കയിൽ
മാധവൻ നായരായ് ഞാൻ ഉയർന്നിരുന്നു

എങ്കിലും ഫാത്തിമാ,
കുഞ്ഞു പെങ്ങളായ് കാലമൊക്കെയും കണ്ട
നീയെന്നാണെന്നെ കാണാൻ വിലക്കപ്പെട്ട്
ഒരു മുഖപടത്തിനുള്ളിൽ പേരു പാടേ മാറി
ധീര മുസ്ലിമായ് ചുവട് മാറ്റപ്പെട്ടത് ?
കൂടിയ ജാതിയായ് കാവിയുടുത്ത്
തീണ്ടായ്മയുടെ പുതു വിത്തെറിഞ്ഞ്
ഞാനെന്നാണു സനാതന ധർമ്മത്തിന്റെ
ധ്വജ വാഹകനായ് പരിവർത്തനമായത് ?
ഇനി, പഴയ പാത്തുവിലേക്ക് നീയും
ഉണ്ണിയായ് ഞാനും പുനർജ്ജന്മമാവാൻ
ഏതു പ്രവാചകനാണു ഉദയം കൊള്ളേണ്ടത് ?

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx



2017, ഡിസംബർ 4, തിങ്കളാഴ്‌ച

ഓഖി ബാക്കിവച്ചതും വെളിവാക്കിത്തന്നതും


ഞാൻ
വിലക്കപ്പെട്ട ജീവിതപ്പച്ചയിൽ
ഒന്നു വെയിൽതട്ടിത്തിളങ്ങാത്ത
പവിഴം തേടി ശ്വാസമറ്റവൻ

ജ്ഞാതാജ്ഞാത വിശ്വാസപ്പാടങ്ങളിൽ
വിശന്നു മരവിച്ച വയറിനപ്പുറം 
ഭീതി തപ്പുന്ന കൂരിരുട്ടിനുമകലെ 
മരണത്തിരയടിയടുക്കും സാഗരം കണ്ട്
മതം മറന്ന് പോയവൻ

ഉണ്ടുനിറഞ്ഞുന്മാദം കൊണ്ട്
തണ്ട് പെരുത്ത് തിമിർക്കയിൽ മാത്രമാണു
ജാതിയുമുപജാതിയും കൊടിയും കോണകവും
ഒന്നിരുണ്ട് കാർകൊണ്ടൊന്ന് കാറ്റാഞ്ഞടിച്ചാൽ
ഞാനെന്ന വാക്കിനപ്പുറം ഒക്കെയും കെട്ട് പോവുന്നു 

ഇന്നെന്റെ കടലെടുത്ത ലിംഗങ്ങളിൽ നീയാദ്യം
ജാതിപ്പാട് തിരഞ്ഞവകാശം സ്ഥാപിക്ക
പെട്ടുപോയ ജലഗോപുരത്തിൽ നിന്നുകാക്കാതെ
മഷി പുരട്ടാനുള്ള വിരലിന്റെ കണക്കെടുക്ക
ഒടുവിലെന്റെ ഗണത്തിന്റെ ശവമോരോന്നും
നിരത്തിവച്ച് നീ മാധ്യമവിഷം ചവയ്ക്കുക

ഉൾക്കടലിലുരുവം കൊണ്ട മർദ്ദവ്യതിയാനം
ഉടച്ചെറിഞ്ഞൊരുപാട് മേല്ക്കൂരകളെങ്കിലും
ഉണ്മയിതിൽ നിന്നെങ്കിലുമെന്റെ പിന്മുറ
ഉണർന്നുകൊണ്ടെങ്കിലീ രാഷ്ട്രീയ കുടിലത
0000000000000000000000000000000

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...